മട്ടന്നൂർ: മട്ടന്നൂർ ടൗണിലെയും പരിസരങ്ങളിലെയും ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. വായാന്തോടിലെ മദീന ടീസ്റ്റാളിൽനിന്നും പഴശിരാജ എൻഎസ്എസ് കോളജ് റോഡിലെ കഫേലാ ലാമർ എന്ന സ്ഥാപനത്തിലെ തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽനിന്നുമാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പഴകിയ ചിക്കൻ, ബീഫ്, ചപ്പാത്തി, മട്ടൻ, എണ്ണക്കടികൾ, നിരോധിത പ്ലാസ്റ്റിക് ഗ്ലാസുകൾ തുടങ്ങിയവയാണ് പിടികൂടിയത്. മട്ടന്നൂർ വായാന്തോട്, നെല്ലൂന്നി, കോളജ് റോഡ് എന്നിവിടങ്ങളിലെ എട്ട് ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സി.അബ്ദുൾ റഫീക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പഴകിയ ഭക്ഷണം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. സ്ക്വാഡ് അംഗങ്ങളായ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ഷിജോയ് കുമാർ, ഒ.കെ. ശ്യാം കൃഷ്ണൻ, എം. ശ്രീജിത്ത്, കെ. ശ്രുതി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.