ബെര്‍ലിന്‍: ഇന്ത്യയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡ് വാക്സിന്‍ ഗ്രീന്‍ പാസ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ ജൂലൈ ഒന്നുമുതൽ ധാരണയായി. ജര്‍മനി, ഓസ്ട്രിയ, എസ്റ്റോണിയ, ഗ്രീസ്,ഐസ്ലാന്റ്, അയര്‍ലന്‍ഡ്, സ്ളൊവേനിയ, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ 9 രാജ്യങ്ങളാണ് ആദ്യഘട്ടത്തില്‍ കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്. യാത്രയ്ക്കുള്ള തെളിവായി കോവിഷീല്‍ഡ് എന്നറിയപ്പെടുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ (എസ്ഐഐ) നിര്‍മിക്കുന്ന ആസ്ട്രാസെനെക്ക വാക്സിന്‍ ഒന്‍പത് യൂറോപ്യന്‍ യൂണിയനും ഷെങ്കന്‍ ഏരിയ അംഗരാജ്യങ്ങളും സ്വീകരിച്ചുവരുന്നു.
അതേസമയം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) കോവിഷീൽഡ് വാക്സിന്‍റെ പ്രതിരോധ ശേഷി പരീക്ഷിച്ചുവരികയാണ്. ഇതിനായി ഒരു മാസമെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടൽ. അസ്ട്രാ സെനേക്ക, ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ, ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ എന്നീ നാലു വാക്സിനുകൾക്കാണ് ഇഎംഎ നിലവില്‍ അംഗീകാം നൽകിയിട്ടുള്ളത്.
യൂറോപ്യന്‍ യൂണിയന്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അഥവാ ഗ്രീന്‍പാസ് ജൂലൈ ഒന്നുമുതല്‍ ഇയുവില്‍ പ്രാബല്യത്തിലാക്കിയിട്ടുണ്ട്.
മ്യൂട്ടന്റ് ഏരിയയില്‍ നിന്ന് മുകളില്‍പ്പറഞ്ഞ രാജ്യങ്ങളിലേയ്ക്ക് വരുമ്പോള്‍ നിശ്ചയമായും കൊറോണ നിബന്ധനകള്‍ ക്വാറന്‍റൈൻ നിയമങ്ങള്‍ പാലിച്ചിരിക്കണം. അതുതന്നെയുമല്ല ജര്‍മനിയിലേയ്ക്ക് വരുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍കൂടി (https://einreiseanmeldung.de) നടത്തിയിരിക്കണം. മറ്റു രാജ്യങ്ങളിലേയ്ക്കാണങ്കില്‍ അവിടുത്തെ കൊറോണ നിയമങ്ങളാണ് പാലിക്കേണ്ടത്. ഇറ്റലി നിലവില്‍ കോവിഷീല്‍ഡിന് അംഗീകാരം നൽകിയിട്ടില്ല. ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഷീല്‍ഡ് വാക്സിന്‍റെ രണ്ടു ഡോസുകളും സ്വീകരിച്ചവര്‍ക്ക് ജര്‍മനിയിലേക്ക് വരാമെങ്കിലും ചെറിയ കാലം കൂടി ചില വീസ കാറ്റഗറിക്കാര്‍ കാത്തിരിക്കേണ്ടി വരും. ഉദാഹരണമായി വിനോദസഞ്ചാരികള്‍ക്ക് ജര്‍മനിയില്‍ തല്‍ക്കാലം പ്രവേശനമില്ല. ഇതിനകം ജര്‍മ്മനിയില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്ര അനുവദിക്കും. അവര്‍ നാട്ടില്‍ പോയാലും ജര്‍മനിയിലേക്ക് മടങ്ങാം. എന്നാല്‍ ഫസ്റ്റ് ടൈം ട്രാവലറായ വിദ്യാര്‍ത്ഥികള്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതുവരെ അതായത് ജൂലൈ 28 വരെ കാത്തിരിക്കേണ്ടിവരും. ജോലി വീസ ലഭിച്ചവരും ഇതില്‍ ഉള്‍പ്പെടും. ഫാമിലി റീയൂണിയന്‍ വീസക്കാരെയും മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവരെയും മാത്രമേ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളു.നിലവില്‍ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ജലൈ 28 വരെയാണ് യാത്രാ വിലക്ക്.
ഇനിയും പ്രേസസിംഗിനായി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ജര്‍മന്‍ സര്‍ക്കാര്‍ ഒരു വീസ സെക്ഷന്‍ കൂടി തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്, ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ അനുഗ്രഹമാകും.
ഇപ്പോള്‍ വീസക്കായി അപേക്ഷിക്കുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ എടുത്തുകളയുമ്പോഴേയ്ക്കും ലഭിക്കുകയും ചെയ്യും.
അപ്ഡേറ്റുചെയ്ത വീസ സ്ളോട്ടിനായി, വിദ്യാര്‍ത്ഥികള്‍ ഒരു പുതിയ കത്ത് നല്‍കേണ്ടതുണ്ട്. അവര്‍ ഒരു പുതിയ സെമസ്റ്ററില്‍ ചേരുന്നതിനായി ബന്ധപ്പെട്ട സര്‍വകലാശാലയില്‍ നിന്നും (അതും സെപ്റ്റംബര്‍ സമയപരിധി കടന്നാല്‍ മാത്രം).ഒരു ഹൈബ്രിഡ് മാതൃക ക്ളാസ് ആരംഭിക്കാന്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ സര്‍വകലാശാലകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ജര്‍മ്മനി കോവിഷീല്‍ഡ്, അതായത് അസ്ട്രാസെനെക്കയെ അംഗീകരിക്കാന്‍ തീരുമാനിച്ചുവെങ്കിലും ഇന്‍ഡ്യന്‍ നിര്‍മ്മിത വാക്സിന്‍ കോവാക്സിന്‍ എടുത്തവര്‍ ത്രിശങ്കുസ്വര്‍ഗ്ഗത്തിലാവും, കാരണം കോവാക്സിന്‍ ഇഎംഎയും ജര്‍മനിയുടെ സ്ററാന്‍ഡിംഗ് വാക്സിനേഷന്‍ കമ്മീഷന്‍ പോള്‍ എര്‍ലിഷ് ഇന്‍സ്ററിറ്റ്യൂട്ട്(സ്ററിക്കോ) ഉം ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ കോവിഷീല്‍ഡ് അസ്ട്രാ സെനേക്കയുടെ ഗണത്തില്‍പ്പെടുത്തി സ്ററിക്കോ കഴിഞ്ഞമാസം അംഗീകരിക്കുമെന്ന് അറിയിച്ചിരുന്നു. ജര്‍മ്മനിയിലെ പുതിയ വേരിയന്റുകളുടെ നിയന്ത്രണങ്ങള്‍ക്കൊപ്പം യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രകള്‍ തല്‍ക്കാലം വിലക്കിയിരിയ്ക്കയാണ്. ഇന്ത്യയ്ക്കും റഷ്യയ്ക്കും നിലവിലുള്ള നിയന്ത്രണങ്ങള്‍ ഏകപക്ഷീയമല്ല, അവ പതിവായി വിലയിരുത്തപ്പെടും. അടുത്ത 14 ദിവസത്തെ കൊറോണ നിജസ്ഥിതി വിലയിരുത്തിയശേഷം ഒരുപക്ഷെ യാത്രാഇളവുകളില്‍, മാറ്റങ്ങള്‍ പ്രതീക്ഷിയ്ക്കാമെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്നിരുന്നാലും, എംബസിയിലെയും ബംഗ്ളുരു ഉള്‍പ്പടെയുള്ള കോണ്‍സുലേറ്റുകളിലെയും വിസ വിഭാഗങ്ങള്‍ വിസ പ്രക്രിയകള്‍ ആരംഭിക്കുന്നതിലൂടെ കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് ജര്‍മന്‍ സര്‍ക്കാരിന്റെ പ്രതീക്ഷയെന്ന് ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ വാള്‍ട്ടര്‍ ജെ ലിന്‍ഡ്നര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
നിലവില്‍ കൊറോണ വ്യാപനത്തിന്റെ തോത് ജര്‍മനിയില്‍ കുറഞ്ഞുവരികയാണ്. 16 സംസ്ഥാനങ്ങളിലും ഇന്‍സിഡെന്‍സ് റേറ്റ് അഞ്ചില്‍ താഴെയെത്തി. നിരവധി ജില്ലകള്‍ സീറോ കോവിഡ് ആയി പ്രഖ്യാപിച്ചു. വാക്സിനേഷന്‍ പ്രക്രിയയും വളരെ വേഗത്തിലാണ് നടക്കുന്നത്. ഏതാണ് 55.1 ശതമാനത്തോളം ആളുകള്‍ക്ക് ആദ്യത്തെ ഡോസും 37,8 % പേര്‍ക്ക് പൂര്‍ണ്ണ തോതിലും വാക്സിന്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ സ്ഥിതിയും ജര്‍മനി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
എണ്‍പതിലധികം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് നിലവിലുണ്ടായിരുന്ന മുന്നറിയിപ്പുകള്‍ ജര്‍മനി ജൂലൈ ഒന്നു മുതല്‍ പിന്‍വലിച്ചു. രാജ്യത്തെ പൗരന്‍മാര്‍ വിദേശ യാത്രകള്‍ ഒഴിവാക്കണമെന്ന ഉപദേശവും എടുത്തുകളഞ്ഞു. സ്പെയ്ന്‍, ക്രൊയേഷ്യ, തുര്‍ക്കി തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു യാത്ര നടത്താനുള്ള സൗകര്യമാണ് ഇതോടെ തുറന്നു കിട്ടിയിരിക്കുന്നത്. കൊറോണ വൈറസിന്‍റെ പുതിയ വകഭേദങ്ങള്‍ അതിവേഗത്തില്‍ വ്യാപിക്കുന്ന രാജ്യങ്ങളിലേക്കു മാത്രമാണ് ഇപ്പോള്‍ യാത്രാ മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. പ്രതിവാര കണക്കില്‍ ലക്ഷത്തിന് ഇരുനൂറിനു മുകളില്‍ രോഗവ്യാപന നിരക്കുള്ള രാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ അനുമതി ലഭിക്കില്ല. ഇന്ത്യ ഇപ്പോഴും നിരോധന ലിസ്റ്റിലാണ്.
യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്നതയാണ് കണക്കുകൾ. ബ്രിട്ടനും പോര്‍ച്ചുഗലുമാണ് ഇതില്‍ മുന്നിട്ടു നില്‍ക്കുന്നത്.യുകെ ജനസംഖ്യയില്‍ മൂന്നിലൊന്ന് ആളുകള്‍ക്കും ഇതിനകം രണ്ടു ഡോസ് വാക്സിനും ലഭിച്ചു കഴിഞ്ഞു. ജൂണ്‍ 30 വരെയുള്ള ഏഴു ദിവസം രാജ്യത്തെ രോഗ വ്യാപന നിരക്ക് മുന്‍ ആഴ്ചകളെ അപേക്ഷിച്ച് വര്‍ധിച്ചതായാണ് റിപ്പോർട്ടുകൾ.
മേയ് മധ്യത്തോടെ, വിനോദസഞ്ചാര മേഖല വിദേശികള്‍ക്കു കൂടി തുറന്നിട്ട ആദ്യ യൂറോപ്യന്‍ രാജ്യമായിരുന്നു പോര്‍ച്ചുഗല്‍. എന്നാല്‍, ഡെല്‍റ്റ വകഭേദം വ്യാപിച്ചു തുടങ്ങിയതോടെ യുകെ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് പോര്‍ച്ചുഗള്‍ ക്വാറനൈ്റന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സൈപ്രസ്, റഷ്യ എന്നീ രാജ്യങ്ങളിലും ഡെല്‍റ്റ വകഭേദത്തിന്‍റെ വ്യാപനം രൂക്ഷമാണ്.
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് കാലതാമസം ഉണ്ടാകും
09:26 PM Jul 02, 2021 | Deepika.com