തിരുവനന്തപുരം : മലയാളത്തിൽ പ്രഥമ വാർത്താപത്രമായ രാജ്യസമാചാരം പ്രസിദ്ധീ കരിച്ചതിന്റെ 175-ാം വാർഷികാചരണം ജൂബിലി കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സംഘടിപ്പിച്ചു. ആധുനിക പത്രപ്രവർത്തനം എല്ലാ സാങ്കേതിക മികവുകളോടും കൂടി മുന്നോട്ടുപോകുന്പോൾ ആദ്യം വെളിച്ചം കണ്ട രാജ്യസമാചാരത്തേയും അതിന്റെ ശില്പി ജർമ്മൻകാരനായ ഡോ. ഹെർമ്മൻ ഗുണ്ടർട്ടിനെയും മലയാളത്തിനു മറക്കാനാവില്ലെന്ന് സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മുൻ എംപി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.ജൂബിലിയോടനുബന്ധിച്ചു നടന്ന സെമിനാർ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു ഉദ്ഘാടനം ചെയ്തു. രാജ്യസമാചാരത്തിന്റെ പ്രസക്തിയെക്കുറിച്ച് അക്കാദമിയുടെ നേതൃത്വത്തിൽ വിവിധ പഠനങ്ങളും പ്രോഗ്രാമുകളും ഈ ജൂബിലി വർഷ ത്തിൽ ക്രമീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ഷെവ.ഡോ. കോശി എം. ജോർജ് അധ്യക്ഷത വഹിച്ചു. പ്രഫ. ഡോ. ജോർജ് ഓണക്കൂർ, ഡോ. വള്ളിക്കാവ് മോഹൻദാസ്, അബ്ദുൾ ഗഫൂർ, പ്രഫ. വി. കാർത്തികേയൻ നായർ, ഡോ. ബാബു കെ. വർഗീസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ്, കെ. ബാലസുബ്രഹ്മണ്യം, എൻ. ജയരാജ് എന്നിവർ പ്രസംഗിച്ചു. രാജ്യ സമാചാരത്തിന്റെ 42 ലക്കങ്ങളെ അധികരിച്ച് ഗവേഷണം നടത്തി പഠനങ്ങൾ പ്രസിദ്ധീകരിച്ച ഡോ. വള്ളിക്കാവ് മോഹൻദാസിനെ സമ്മേളനത്തിൽ ആദരിച്ചു.