പാരീസ്: ഫ്രാൻസിൽ ഹെൽത്ത് പാസ് നിർബന്ധമാക്കിയത് തുടർന്ന് കോവിഡ് വാക്സിനേഷൻ സ്വീകരിക്കാത്തവർക്കെതിരെ നടപടി ശക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ പിന്നാലെ ഫ്രാൻസിൽ വാക്സിനേഷൻ സ്ലോട്ടിനായി വൻ തിരക്കാണ് അനുഭവപ്പെടുത്തത്.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന ഹെൽത്ത് പാസ് കൈവശം ഇല്ലാത്തവർക്ക് പിഴ ചുമത്തുുമെന്നാണ് രാജ്യത്തെ പുതിയ നിയമം. സെപ്റ്റംബർ 15ന് മുൻപ് വാക്സിൻ സ്വീകരിക്കാത്ത ആരോഗ്യപ്രവർത്തകർക്ക് എതിരെയും നടപടിയുണ്ടാകുമെന്നും മാക്രോണ്‍ പറഞ്ഞു. പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് ശേഷം വാക്സിൻ സ്വീകരിക്കാനുള്ള അപ്പോയ്ന്റ്മെന്റ് സ്വീകരിക്കാൻ ശ്രമിച്ചവരുടെ എണ്ണം റെക്കോഡ് വേഗത്തിലാണ് ഉയർന്നതെന്ന് സ്ലാട്ട് ബുക്ക് ചെയ്യാനുള്ള വെബ്സൈറ്റായ ഡോക്ടോലിബി ഓണ്‍ലൈണ്‍ മേധാവി വെളിപ്പെടുത്തി. ഒരു മില്യൻ ആളുകളാണ് വാക്സിൻ ലഭിക്കുന്നതിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഓണ്‍ലൈനിൽ ശ്രമം നടത്തിയത്.
റസ്റ്ററന്റുകൾ, സിനാമാശാലകൾ തുടങ്ങി രാജ്യത്തെ വലിയ ആൾക്കൂട്ടമുണ്ടാകുന്ന എല്ലായിടങ്ങളിലും ഹെൽത്ത് പാസ് നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം. പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനോ ശന്പളമില്ലാതെ സസ്പെൻഷൻ നേരിടുന്നതിനോ ഫ്രാൻസ് സെപ്റ്റംബർ 15 വരെ ആരോഗ്യ പ്രവർത്തകർക്ക് സമയം നൽകിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഫ്രാൻസിൽ കോവിഡ് ഹെൽത്ത് പാസ് നിർബന്ധമാക്കി; വാക്സിനേഷൻ സ്വീകരിക്കാത്തവർക്കെതിരെ നടപടി
10:04 PM Jul 14, 2021 | Deepika.com