സ്വന്തം ലേഖകൻ
തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം കോർപറേഷനിൽ തുടരുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ചു ചേർത്ത ചർച്ചയിൽ തീരുമാനമായില്ല. മേയർ രാജിവയ്ക്കുക, അഴിമതികളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, ചെയർമാൻ ഡി.ആർ.അനിലിനെ തത്സ്ഥാനത്തു നിന്നും മാറ്റുക എന്നീ ആവശ്യങ്ങളിൽ പ്രതിപക്ഷം ഉറച്ചു നിന്നതാണു ചർച്ച പരാജയപ്പെടാൻ കാരണം. മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ സമവായ ചർച്ച നടന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളിൽ മൂന്നു ദിവസത്തിനുള്ളിൽ മറുപടി പറയാമെന്നും അതുവരെ സമരം നിർത്തിവയ്ക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടെങ്കിലും സമരം തുടരാനാണു യുഡിഎഫിന്റെയും ബിജെപിയുടെയും തീരുമാനം.
പ്രതിപക്ഷം കോർപറേഷൻ ഓഫീസിനുള്ളിലും പുറത്തും നടത്തിവരുന്ന സമരം ഒരു മാസത്തേയ്ക്ക് അടുക്കുകയാണ്. ഈ സാഹചര്യത്തിലാണു സർക്കാർ സമവായ ചർച്ചയ്ക്കു തയാറായത്. നിയമനവുമായി ബന്ധപ്പെട്ടുള്ള മേയറുടെ കത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു മന്ത്രി എം.ബി.രാജേഷ് ചർച്ചയിൽ വ്യക്തമാക്കി. എന്നാൽ കത്ത് വ്യാജമാണോ അല്ലയോ എന്നൊന്നും വിശദമാക്കാൻ ചർച്ചയിൽ രണ്ടു മന്ത്രിമാരും മെനക്കെട്ടില്ല. പ്രതിപക്ഷ സമരം കോർപറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ ദോഷമായി ബാധിക്കുന്നതിനാൽ സമരത്തിൽ നിന്നും മാറണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.
അഴിമതികൾ കോർപറേഷനിൽ അടിക്കടി ഉണ്ടായിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥരെ മേയർ സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നു ചർച്ചയിൽ പങ്കെടുത്ത യുഡിഎഫിന്റെയും ബിജെപിയുടെയും നേതാക്കൾ പറഞ്ഞു. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്ത സാഹചര്യമാണ്. അതുകൊണ്ടാണു അഴിമതികളിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷം ചർച്ചയിൽ വ്യക്തമാക്കി. താത്കാലിക നിയമനങ്ങൾ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാമെന്നു മന്ത്രി എം.ബി.രാജേഷ് ചർച്ചയിൽ ആവർത്തിച്ചു പറഞ്ഞു. ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ കാർഡ് അയച്ചാൽ മാത്രമേ ഇക്കാര്യം വിശ്വാസത്തിലെടുക്കാൻ കഴിയൂവെന്നു പ്രതിപക്ഷ നേതാക്കളും പറഞ്ഞു. സർവീസിൽ നിന്നും വിരമിച്ചവരെ വീണ്ടും കോർപറേഷനിൽ ജോലിക്കാെടുത്തതിനെ സംബന്ധിച്ച് അന്വേഷിക്കാമെന്നും അങ്ങനെയുണ്ടെങ്കിൽ ഉറപ്പായും അവരെ പറഞ്ഞുവിടുമെന്നും മന്ത്രി രാജേഷ് പറഞ്ഞു. പക്ഷേ ഒരു കാര്യത്തിലും ഒരു ഉറപ്പും ചർച്ചയിൽ ലഭിക്കാത്ത സാഹചര്യത്തിൽ സമരത്തിൽ നിന്നും തത്കാലം പിന്നോട്ടില്ലെന്നു പ്രതിപക്ഷം വ്യക്തമാക്കി.
പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ട കാര്യങ്ങളിൽ തങ്ങൾക്കൊരു തീരുമാനം ഇപ്പോൾ പറയാനാകില്ലെന്നും മൂന്നു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ അഭിപ്രായം പറയാമെന്നും മന്ത്രിമാർ വ്യക്തമാക്കി. സമരം അവസാനിപ്പിച്ചില്ലെങ്കിലും പ്രതിഷേധത്തിന്റെ തീവ്രത കുറയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനുമുണ്ടാകുന്നതുവരെ സമരം തുടരുമെന്നു പ്രതിപക്ഷവും മന്ത്രിമാരെ അറിയിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ജയൻബാബു, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ആർഎസ്പി ജില്ലാ സെക്രട്ടറി ഇഴവൂർ പ്രസന്നകുമാർ, യുഡിഎഫ് കൗണ്‍സിലർമാരായ പി.പത്മകുമാർ, പി.ശ്യാംകുമാർ, ബിജെപി കൗണ്‍സിലർമാരായ എം.ആർ.ഗോപൻ, വി.ഗിരികുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
മഹിളാമോർച്ച മാർച്ചിൽ സംഘർഷം
തിരുവനന്തപുരം : മേയറുടെ രാജി ആവശ്യപ്പെട്ട് മഹിളാമോർച്ച നടത്തിയ കോർപറേഷൻ മാർച്ചിൽ സംഘർഷം. ഇന്നലെ മാസ്ക്കറ്റ് ഹോട്ടലിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് കോർപറേഷൻ ഓഫീസിനു അൻപതുമീറ്റർ അകലെ ബാരിക്കേഡ് ഉപയോഗിച്ചു പോലീസ് തടഞ്ഞു. ബിജെപി കൗണ്‍സിലർമാർ സമരം ചെയ്യുന്ന സ്ഥലത്തേയ്ക്കു പോകാൻ അനുവദിക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും പോലീസ് തയാറായില്ല. പ്രവർത്തകരോടു പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടു. ഇതിനിടെ ബാരിക്കേഡ് തള്ളിമാറ്റാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിപ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറാകാത്ത സാഹചര്യത്തിൽ പോലീസ് ഗ്രനേഡും പ്രയോഗിച്ചു. സംഘർഷത്തിൽ മഹിളാമോർച്ച പ്രവർത്തകർക്കു പരിക്കേറ്റു. മാർച്ചിന് മഹിളാമോർച്ച ജില്ലാപ്രസിഡന്റ് ജയരാജീവ്, ജനറൽ സെക്രട്ടറിമാരായ ശ്രീകല രാധാകൃഷ്ണൻ, ലതിക എന്നിവർ നേതൃത്വം നൽകി.
അടുക്കും ചിട്ടയോടും അഴിമതി നടത്താൻ പരിശീലനം സിദ്ധിച്ചിട്ടുള്ളൊരു പാർട്ടിയാണ് സിപിഎം എന്നു ബിജെപി ദേശീയസമിതി അംഗം സി.കെ.പത്മനാഭൻ പറഞ്ഞു. കഴിഞ്ഞകാലങ്ങളിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് മൂടിവച്ചിരുന്ന അഴിമതി ഇപ്പോൾ പുറത്തുവന്നു തുടങ്ങിയിരിക്കുകയാണ്.യുഡിഎഫും എൽഡിഎഫും അഴിമതിയുടെ കാര്യത്തിൽ പങ്കുകച്ചവടമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷനിലേയ്ക്കു മഹിളാമോർച്ച സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സി.കെ.പത്മനാഭൻ. ബിജെപി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ്, ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എം.ആർ.ഗോപൻ എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം കോർപറേഷനിൽ തുടരുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ചു ചേർത്ത ചർച്ചയിൽ തീരുമാനമായില്ല. മേയർ രാജിവയ്ക്കുക, അഴിമതികളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, ചെയർമാൻ ഡി.ആർ.അനിലിനെ തത്സ്ഥാനത്തു നിന്നും മാറ്റുക എന്നീ ആവശ്യങ്ങളിൽ പ്രതിപക്ഷം ഉറച്ചു നിന്നതാണു ചർച്ച പരാജയപ്പെടാൻ കാരണം. മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ സമവായ ചർച്ച നടന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളിൽ മൂന്നു ദിവസത്തിനുള്ളിൽ മറുപടി പറയാമെന്നും അതുവരെ സമരം നിർത്തിവയ്ക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടെങ്കിലും സമരം തുടരാനാണു യുഡിഎഫിന്റെയും ബിജെപിയുടെയും തീരുമാനം.
പ്രതിപക്ഷം കോർപറേഷൻ ഓഫീസിനുള്ളിലും പുറത്തും നടത്തിവരുന്ന സമരം ഒരു മാസത്തേയ്ക്ക് അടുക്കുകയാണ്. ഈ സാഹചര്യത്തിലാണു സർക്കാർ സമവായ ചർച്ചയ്ക്കു തയാറായത്. നിയമനവുമായി ബന്ധപ്പെട്ടുള്ള മേയറുടെ കത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു മന്ത്രി എം.ബി.രാജേഷ് ചർച്ചയിൽ വ്യക്തമാക്കി. എന്നാൽ കത്ത് വ്യാജമാണോ അല്ലയോ എന്നൊന്നും വിശദമാക്കാൻ ചർച്ചയിൽ രണ്ടു മന്ത്രിമാരും മെനക്കെട്ടില്ല. പ്രതിപക്ഷ സമരം കോർപറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ ദോഷമായി ബാധിക്കുന്നതിനാൽ സമരത്തിൽ നിന്നും മാറണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.
അഴിമതികൾ കോർപറേഷനിൽ അടിക്കടി ഉണ്ടായിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥരെ മേയർ സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നു ചർച്ചയിൽ പങ്കെടുത്ത യുഡിഎഫിന്റെയും ബിജെപിയുടെയും നേതാക്കൾ പറഞ്ഞു. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്ത സാഹചര്യമാണ്. അതുകൊണ്ടാണു അഴിമതികളിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷം ചർച്ചയിൽ വ്യക്തമാക്കി. താത്കാലിക നിയമനങ്ങൾ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാമെന്നു മന്ത്രി എം.ബി.രാജേഷ് ചർച്ചയിൽ ആവർത്തിച്ചു പറഞ്ഞു. ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ കാർഡ് അയച്ചാൽ മാത്രമേ ഇക്കാര്യം വിശ്വാസത്തിലെടുക്കാൻ കഴിയൂവെന്നു പ്രതിപക്ഷ നേതാക്കളും പറഞ്ഞു. സർവീസിൽ നിന്നും വിരമിച്ചവരെ വീണ്ടും കോർപറേഷനിൽ ജോലിക്കാെടുത്തതിനെ സംബന്ധിച്ച് അന്വേഷിക്കാമെന്നും അങ്ങനെയുണ്ടെങ്കിൽ ഉറപ്പായും അവരെ പറഞ്ഞുവിടുമെന്നും മന്ത്രി രാജേഷ് പറഞ്ഞു. പക്ഷേ ഒരു കാര്യത്തിലും ഒരു ഉറപ്പും ചർച്ചയിൽ ലഭിക്കാത്ത സാഹചര്യത്തിൽ സമരത്തിൽ നിന്നും തത്കാലം പിന്നോട്ടില്ലെന്നു പ്രതിപക്ഷം വ്യക്തമാക്കി.
പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ട കാര്യങ്ങളിൽ തങ്ങൾക്കൊരു തീരുമാനം ഇപ്പോൾ പറയാനാകില്ലെന്നും മൂന്നു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ അഭിപ്രായം പറയാമെന്നും മന്ത്രിമാർ വ്യക്തമാക്കി. സമരം അവസാനിപ്പിച്ചില്ലെങ്കിലും പ്രതിഷേധത്തിന്റെ തീവ്രത കുറയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനുമുണ്ടാകുന്നതുവരെ സമരം തുടരുമെന്നു പ്രതിപക്ഷവും മന്ത്രിമാരെ അറിയിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ജയൻബാബു, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ആർഎസ്പി ജില്ലാ സെക്രട്ടറി ഇഴവൂർ പ്രസന്നകുമാർ, യുഡിഎഫ് കൗണ്‍സിലർമാരായ പി.പത്മകുമാർ, പി.ശ്യാംകുമാർ, ബിജെപി കൗണ്‍സിലർമാരായ എം.ആർ.ഗോപൻ, വി.ഗിരികുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
മഹിളാമോർച്ച മാർച്ചിൽ സംഘർഷം
തിരുവനന്തപുരം : മേയറുടെ രാജി ആവശ്യപ്പെട്ട് മഹിളാമോർച്ച നടത്തിയ കോർപറേഷൻ മാർച്ചിൽ സംഘർഷം. ഇന്നലെ മാസ്ക്കറ്റ് ഹോട്ടലിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് കോർപറേഷൻ ഓഫീസിനു അൻപതുമീറ്റർ അകലെ ബാരിക്കേഡ് ഉപയോഗിച്ചു പോലീസ് തടഞ്ഞു. ബിജെപി കൗണ്‍സിലർമാർ സമരം ചെയ്യുന്ന സ്ഥലത്തേയ്ക്കു പോകാൻ അനുവദിക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും പോലീസ് തയാറായില്ല. പ്രവർത്തകരോടു പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടു. ഇതിനിടെ ബാരിക്കേഡ് തള്ളിമാറ്റാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിപ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറാകാത്ത സാഹചര്യത്തിൽ പോലീസ് ഗ്രനേഡും പ്രയോഗിച്ചു. സംഘർഷത്തിൽ മഹിളാമോർച്ച പ്രവർത്തകർക്കു പരിക്കേറ്റു. മാർച്ചിന് മഹിളാമോർച്ച ജില്ലാപ്രസിഡന്റ് ജയരാജീവ്, ജനറൽ സെക്രട്ടറിമാരായ ശ്രീകല രാധാകൃഷ്ണൻ, ലതിക എന്നിവർ നേതൃത്വം നൽകി.
അടുക്കും ചിട്ടയോടും അഴിമതി നടത്താൻ പരിശീലനം സിദ്ധിച്ചിട്ടുള്ളൊരു പാർട്ടിയാണ് സിപിഎം എന്നു ബിജെപി ദേശീയസമിതി അംഗം സി.കെ.പത്മനാഭൻ പറഞ്ഞു. കഴിഞ്ഞകാലങ്ങളിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് മൂടിവച്ചിരുന്ന അഴിമതി ഇപ്പോൾ പുറത്തുവന്നു തുടങ്ങിയിരിക്കുകയാണ്.യുഡിഎഫും എൽഡിഎഫും അഴിമതിയുടെ കാര്യത്തിൽ പങ്കുകച്ചവടമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷനിലേയ്ക്കു മഹിളാമോർച്ച സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സി.കെ.പത്മനാഭൻ. ബിജെപി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ്, ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എം.ആർ.ഗോപൻ എന്നിവർ പ്രസംഗിച്ചു.