കാസർഗോഡ്: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിച്ച് മലയാളി വിദ്യാര്‍ഥിനി. തിരുവനന്തപുരം സ്വദേശിനിയും കേരള കേന്ദ്ര സര്‍വകലാശാലയിലെ ഇന്റർനാഷണല്‍ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്സ് വിദ്യാര്‍ഥിനിയുമായ അനുപമ സുരേഷിനാണ് ഈ അത്യപൂർവ ഭാഗ്യം ലഭിച്ചത്. നേതാജിയുടെ ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്ന പ്രസംഗത്തിന് സ്പീക്കര്‍ ഓം ബിര്‍ളയും നിരവധി മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും സാക്ഷികളായി. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്താനുള്ള അവസരവും അനുപമയ്ക്ക് ലഭിച്ചു. രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നായി 30 വിദ്യാര്‍ഥികളെയാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന നേതാജി അനുസ്മരണ ചടങ്ങിലേക്ക് തെരഞ്ഞെടുത്തത്. ഇതില്‍ എട്ടുപേര്‍ക്ക് മാത്രമാണ് പ്രസംഗിക്കാന്‍ അവസരം ലഭിച്ചത്.