എര്‍ഫ്സ്ററാഡ്റ്റ് ജില്ലയിലെ ബ്ളീസ്ഹൈമില്‍ കല്‍ക്കരിക്കും മണല്‍ ഖനനത്തിനുമായി ഉണ്ടാക്കിയ വലിയ ഗര്‍ത്തങ്ങളില്‍ വെള്ളം നിറഞ്ഞ് മണ്ണിടിച്ചിലുണ്ടായതാണ് ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചത്. ഇവിടങ്ങളിൽ താമസിച്ചവരാണ് അപകടത്തിനിരയായവരിൽ ഏറേയും.
റെക്കോര്‍ഡ് മഴ മൂലം ഏറ്റവും വലിയ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് പടിഞ്ഞാറന്‍ ജര്‍മനിയിയെ ദുരന്തത്തിലാഴ്ത്തിയത്. റൈന്‍ലാന്‍ഡ് ഫാല്‍സ് സംസ്ഥാനത്തു മാത്രം 50 ലധികം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് ഔദ്യോഗിക കണക്ക്. അയല്‍ സംസ്ഥാനമായ നോര്‍ത് റൈന്‍വെസ്ററ് ഫാലിയയില്‍ മരണസംഖ്യ ഉയരുകയാണ്.
തെല്ലെന്നും മഴയ്ക്കു ശമനം ഉണ്ടായെങ്കിലും രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ ദുരന്തമേഖലയായി തുടരുകയാണ്. കൊളോണിന് തെക്ക് അഹ്വീലര്‍ ജില്ലയിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഇവിടെ 1,300 പേരെ കാണാതായതായി ജില്ലാ അധികൃതർ ഫേസ്ബുക്കില്‍ അറിയിച്ചു. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. നിരവധി പേര്‍ വീടുകളിലും അല്ലാതെയുമായി കുടുങ്ങിക്കിടക്കുകയാണ്.
രക്ഷാപ്രവർത്തനത്തിന് 15,000 ത്തോളം പോലീസിനെയും സൈനികരേയും വിന്യസിച്ചിട്ടുണ്ട്. കവചിത റിക്കവറി വാഹനങ്ങള്‍, ട്രക്കുകള്‍, വീല്‍ ലോഡറുകള്‍ എന്നിവ ഉള്‍പ്പെടെയാണ് സൈനികര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത്. ദുരന്തമേഖലയില്‍ രണ്ടു സഡനോളം റെസ്ക്യൂ ഹെലികോപ്റ്ററുകള്‍ നിരന്തരം റോന്തുചുറ്റി നീരീക്ഷണം നടത്തുന്നുണ്ട്. ആര്‍വൈലര്‍ ജില്ലയില്‍ നിവധി "ഡീപ്വാട്ടര്‍ വാഹനങ്ങള്‍" ജെറ്റ്ലോ സിസ്റ്റം എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇന്‍റര്‍നെറ്റും ടെലിഫോണ്‍ ബന്ധവും തകരാറിലായതിനെ തുടര്‍ന്ന് ആശയവിനിമയം പുനസ്ഥാപിക്കുന്നതിനായി മൊബൈല്‍ ഉപഗ്രഹ സംവിധാനങ്ങളും സ്ഥാപിച്ചു. ട്രിയര്‍ സാര്‍ബുര്‍ഗ് പ്രദേശത്ത് ഒരു നഴ്സിംഗ് ഹോം ഒഴിപ്പിച്ചു. അവിടെ കിടപ്പിലായ 45 ജീവനക്കാര്‍ ഉള്‍പ്പെടെ 110 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.വിന്റര്‍ഡോര്‍ഫ്, കോര്‍ഡല്‍ എന്നീ ഗ്രാമങ്ങളെ ഒഴിപ്പിക്കാന്‍ ഉച്ചഭാഷിണി സിസ്ററം ഉപയോഗിച്ചു. അതേസമയം ഭിന്നശേഷിക്കാര്‍ താമസിച്ചിരുന്ന വീട്ടിലെ 12 അന്തേവാസികള്‍ക്ക് അകാലമൃത്യു സംഭിച്ചത് ഇക്കഴിഞ്ഞ രാത്രിയിലാണ്.
വെള്ളപ്പൊക്കത്തിലും പേമാരിയിലും ഒട്ടനവധി മലയാളികളുടെ വീടുകൾക്കും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാൽ ആർക്കെങ്കിലും ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടില്ല.
കോടിക്കണക്കിന് യൂറോയുടെ നാശനഷ്ടം ഉണ്ടായതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞത്. ഹൈവേകളും ദേശീയ പാതകളും ഗ്രാമീണ റോഡുകളും തകര്‍ന്നു. സിമിത്തേരികള്‍ ചെളിക്കൂമ്പാരങ്ങളായി..അഴുക്കു ചാലുകളും പൈപ്പ് ലൈനുകളും തരിപ്പണമായി.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നോര്‍ത്ത് റൈന്‍വെസ്റ്റ് ഫാലിയ മുഖ്യമന്ത്രി അര്‍മീന്‍ ലാഷെറ്റ് അടിയന്തര മന്ത്രിസഭയോഗം ചേര്‍ന്നു. ദുരിതബാധിത പ്രദേശങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി ഹോര്‍സ്ററ് സീഹോഫര്‍ പറഞ്ഞു.
അമേരിക്കയിൽ സന്ദർശനം നടത്തുന്ന ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ വളരെ ഞെട്ടലോടെയാണ് ദുരന്തത്തെപ്പറ്റി പ്രതികരിച്ചത്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ സംഭവത്തെ ഉത്കണ്ഠയുടെയും നിരാശയുടെയും വാക്കുകളിലാണ് വിശേഷിപ്പിച്ചത്. ദുരന്തത്തിനിരയായവർക്ക് അവർ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
ജര്‍മനിക്കൊപ്പം വെള്ളപ്പൊക്കത്തിലും പ്രളയത്തിലും യൂറോപ്യന്‍ രാജ്യങ്ങളായ ബെല്‍ജിയവും നെതര്‍ലാന്‍ഡ്സും പകച്ചുനില്‍ക്കുകയാണ്. ബെല്‍ജിയത്തില്‍ കുറഞ്ഞത് 22 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നെതര്‍ലാന്‍ഡിനെയും പ്രളയം മോശമായി ബാധിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തരം ദുരന്തങ്ങള്‍ മേഖലയില്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ