ഇന്നലെ അക്ഷരാര്‍ഥത്തില്‍ നീലേശ്വരത്തുനിന്നുള്ള എല്ലാ വഴികളും ചായ്യോത്തേക്ക് മാത്രമായിരുന്നു. കലോത്സവത്തിന്റെ സമാപനം പ്രമാണിച്ച് കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ സ്കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചതോടെ രാവിലെ മുതല്‍ കുട്ടികളും മുതിര്‍ന്നവരുമെല്ലാം ചായ്യോത്തേക്ക് ഒഴുകി. എല്ലാ വേദികളും ജനസമുദ്രമായി. സമാപന സമ്മേളനം കഴിഞ്ഞപ്പോഴും തുടര്‍ന്ന സംഘനൃത്തത്തിനും നാടകത്തിനും രാത്രി വൈകുവോളവും നിറഞ്ഞ സദസുതന്നെയായിരുന്നു. ഉച്ചയ്ക്ക് വിവിധയിടങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളും നാട്ടുകാരുമുള്‍പ്പെടെ ഇരുപതിനായിരത്തോളം പേര്‍ക്ക് വിഭവസമൃദ്ധമായ സദ്യയൊരുക്കി നല്കി സംഘാടകസമിതി കൈയടിനേടി.