ബ്രസൽസ്: യൂറോപ്യൻ യൂണിയൻ വ്യാഴാഴ്ച നടപ്പാക്കിയ ഡിജിറ്റൽ വാക്സിനേഷൻ പാസ്പോർട്ടിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി. അടിയന്തര പ്രാധാന്യത്തോടെ വികസിപ്പിച്ചെടുത്തതിനാലാണ് ഈ സംവിധാനത്തിൽ പിഴവുകൾ സംഭവിച്ചതെന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ പല വീഴ്ചകളും പരിഹരിക്കപ്പെടും മുൻപു തന്നെ ഇത്തരം സംവിധാനം നടപ്പിൽ വരുത്താൻ യൂറോപ്യൻ യൂണിയൻ നിർബന്ധിതമാകുകയായിരുന്നു.
രാജ്യത്തിന്റെ രാഷ്ട്രീയ നേതൃത്വം വാക്സിൻ പാസ്പോർട്ടിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ മത്സരിക്കുന്പോൾ വിദഗ്ധർ നിരവധി സുരക്ഷാ വീഴ്ചകളാണ് ഇതിൽ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്.
ജിഡേറ്റ എന്ന സ്ഥാപനമാണ് ഈ സംവിധാനത്തിലെ പിഴവുകൾ കണ്ടെത്തിയത്. എന്നാൽ, അതിനു കാരണം സാങ്കേതികവിദ്യകളുടെ പരിമിതിയല്ല, മറിച്ച്, അതിവേഗത്തിൽ പൂർത്തിയാക്കേണ്ടി വന്നതാണെന്നും വിശദീകരണം.
മുൻപ് ഉപയോഗിച്ചിരുന്ന വാക്സിനേഷൻ ബുക്ക്ലെറ്റിൽനിന്നുള്ള വിവരങ്ങൾ ഡിജിറ്റലാക്കിയപ്പോൾ സംഭവിച്ചതാണ് പല പിഴവുകളും. എടുത്ത വാക്സിന്റെ ബാച്ച് നന്പറോ വാക്സിനെടുത്ത സ്ഥലമോ എടുത്ത ആളുടെ വിവരങ്ങളോ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
വാക്സിനേഷൻ സർട്ടിഫിക്കറ്റ് തയാറാക്കുന്ന സമയത്ത് കൃത്യത ഉറപ്പാക്കിയിട്ടില്ല. രണ്ടാമത്തെ വാക്സിൻ ഡോസ് നൽകിയ തീയതിയുടെ സ്ഥാനത്ത് പല സർട്ടിഫിക്കറ്റുകളിലും ആദ്യത്തെ ഡോസിന്റെ തീയതി തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജർമനിയിൽ സർട്ടിഫിക്കറ്റ് നൽകിയ ഫാർമസിയോ ഡോക്ടറ്റർ പ്രാക്റ്റീസോ അല്ല, റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് ഇഷ്യൂയിങ് അഥോറിറ്റിയായി എല്ലാത്തിലും രേഖപ്പെടുത്തിയിരിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോപ്യൻ യൂണിയന്റെ വാക്സിൻ പാസ്പോർട്ടിൽ സുരക്ഷാ വീഴ്ചകൾ
01:35 AM Jul 04, 2021 | Deepika.com