അതിരമ്പുഴ: അര നൂറ്റാണ്ടുമുമ്പ് കൊടുംകാട്ടിലൂടെ കിലോമീറ്ററുകൾ നടന്ന് വയനാട്ടിൽനിന്ന് പെരുന്നാൾ കൂടാൻ അതിരമ്പുഴയിലേക്ക് നടത്തിയ യാത്രകൾ ഓർമിക്കുകയാണ് പുൽപള്ളി പാടിച്ചിറ മാനാട്ട് ജയിംസ്. യാത്ര ദുഷ്കരമെങ്കിലും ജനുവരി മാസം പിറന്നാൽ പിന്നെ ചിന്ത അതിരമ്പുഴ പെരുന്നാളിനെക്കുറിച്ചു മാത്രം. മലബാറിലേക്ക് കുടിയേറിയ അതിരമ്പുഴക്കാരെല്ലാവരുടെയും സ്ഥിതി ഒന്നുതന്നെ. പാടിച്ചിറയിൽ നിന്നുള്ള യാത്ര ഇന്നത്തെപ്പോലെ അത്ര എളുപ്പമായിരുന്നില്ല. കൊടുംകാട്ടിലൂടെ ആറ് കിലോമീറ്റർ നടന്ന് കബനി നദിയുടെ കരയിലെത്തണം. അവിടെ നിന്ന് തോണിയിൽ മറുകരയെത്തിയാൽ കർണാടകത്തിലെ ബൈരക്കുപ്പ. അവിടെ നിന്നും വീണ്ടും അഞ്ച് കിലോമീറ്റർ വനത്തിലൂടെ നടന്ന് ബാവേലിയിലെത്തും. പിന്നെ വല്ലപ്പോഴുമെത്തുന്ന ബസിലോ ജീപ്പിലോ മാനന്തവാടി വരെ. മാനന്തവാടിയിൽ നിന്ന് കോഴിക്കോട് വരെ ബസിൽ യാത്ര. ഇടുങ്ങിയ ചുരത്തിലൂടെയുള്ള യാത്ര ഭയപ്പെടുത്തും. കോഴിക്കോടുനിന്ന് മലബാർ എക്സ്പ്രസിൽ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലിറങ്ങും. (അന്ന് മലബാർ എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്ഥിരം സ്റ്റോപ്പുണ്ടായിരുന്നു.)
ദുഷ്ക്കരമായ ഈ യാത്ര രാത്രിപ്പെരുന്നാളും പകൽ പെരുന്നാളും കൂടുക എന്ന ഏക ലക്ഷ്യത്തോടെയാണ്. നഗരപ്രദക്ഷിണവും വെടിക്കെട്ടും രക്തത്തിലലിഞ്ഞ വികാരമായിരുന്നു. നഗരപ്രദക്ഷിണം ഒമ്പതു മണിക്ക് സമാപിച്ചു കഴിഞ്ഞാൽ പിന്നെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പ്. 10 മണിക്ക് ആരംഭിക്കുന്ന വെടിക്കെട്ട് തീരുമ്പോൾ പുലർച്ചെ മൂന്നു മണിയൊക്കെയാകും. അതുവരെ പള്ളി മൈതാനത്തു തന്നെ. പിറ്റേന്ന് രാവിലെ പള്ളിയിൽ പോകും. വൈകുന്നേരം അനേകം വിശുദ്ധരുടെ രൂപങ്ങളെടുക്കുന്ന പ്രദക്ഷിണവും കൂടിയ ശേഷം രാത്രിയിൽ മലബാർ എക്സ്പ്രസിൽ മടക്കം. ആനയിറങ്ങുന്ന കൊടുംകാട്ടിൽ മണിക്കൂറുകൾ കാത്തു നിന്ന് യാത്ര ചെയ്യേണ്ടി വന്നാലും പെരുന്നാൾ കൂടാതിരിക്കാനാവില്ലായിരുന്നു. പെരുന്നാളും പുണ്യാളനെയും മറക്കാൻ ഒട്ടും സാധിക്കുമായിരുന്നില്ല.
അമ്പതു വർഷം മുമ്പ് പാടിച്ചിറയിൽ പള്ളി പണിതപ്പോൾ നേതൃത്വം നൽകിയ പിതാവ് സെബാസ്റ്റ്യന്റെ (പാപ്പച്ചൻ) ശക്തമായ സമ്മർദ്ദത്തിൽ പള്ളിക്ക് വിശുദ്ധ സെബസ്ത്യാനോസിന്റെ പേരാണ് നൽകിയതെന്ന് ജയിംസ് മാനാട്ട് ഓർമിക്കുന്നു.
ദുഷ്ക്കരമായ ഈ യാത്ര രാത്രിപ്പെരുന്നാളും പകൽ പെരുന്നാളും കൂടുക എന്ന ഏക ലക്ഷ്യത്തോടെയാണ്. നഗരപ്രദക്ഷിണവും വെടിക്കെട്ടും രക്തത്തിലലിഞ്ഞ വികാരമായിരുന്നു. നഗരപ്രദക്ഷിണം ഒമ്പതു മണിക്ക് സമാപിച്ചു കഴിഞ്ഞാൽ പിന്നെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പ്. 10 മണിക്ക് ആരംഭിക്കുന്ന വെടിക്കെട്ട് തീരുമ്പോൾ പുലർച്ചെ മൂന്നു മണിയൊക്കെയാകും. അതുവരെ പള്ളി മൈതാനത്തു തന്നെ. പിറ്റേന്ന് രാവിലെ പള്ളിയിൽ പോകും. വൈകുന്നേരം അനേകം വിശുദ്ധരുടെ രൂപങ്ങളെടുക്കുന്ന പ്രദക്ഷിണവും കൂടിയ ശേഷം രാത്രിയിൽ മലബാർ എക്സ്പ്രസിൽ മടക്കം. ആനയിറങ്ങുന്ന കൊടുംകാട്ടിൽ മണിക്കൂറുകൾ കാത്തു നിന്ന് യാത്ര ചെയ്യേണ്ടി വന്നാലും പെരുന്നാൾ കൂടാതിരിക്കാനാവില്ലായിരുന്നു. പെരുന്നാളും പുണ്യാളനെയും മറക്കാൻ ഒട്ടും സാധിക്കുമായിരുന്നില്ല.
അമ്പതു വർഷം മുമ്പ് പാടിച്ചിറയിൽ പള്ളി പണിതപ്പോൾ നേതൃത്വം നൽകിയ പിതാവ് സെബാസ്റ്റ്യന്റെ (പാപ്പച്ചൻ) ശക്തമായ സമ്മർദ്ദത്തിൽ പള്ളിക്ക് വിശുദ്ധ സെബസ്ത്യാനോസിന്റെ പേരാണ് നൽകിയതെന്ന് ജയിംസ് മാനാട്ട് ഓർമിക്കുന്നു.