ചെമ്പേരി: ഇടമനയിലെ ജനവാസ കേന്ദ്രത്തിൽ കള്ളുഷാപ്പ് അനുവദിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഏരുവേശി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ഇടമനയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നാടൻ ഭക്ഷണശാലയോടനുബന്ധിച്ച് കള്ളുഷാപ്പ് കൂടി ആരംഭിക്കാനുള്ള നീക്കത്തിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി ഇടമനയിലെ വനിതാ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ നൂറ്റമ്പതോളം പേർ ഒപ്പിട്ട ഭീമഹർജി ജില്ലാ കളക്ടർ, തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ, എന്നിവർക്ക് നൽകി. കെട്ടിടത്തിൽ മുന്പ് പ്രവർത്തിച്ചിരുന്ന മില്ല് പൂട്ടിയതിനെ തുടർന്നാണ് ചെമ്പേരിയിലും പൂപ്പറമ്പിലും പ്രവർത്തിക്കുന്ന കള്ളുഷാപ്പുകൾ ഇവിടേക്ക് മാറ്റാനുള്ള ആലോചനകൾ നടക്കുന്നത്. കെട്ടിടത്തിൽ നിന്നും ചെമ്പേരിയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ഷാപ്പിലേക്ക് 300 മീറ്റർ ദൂരം മാത്രമാണുള്ളത്. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കള്ള് ഷാപ്പ് പ്രവർത്തനമാരംഭിച്ചാൽ സമാധാനാന്തരീക്ഷം തകരുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.