തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലുൾപെട്ടയാളെ കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്തു. ശംഖുമുഖം രാജീവ് നഗറിൽ താമസക്കാരനായ അനൂപ് ആന്റണി (28)യെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയതത്. ഇയാൾക്കെതിരെ വലിയതുറ, പേരൂർക്കട, കരമന, വഞ്ചിയൂർ, മെഡിക്കൽ കോളജ്, നേമം, പേട്ട, പൂന്തുറ, കഴക്കൂട്ടം, തുന്പ, റെയിൽവേ തുടങ്ങി നിരവധി സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി ഉൾപ്പെടെ 27 - ഓളം കേസുകൾ നിലവിലുണ്ട്. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ആളാണ് അനൂപ്. ഏറ്റവും ഒടുവിൽ, കഴക്കൂട്ടത്തുനിന്നു ബൈക്ക് മോഷ്ടിച്ച കേസിലും, തുന്പ നെഹ്റു ജംഗ്ഷനു സമീപത്തു വഴിയാത്രക്കാരിയെ ആക്രമിച്ചു രണ്ടുപവന്റെ സ്വർണമാല കവർന്ന കേസിലുമാണ് ഇയാൾ പിടിയിലായത്. സിറ്റി പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്.