വെഞ്ഞാറമൂട് : സൂര്യാ വധക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ പി.എസ്.ഷിജു (34)നെയാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്ത് വച്ച് പാലാംകോണം സ്വദേശി സൂര്യ (26)നെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ഷിജു. പിരപ്പൻകോട് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാംകോണം സൂര്യ ഭവനിൽ സൂര്യയെ 2016 ജനുവരി 27 നാണ് പ്രതി കൊലപ്പെടുത്തിയത്. സംഭവത്തിന് മൂന്ന് മാസം മുൻപാണ് ഷിജു സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തിൽ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാൾ. തുടർന്ന് സൂര്യയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഷൈജുവിന്റെ പെരുമാറ്റത്തിൽ വന്ന മാറ്റവും സംശയ രോഗങ്ങളും കാരണം സൂര്യവിവാഹാലോചനയിൽ നിന്നും പിൻമാറുകയായിരുന്നു.