തിരുവനന്തപുരം: ടൂറിസം രംഗത്ത് റഷ്യയുമായുള്ള സഹകരണം ദൃഢമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രഥമ ഇന്തോ-റഷ്യൻ ട്രാവൽ ഫെയർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സോവിയറ്റ് യൂണിയന്റെ കാലം മുതൽ റഷ്യയിൽ നിന്നു ധാരാളം സഞ്ചാരികൾ കേരളത്തിലെത്തിയിരുന്നു. റഷ്യയിൽ നിന്ന് കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം വർധിച്ചു വരുന്നു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സൗഹൃദബന്ധവും ടൂറിസം രംഗത്തെ വളർച്ചയ്ക്ക് സഹായകമാകുന്നുണ്ട്. മാറിവരുന്ന ലോകക്രമത്തിൽ കേരളത്തിലേക്കു കൂടുതൽ റഷ്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഇന്തോ-റഷ്യൻ ട്രാവൽ ഫെയറിന്റെ സ്ഥിരം വേദിയായി തിരുവനന്തപുരത്തെ പരിഗണിക്കുന്നതായി ചെന്നൈയിലെ റഷ്യൻ കോണ്‍സുൽ ജനറൽ ഒലേഗ് അവ്ദേവ് പറഞ്ഞു. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, ബേബി മാത്യു സോമതീരം, എം.ആർ. നാരായണൻ,ടൂറിസം ഡയറക്ടർ പി.ബി. നൂഹ്, റഷ്യൻ ഹൗസ് ഡെപ്യൂട്ടി ഡയറക്ടർ കവിത നായർ തുടങ്ങിയവർ പ്രസംഗിച്ചു. റഷ്യയിലെ പ്രശസ്ത ഡാൻസ് ഗ്രൂപ്പ് റൂസി നൃത്തപരിപാടികൾ അവതരിപ്പിച്ചു. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ റഷ്യയുടെ ഓണററി കോണ്‍സുലേറ്റും റഷ്യൻ ഹൗസും സംയുക്തമായാണ് ട്രാവൽ ഫെയർ സംഘടിപ്പിച്ചത്.