ലണ്ടന്‍: കോവിഡ് നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയിരുന്ന കൂടുതല്‍ നിയന്ത്രണങ്ങള്‍ ബ്രിട്ടനും ഇറ്റലിയും പിന്‍വലിക്കുന്നു. അടുത്തയാഴ്ചത്തെ കോവിഡ് കണക്കുകള്‍കൂടി വിലയിരുത്തി തൃപ്തികരമാണെങ്കില്‍ ജൂലൈ 19-ഓടെ ലോക്ഡൗണ്‍ പിന്‍വലിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണംകൂടി വിലയിരുത്തിയശേഷമായിരിക്കും നടപടിയെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാട്ട് ഹാന്‍കോക്ക്.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായ ഇറ്റലി അടുത്ത തിങ്കളാഴ്ചമുതല്‍ മാസ്ക് നിര്‍ബന്ധമല്ലാതാക്കിയിട്ടുണ്ട്. വൈറസിന്‍റെ തീവ്രത കുറഞ്ഞ മേഖലകളായ "വൈറ്റ് സോണുകളില്‍' മാസ്ക് നിര്‍ബന്ധമായിരിക്കില്ലെന്ന് ആരോഗ്യമന്ത്രി റോബേര്‍ട്ടോ സ്പെരാന്‍സ പറഞ്ഞു. ആള്‍ക്കൂട്ടങ്ങളിലെത്തുമ്പോള്‍ അത്യാവശ്യഘട്ടങ്ങളിലുപയോഗിക്കാന്‍ മുന്‍കരുതലെന്ന നിലയില്‍ മാസ്ക് കൈയില്‍ കരുതാനും നിര്‍ദേശമുണ്ട്. ഇറ്റലിയില്‍ 12 വയസിനുമുകളില്‍ പ്രായമുള്ള 30 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കിക്കഴിഞ്ഞു.
ബ്രിട്ടനില്‍ കഴിഞ്ഞ ആഴ്ചകളിലായി രോഗികളുടെ എണ്ണവും മരണനിരക്കും കുറയുകയാണ്. കഴിഞ്ഞദിവസം 10,633 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വാക്സിന്‍റെ രണ്ടു ഡോസുമെടുത്ത ബ്രിട്ടീഷ് പൗരന്മാര്‍ക്ക് വൈകാതെ യൂറോപ്യന്‍ രാജ്യങ്ങളിലെവിടെയും ബീച്ചുകളില്‍ പ്രവേശിക്കാനാവും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി ബ്രിട്ടനും ഇറ്റലിയും
04:43 PM Jun 25, 2021 | Deepika.com