ലണ്ടൻ: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നണി പോരാളികളായി നിന്ന് പോരാടിയ യുകെയിലെ നഴ്സുമാരും, ഡോക്ടർമാരും മറ്റു ജീവനക്കാരുൾപ്പെടുന്ന നാഷണൽ ഹെൽത്ത് സർവീസിലെ എല്ലാ എല്ലാവർക്കും ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ മൂന്നു ശതമാനം ശന്പള വർധന നൽകാൻ സർക്കാർ തീരുമാനം.
ബ്രിട്ടനിൽ ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നത് ആരോഗ്യ പരിപാലന രംഗത്ത് ആയതിനാൽ, ആയിരക്കണക്കിന് മലയാളി നഴ്സുമാർക്കും ഡോക്ടർമാരും , കെയറർമാരും ഉൾപ്പടെ സർക്കാരിന്റെ ആരോഗ്യ പരിപാലന മേഖലയിൽ ജോലി ചെയ്യുന്ന മറ്റുള്ളവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. സർക്കാർ കണക്കനുസരിച്ചു ഒരു നഴ്സിന്റെ വാർഷിക ശന്പളത്തിൽ കുറഞ്ഞത് ആയിരം പൗണ്ടിന്റെ വർധനവ് ഉണ്ടാകും.
,പോർട്ടർമാർ, ക്ലീനിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർ എന്നിങ്ങനെ ലാസ്റ്റ് ഗ്രേഡ് സ്റ്റാഫിന് പോലും ശരാശരി അഞ്ഞൂറ്റി നാൽപത് പൗണ്ടിന്റെ വർധന ഉണ്ടാകും. പ്രധാന യൂണിയനുകൾ ഉൾപ്പടെ പന്ത്രണ്ടര ശതമാനം ശന്പള വർധനയാണ് ആവശ്യപ്പെട്ടിരുന്നത് . സർക്കാർ മേഖലയിലെ മറ്റു ജീവനക്കാരുടെ ശന്പളവർധന മരവിപ്പിച്ചിട്ടും നാഷണൽ ഹെൽത്ത് സർവീസിലെ ജീവനക്കാർ ഈ കോവിഡ് കാലത്ത് നൽകുന്ന ആസാധാരണമായ ശ്രമങ്ങളെ കണക്കിലെടുത്താണ് ശന്പള വർധന നടപ്പിലാക്കുന്നതെന്ന് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു. സ്കോട്ലൻഡിലും, നോർത്തേണ്‍ അയർലൻഡിലും, നേരത്തെ തന്നെ എൻഎച്ച്എസ് ജീവനക്കാർക്ക് അഞ്ഞൂറ് പൗണ്ട് ബോണസ് അനുവദിച്ചിരുന്നു.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
ബ്രിട്ടനിൽ എൻഎച്ച്എസ് ജീവനക്കാർക്ക് ശന്പള വർധന ഏർപ്പെടുത്തി സർക്കാർ
06:07 PM Jul 22, 2021 | Deepika.com