പയ്യാവൂർ: ദേവസ്വം ഭൂമിയിൽ ഗ്രാമപഞ്ചായത്ത് ആരംഭിച്ച അനധികൃത വണ്ടിത്താവളം ഹൈക്കോടതി തടഞ്ഞു. ദേവസ്വം ഭൂമി അന്യാധീനപ്പെടുത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഭക്തജന കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. അന്യായമായ പാർക്കിംഗ് ഫീസിനെതിരെ യുഡിഎഫ് അംഗങ്ങൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. പഞ്ചായത്ത് രാജ് നിയമപ്രകാരം വാങ്ങേണ്ട തുകയിൽ നിന്നും നാലു മടങ്ങോളം തുക ഈടാക്കുന്നതിനെതിരെ യുവജന സംഘടനകളും വിവിധ സാമൂഹ്യ സംഘടനകളും രംഗത്ത് വന്നിരുന്നു. ജില്ലയിൽ മറ്റൊരിടത്തും ഇല്ലാത്ത ട്രാഫിക്ക് പരിഷ്കാരത്തിനെതിരെ ജനരോഷം ശക്തമായിരുന്നു. ക്ഷേത്ര ഭൂമി പാട്ടത്തിന് നൽകാൻ ട്രസ്റ്റി ബോഡിന് യാതൊരു അധികാരവും ഇല്ലെന്ന് കോടതി കണ്ടെത്തി. ഭക്തജന കൂട്ടായ്മയ്ക്ക് വേണ്ടി അഡ്വ. മഹേഷ് വി. രാമകൃഷ്ണൻ ഹാജരായി.