വേനൽക്കാലമായിട്ടും പതിവിനു വിപരീതമായി 24 മണിക്കൂർ നീണ്ടു നിന്ന മഴ ജർമനിയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ സമൃദ്ധമായിരുന്നു. സാക്സണി, തുരിഗൻ, നോർത്ത് റൈൻ വെസ്ററ്ഫാലിയ, ബവേറിയ എന്നീ സംസ്ഥാനങ്ങളിൽ പ്രകൃതിക്ഷോഭം കൂടുതൽ ബാധിച്ചത്. പല പ്രദേശങ്ങളിലും വൻ മരങ്ങൾ കടപുഴകി നൂറിലധികം വീടുകൾ തകർന്നതിനെ തുടർന്ന് ജനജീവിതം ആകപ്പാടെ താറുമാറായി. വെള്ളപ്പൊക്കത്തിൽപ്പെട്ട് കാറുകൾ ഒഴുകിപ്പോവുകയും കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ അനേകംപേർ വീടുകളുടെ മേൽക്കൂരയിൽ കുടുങ്ങിയിട്ടുണ്ട്. പടിഞ്ഞാറൻ പ്രവിശ്യയായ ഒയ്സ്്കിർഷെനിൽ മാത്രം 15 പേരും കോബ്ളെൻസ് നഗരത്തിൽ നാലുപേരുമാണ് മരിച്ചത്.
റൈൻ സീഗ് മേഖലയിലെ സ്റെറയിൻബാഹൽ ഡാം തകരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാർപ്പിച്ചു. പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ബുധനാഴ്ച രാവിലെ മാത്രം ഡ്യുസൽഡോർഫിൽ ഫയർഫൈറ്റിങ് വിഭാഗത്തിന് 1000 സഹായാഭ്യർഥനകളാണ് ലഭിച്ചത്. പല വീടുകളുടെയും ബേസ്മെന്റുകളും ഭൂഗർഭ ഗാരേജുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇവിടങ്ങളിൽ ഇന്റർനെറ്റ്, ഫോണ് ബന്ധം താറുമാറായ അവസ്ഥയിലാണ്.
കാറുകളിൽ പോകുന്ന വഴി വെള്ളത്താൽ ചുറ്റപ്പെട്ട് കുടുങ്ങിപ്പോയ നിരവധി പേരെ രക്ഷപെടുത്തി. ഹൈവേ അടക്കം പല റോഡ് ശൃംഖലകളിലും ട്രെയിൻ, ബസ് ഗതാഗതവും നിലച്ചിരിക്കുകയാണ്. സേലൻഡോർഫിൽ 600 പേർ ഒറ്റപ്പെട്ടിരിയ്ക്കയാണ്. ഹെലികോപ്8ർ മുഖേനയുള്ള രക്ഷാപ്രവർത്തനങ്ങളാണ് നടത്തുന്നത്. രണ്ട് ദിവസമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലും മധ്യ ജർമനിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊളോണിന്റെ ഹൃദയഭാഗത്തുകൂടി ഒഴുക്കുന്ന റൈൻ നദിയും, ഡ്യൂസൽഡോഫ് നഗരത്തെ ആകർഷണമാക്കുന്ന ഡ്യൂസ് നദിയും. ഐഫൽ, ട്രിയർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മോസൽ നദിയും, ആർ നദിയും, മെയിൻസിലെ റൈൻ അം മൈയിനും കവിഞ്ഞൊഴുകുകയാണ്. റോഡും നദിയും അരുവികളും, ചെറുതോടുകളും എല്ലാം ഇപ്പോൾ ഒരുപോലെ ജലനിബിഢമാണ്. ഇതെത്തുടർന്ന് നോർത്ത് റൈൻ വെസ്ററ് ഫാലിയയിൽ പല പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലെയും നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഉയരുന്ന വെള്ളത്തിൽ നിരവധി വീടുകൾ ഇടിഞ്ഞുവീഴുകയാണ്.
കനത്ത മഴയിൽ മണ്ണിടിച്ചിലും ചേറും മൂലം കുത്തൊഴുക്കാണ് താഴ്ന്ന മേഖലകളിൽ ദുരന്തമുണ്ടാക്കിയത്. വെള്ളം കൂടുതലായി കയറാതിരിക്കാൻ അഗ്നിശമന സേനയും ടെക്നിക്കൽ റിലീഫ് ഓർഗനൈസേഷനും മെയിൻസ് അഗ്നിശമന സേനയും നൂറുകണക്കിന് സാൻഡ്ബാഗുകൾ നിറച്ചു. ആറ് ട്രക്കുകളാണ് ഇവയെ ജില്ലയിലേക്ക് കൊണ്ടുവന്നത്.
റൈൻലാൻഡ് ഫാൽസിൽ ഒരു ചതുരശ്ര മീറ്ററിന് 148 ലിറ്റർ വരെ മഴ പെയ്തു. ചെറിയ അരുവികൾ പ്രവചനാതീതമായ വെള്ളപ്പൊക്കമായി മാറിയിരിക്കുന്നു. അഹ്വീലർ, ബിറ്റ്ബർഗ്പ്രീം, വൾക്കനിഫെൽ, ട്രയർസാർബർഗ് എന്നീ ജില്ലകളാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. പടിഞ്ഞാറൻ ജർമ്മനിയിൽ കുറഞ്ഞത് 200,000 ആളുകൾ വൈദ്യുതിയില്ലാതെ കഴിയുകയാണ്. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളായ ഐഫലിൽ. വെള്ളപ്പൊക്കത്തിൽ സ്ഥലങ്ങൾ, റോഡുകൾ എല്ലാംതന്നെ തകർന്നു. ജലപ്രവാഹത്തെത്തുടർന്ന് 76 ജീവനക്കാരുള്ള ഒരു റിട്ടയർമെന്റ് ഹോം ഒഴിപ്പിച്ചു. ചേറിൽ അകപ്പെട്ട ഒരാളെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി. വെള്ളത്തിൽ കുടുങ്ങിയ 200 ഓളംഡ്രൈവർമാരെ അവരുടെ കാറുകളിൽ നിന്ന് മോചിപ്പിച്ചു. ഹാഗൻ നഗരത്തിൽ വൈദ്യുതി ഭാഗികമായി നിർത്തലാക്കി.
നോർത്ത് റൈൻവെസ്ററ്ഫാലിയ, റൈൻലാൻഡ്പാലറ്റിനേറ്റ് എന്നിവിടങ്ങളിൽ കുറഞ്ഞത് 200,000 പേർക്ക് വൈദ്യുതിയില്ലെന്ന് വൈദ്യുതി വിതരണ ശൃംഖല ഓപ്പറേറ്റർ വെസ്ററ്നെറ്റ്സ് അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ, വെള്ളം ഇരച്ചുകയറിയതിനാൽ ട്രാൻസ്ഫോർമർ സ്റ്റേഷനുകൾ ഓഫ് ചെയ്യുമെന്ന് കന്പനി അറിയിച്ചു. മിക്ക സംസ്ഥാനങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയും, ദുരന്തമുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട നാലുപേർ ഷുൾഡ് മുനിസിപ്പാലിറ്റിയിൽ നിരവധി വീടുകൾ വെള്ളപ്പൊക്കത്തിൽ തകർന്നതായി റൈൻലാൻഡ്ഫാൽസ് സംസ്ഥാനത്തിലെ കോബ്ളെൻസ് നഗരത്തിലെ പോലീസ് വക്താവ് അറിയിച്ചു. വെള്ളപ്പെക്കവും അതേതുടർന്നുള്ള ദുരന്തവും നേരിട്ടു മനസിലാക്കാൻ സംസ്ഥാന മുഖ്യമന്ത്രിമാർ അതുതു പ്രദേശങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കടുത്ത മഴയും കൊടുങ്കാറ്റും ഈ ആഴ്ച ജർമനിയെ ബാധിക്കുമെന്ന് നേരത്തെ കാലാവസ്ഥാമുന്നറിയിപ്പ് ഉണ്ടായിരുന്നു. രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറൻ അതിർത്തികളിൽ വെള്ളപ്പൊക്കമുണ്ടായി.
വെള്ളപ്പൊക്ക സാധ്യത പ്രാദേശികമായി വളരുകയാണെന്ന് ജർമ്മൻ കലാവസ്ഥാ സർവീസ് അറിയിച്ചു. കഴിഞ്ഞ 200 വർഷത്തിനിടെയാണ് കനത്ത മഴ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ജർമൻ കലാവസ്ഥാ റിപ്പോർട്ടനുസരിച്ച് ഓൾഗുവിൽ ഒരു ചതുരശ്ര മീറ്ററിന് 80 ലിറ്റർ വരെ മഴ 24 മണിക്കൂറിനുള്ളിൽ പെയ്തു. തെക്കുപടിഞ്ഞാറൻ, മധ്യ, കിഴക്കൻ താഴ്ന്ന പർവതനിരയിലും ബവേറിയൻ വനത്തിലും പകൽ സമയത്ത് ശക്തമായ ഇടിമിന്നൽ വീണ്ടും ഉണ്ടായി. ചുരുങ്ങിയ സമയത്തിനുള്ളിൽ 20 ചതുരശ്ര മീറ്ററിൽ കൂടുതൽ കനത്ത മഴ പ്രതീക്ഷിക്കുന്നു.
മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കളെ ആശ്വസിപ്പിച്ചുകൊണ്ട് ചാൻസലർ മെർക്കൽ അനുശോചനം അറിയിച്ചു. അപ്രതീക്ഷിത ദുരന്തത്തിൽ ഞെട്ടിപ്പോയി, വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിരവധി ആളുകൾ കഷ്ടപ്പെടേണ്ടിവരുന്നതായും സർക്കാർ വക്താവ് സ്റ്റീഫൻ സൈബർട്ടിന്റെ ട്വീറ്റിൽ മെർക്കൽ പറഞ്ഞു. കാണാതായവരുടെയും ബന്ധുക്കളുടെയും അനുശോചനം അറിയിക്കുന്നു. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നിരവധി അശ്രാന്ത സഹായികൾക്കും അടിയന്തിര സേവനങ്ങൾക്കും നന്ദി പറയുന്നതായും ട്വീറ്റിൽ കുറിച്ചു.
അയൽ രാജ്യങ്ങളായ സ്വിറ്റ്സർലൻഡ്, നെതർലാൻസ്, ബൽജിയം എന്നിവിടങ്ങളിലും സമാനമായ സംഭവങ്ങളാണ് ഉണ്ടായിട്ടുണ്ട്. ബൽജിയത്തെ ചൗഡ്ഫോണ്ടെയ്ൻ പട്ടണത്തിൽ രണ്ടായിരത്തോളം പേരെ ഒഴിപ്പിക്കാൻ നിർബന്ധിതരായി. ബെൽജിയത്ത് രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെള്ളപ്പൊക്ക ദുരന്തനിവാരണത്തിനായി യൂറോപ്യൻ യൂണിയൻ സഹായം വാഗ്ദാനം ചെയ്തു. ജർമനി, ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്സ് എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക ദുരിതബാധിത സമൂഹങ്ങളുടെ സഹായത്തിനായി യൂറോപ്യൻ യൂണിയൻ സഹായഹസ്തം നീട്ടി. ഇക്കാര്യം യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ് ഡെർ ലെയ്ൻ ട്വീറ്റ് ചെയ്യുകയായിരുന്നു. യൂറോപ്യൻ സിവിൽ പ്രൊട്ടക്ഷൻ, ഡിസാസ്ററർ പ്രൊട്ടക്ഷൻ വഴി രാജ്യങ്ങൾക്ക് സഹായം അഭ്യർഥിക്കാമെന്നും ലെയൻ പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ