മുക്കം: നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് മുക്കത്ത് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. നിരോധിച്ച ഉത്പന്നങ്ങൾ അനധികൃതമായി വിൽക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം ടൗണിലെ ഹോൾ സെയിൽ കടകളിലാണ് പരിശോധന നടത്തിയത്. ആയിരത്തൊരുന്നോളം പ്ലാസ്റ്റിക് കപ്പുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലേറ്റുകൾ, ബോട്ടിലുകൾ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ എന്നിവയാണ് പിടിച്ചെടുത്തത്. നേരത്തേയും പരിശോധന നടത്തിയിരുന്നു എന്നും അതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ചയും പരിശോധന നടത്തിതിയതെന്നും അധികൃതർ പറഞ്ഞു. നിയമ ലംഘകർക്ക് ആദ്യ ഘട്ടത്തിൽ പതിനായിരം രൂപയും തുടർന്ന് 25,000 രൂപയും വീണ്ടും നിയമം ലംഘിച്ചാൽ 50,000 രൂപയും പിഴയായി ഈടാക്കും. ഇതിന് ശേഷവും നിയമ ലംഘനം തുടർന്നാൽ കടയുടെ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയതായും അവർ വ്യക്തമാക്കി. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. രാജേന്ദ്രൻ, മുഹമ്മദ് ഹനീഫ, ജെഎച്ച്ഐമാരായ ബീധബാലൻ, വിബീഷ് എന്നിവർ നേതൃത്വം നൽകി.