വടക്കഞ്ചേരി: എട്ടിന്റെ പണിയാണ് ഇക്കുറിയും നെൽ കർഷകർക്ക് സർക്കാർ സമ്മാനിച്ചിട്ടുള്ളത്. ഒന്നാം വിള നെല്ല് കൊടുത്തതിന്റെ വില രണ്ടുമാസത്തോളമായിട്ടും ഇനിയും കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയിട്ടില്ല. ഇതിനു പിന്നാലെയാണ് രണ്ടാം വിള കൃഷിയിറക്കാൻ പോലും പറ്റാത്ത വിധം കനാൽ വൃത്തിയാക്കൽ തോന്നും മട്ടിലായിട്ടുള്ളത്.
കനാലുകൾ കടന്നുപോകുന്ന ഭാഗങ്ങളിൽ അതാത് പഞ്ചായത്തുകൾ കനാലുകൾ റിപ്പയർ ചെയ്തെന്ന് പറയുന്നുണ്ടെങ്കിലും പാടശേഖരങ്ങളിൽ എവിടേയും വെള്ളം എത്തുന്നില്ല. കർഷകർ തന്നെ തൊഴിലാളികളെ കൂട്ടി കനാൽ വൃത്തിയാക്കിയാണ് കുറച്ചെങ്കിലും വെള്ളം പാടങ്ങളിൽ എത്തിക്കുന്നത്. സബ് കനാലുകളുടെയും മറ്റു ചെറുകനാലുകളുടെയും സ്ഥിതിയാണ് ഏറെ പരിതാപകരം. വെള്ളം ഒഴുകാത്ത വിധമാണ് ചപ്പുചവറുകൾ നിറഞ്ഞും കാടുകയറിയും കിടക്കുന്നതെന്ന് നെൽ കർഷകനായ മംഗലം കണ്യാർക്കുന്നം മോഹനൻ പറഞ്ഞു. കനാലുകളിൽ ഉയർന്നു നിൽക്കുന്ന ചെടികളും പുല്ലുകളുടെ തലപ്പുകളും പുല്ലുവെട്ടു യന്ത്രം ഉപയോഗിച്ച് വെട്ടി നിരത്തി. എന്നാൽ ചെടികളുടെ അടിഭാഗം കുറ്റികളായി കനാലിൽ തന്നെ നിൽക്കുന്നതിനാൽ ചപ്പുചവറുകൾ തടഞ്ഞ് വെള്ളം താഴേക്ക് ഒഴുകുന്നില്ല.
നഷ്ട കണക്കുകൾ പെരുകുന്നതിനിടെയാണ് സർക്കാർ വക ഈ പണി കൂടി കർഷകർക്ക് നൽകിയിട്ടുള്ളത്. കർഷകർ തന്നെ പണം ചെലവഴിച്ച് കനാൽ വൃത്തിയാക്കിയില്ലെങ്കിൽ വെള്ളം കണ്ടങ്ങളിൽ എത്തില്ല എന്ന സ്ഥിതിയാണിപ്പോൾ.
കർഷകന്റെ നഷ്ട കണക്കിൽ ഇക്കുറി ഈ ചെലവ് കൂടി എഴുതി ചേർക്കാം. കൃഷിവകുപ്പോ ഇറിഗേഷൻ വകുപ്പോ പഞ്ചായത്തുകളോ ഒന്നും തന്നെ കർഷകരെ രക്ഷിക്കാനില്ല. കനാലുകൾ സമയബന്ധിതമായി വൃത്തിയാക്കണമെന്ന് പത്രക്കുറിപ്പുകളിറക്കി കർഷക രക്ഷകരായ സംഘടനകളും നിശബ്ദരായി. ഡാമുകളിൽ സംഭരിച്ചു വെക്കുന്ന വെള്ളം യഥാസമയം പാടങ്ങളിൽ എത്തിച്ച് നെൽകൃഷി വർധിപ്പിക്കാൻ നടപടികളില്ല. തരിശുഭൂമികളിൽ കൃഷിയിറക്കി വലിയ വാർത്തകളാക്കുന്നതല്ലാതെ ഓരോ വർഷവും കൃഷി ഇറക്കാനാകാതെ തരിശിടുന്ന ഭൂമിയുടെ വിസ്തൃതി കൂടുന്നതിന്റെ കാരണം പരിശോധിക്കുന്നില്ലെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു.
ഒന്നാം വിള നെല്ലിന്റെ വില കിട്ടാത്തതിനാൽ രണ്ടാം വിള കൃഷിക്ക് കർഷകരുടെ കൈവശം പണമില്ല. പലരിൽ നിന്നും കടം വാങ്ങിയാണ് രണ്ടാം വിള കൃഷി ചെയുന്നത്. അതിനിടയ്ക്കാണ് കനാൽ പണി കൂടി ചെയേണ്ടിവരുന്ന സ്ഥിതി ഉണ്ടായിട്ടുള്ളതെന്ന് കർഷകർ പരാതിപ്പെടുന്നു. രണ്ടുമാസം മുന്പ് സപ്ലൈകോയ്ക്കു വിറ്റ നെല്ലിന്റെ വില ഇനി പല വിഹിതങ്ങളായാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തുക. ഒരു കിലോ നെല്ലിന്റെ വിലയായ 28.20 രൂപ കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ വരുന്നത് മൂന്ന് തവണയായിട്ടാണ്.
കേന്ദ്ര വിഹിതം 24.40 രൂപ, സംസ്ഥാന വിഹിതം 7.80 രൂപ എന്നിങ്ങനെയാണ് എപ്പോഴെങ്കിലും അക്കൗണ്ടിൽ ക്രഡിറ്റ് ആകുക. ചുമട്ടുകൂലി ഇനത്തിൽ കിലോക്ക് 12 പൈസ പ്രകാരം അക്കൗണ്ടിൽ കയറുന്നതിന് പിന്നെയും കാലതാമസം വരും. ഇത്തരത്തിൽ കർഷകനെ പരമാവധി ബുദ്ധിമുട്ടിച്ച് മേലിൽ കൃഷി നടത്താതിരിക്കാനുള്ള പ്രോത്സാഹനങ്ങളാണ് സർക്കാർ ചെയ്യുന്നതെന്നാണ് കർഷകർ പറയുന്നത്.
സബ് കനാലുകൾ വൃത്തിയാക്കി പാടങ്ങളിൽ വെള്ളം എത്തുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വണ്ടാഴി പഞ്ചായത്ത് അംഗം ആർ. സുരേഷ് വിവിധ വകുപ്പ് അധികൃതർക്ക് കത്ത് നൽകി. ഒന്നാം വിള നെല്ലിന്റെ വില ഇനിയും വൈകിപ്പിക്കരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കനാലുകൾ കടന്നുപോകുന്ന ഭാഗങ്ങളിൽ അതാത് പഞ്ചായത്തുകൾ കനാലുകൾ റിപ്പയർ ചെയ്തെന്ന് പറയുന്നുണ്ടെങ്കിലും പാടശേഖരങ്ങളിൽ എവിടേയും വെള്ളം എത്തുന്നില്ല. കർഷകർ തന്നെ തൊഴിലാളികളെ കൂട്ടി കനാൽ വൃത്തിയാക്കിയാണ് കുറച്ചെങ്കിലും വെള്ളം പാടങ്ങളിൽ എത്തിക്കുന്നത്. സബ് കനാലുകളുടെയും മറ്റു ചെറുകനാലുകളുടെയും സ്ഥിതിയാണ് ഏറെ പരിതാപകരം. വെള്ളം ഒഴുകാത്ത വിധമാണ് ചപ്പുചവറുകൾ നിറഞ്ഞും കാടുകയറിയും കിടക്കുന്നതെന്ന് നെൽ കർഷകനായ മംഗലം കണ്യാർക്കുന്നം മോഹനൻ പറഞ്ഞു. കനാലുകളിൽ ഉയർന്നു നിൽക്കുന്ന ചെടികളും പുല്ലുകളുടെ തലപ്പുകളും പുല്ലുവെട്ടു യന്ത്രം ഉപയോഗിച്ച് വെട്ടി നിരത്തി. എന്നാൽ ചെടികളുടെ അടിഭാഗം കുറ്റികളായി കനാലിൽ തന്നെ നിൽക്കുന്നതിനാൽ ചപ്പുചവറുകൾ തടഞ്ഞ് വെള്ളം താഴേക്ക് ഒഴുകുന്നില്ല.
നഷ്ട കണക്കുകൾ പെരുകുന്നതിനിടെയാണ് സർക്കാർ വക ഈ പണി കൂടി കർഷകർക്ക് നൽകിയിട്ടുള്ളത്. കർഷകർ തന്നെ പണം ചെലവഴിച്ച് കനാൽ വൃത്തിയാക്കിയില്ലെങ്കിൽ വെള്ളം കണ്ടങ്ങളിൽ എത്തില്ല എന്ന സ്ഥിതിയാണിപ്പോൾ.
കർഷകന്റെ നഷ്ട കണക്കിൽ ഇക്കുറി ഈ ചെലവ് കൂടി എഴുതി ചേർക്കാം. കൃഷിവകുപ്പോ ഇറിഗേഷൻ വകുപ്പോ പഞ്ചായത്തുകളോ ഒന്നും തന്നെ കർഷകരെ രക്ഷിക്കാനില്ല. കനാലുകൾ സമയബന്ധിതമായി വൃത്തിയാക്കണമെന്ന് പത്രക്കുറിപ്പുകളിറക്കി കർഷക രക്ഷകരായ സംഘടനകളും നിശബ്ദരായി. ഡാമുകളിൽ സംഭരിച്ചു വെക്കുന്ന വെള്ളം യഥാസമയം പാടങ്ങളിൽ എത്തിച്ച് നെൽകൃഷി വർധിപ്പിക്കാൻ നടപടികളില്ല. തരിശുഭൂമികളിൽ കൃഷിയിറക്കി വലിയ വാർത്തകളാക്കുന്നതല്ലാതെ ഓരോ വർഷവും കൃഷി ഇറക്കാനാകാതെ തരിശിടുന്ന ഭൂമിയുടെ വിസ്തൃതി കൂടുന്നതിന്റെ കാരണം പരിശോധിക്കുന്നില്ലെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു.
ഒന്നാം വിള നെല്ലിന്റെ വില കിട്ടാത്തതിനാൽ രണ്ടാം വിള കൃഷിക്ക് കർഷകരുടെ കൈവശം പണമില്ല. പലരിൽ നിന്നും കടം വാങ്ങിയാണ് രണ്ടാം വിള കൃഷി ചെയുന്നത്. അതിനിടയ്ക്കാണ് കനാൽ പണി കൂടി ചെയേണ്ടിവരുന്ന സ്ഥിതി ഉണ്ടായിട്ടുള്ളതെന്ന് കർഷകർ പരാതിപ്പെടുന്നു. രണ്ടുമാസം മുന്പ് സപ്ലൈകോയ്ക്കു വിറ്റ നെല്ലിന്റെ വില ഇനി പല വിഹിതങ്ങളായാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തുക. ഒരു കിലോ നെല്ലിന്റെ വിലയായ 28.20 രൂപ കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ വരുന്നത് മൂന്ന് തവണയായിട്ടാണ്.
കേന്ദ്ര വിഹിതം 24.40 രൂപ, സംസ്ഥാന വിഹിതം 7.80 രൂപ എന്നിങ്ങനെയാണ് എപ്പോഴെങ്കിലും അക്കൗണ്ടിൽ ക്രഡിറ്റ് ആകുക. ചുമട്ടുകൂലി ഇനത്തിൽ കിലോക്ക് 12 പൈസ പ്രകാരം അക്കൗണ്ടിൽ കയറുന്നതിന് പിന്നെയും കാലതാമസം വരും. ഇത്തരത്തിൽ കർഷകനെ പരമാവധി ബുദ്ധിമുട്ടിച്ച് മേലിൽ കൃഷി നടത്താതിരിക്കാനുള്ള പ്രോത്സാഹനങ്ങളാണ് സർക്കാർ ചെയ്യുന്നതെന്നാണ് കർഷകർ പറയുന്നത്.
സബ് കനാലുകൾ വൃത്തിയാക്കി പാടങ്ങളിൽ വെള്ളം എത്തുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വണ്ടാഴി പഞ്ചായത്ത് അംഗം ആർ. സുരേഷ് വിവിധ വകുപ്പ് അധികൃതർക്ക് കത്ത് നൽകി. ഒന്നാം വിള നെല്ലിന്റെ വില ഇനിയും വൈകിപ്പിക്കരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.