സി.കെ. കുര്യാച്ചൻ / ചാട്ടം ചാഞ്ചാട്ടം-3
കൂറുമാറ്റത്തിന്റെ പിന്നാമ്പുറക്കഥകളെല്ലാം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വികൃതമുഖമാണ് വെളിവാക്കുന്നത്. ഇപ്പോൾ കലുഷിതമായിരിക്കുന്ന കർണാടകയിൽത്തന്നെ എംഎൽഎമാരുടെ വിലപേശൽ എത്രമാത്രം ജുഗുപ്സാവഹമായിരിക്കുന്നു. രാജിവച്ച് കുമാരസ്വാമി സർക്കാരിനെ വീഴ്ത്തിയാൽ കിട്ടുന്ന സ്ഥാനമാനങ്ങളും സമ്പത്തുമെല്ലാം മോഹിച്ചു മാത്രമാണ് ഒരുപറ്റം എംഎൽഎമാർ ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നതെന്നത് പകൽപോലെ വ്യക്തം. മന്ത്രിസ്ഥാനം നൽകി സ്ഥാനമോഹികളെ നിലനിർത്താൻ ശ്രമിച്ചതും കണ്ടുകഴിഞ്ഞു. ഇന്ത്യയിൽ കൂറുമാറ്റത്തിനും പിളർപ്പുകൾക്കുമെല്ലാം സകല രാഷ്ട്രീയ പാർട്ടികളും ഉത്തരവാദികളാണ്. ഇക്കാര്യത്തിൽ ആരുംതന്നെ വിശുദ്ധരല്ല. എന്നാൽ അടുത്തകാലത്തായി യാതൊരു മറയുമില്ലാതെയാണ് കുതിരക്കച്ചവടം.
മന്ത്രിപദവും സമ്പത്തും
കാലുമാറ്റക്കാർക്കു കൂടുതലായി ആഗ്രഹിക്കുന്നതും കിട്ടുന്നതും മന്ത്രിസ്ഥാനമാണ്. ആന്ധ്രയിൽ 2014ൽ തെരഞ്ഞെടുപ്പിനു മുമ്പ് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽനിന്ന് 20 എംഎൽഎമാരും മൂന്ന് എംപിമാരും തെലുങ്കുദേശം പാർട്ടിയിലേക്ക് കൂറുമാറിയിരുന്നു. ഇവരിൽ നാലുപേരെ അന്ന് ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഏതു കൂറുമാറ്റമെടുത്താലും ഇത്തരം സ്ഥാനമാനങ്ങളുടെ വീതംവയ്പ് കാണാൻ കഴിയും.
പണമടക്കമുള്ള സമ്പത്താണ് പ്രലോഭനത്തിനുള്ള മറ്റൊരു മാർഗം. നിരവധി തെളിവുകളും കേസുകളുംവരെ ഉണ്ടായിട്ടുണ്ട്. 1993ൽ അവിശ്വാസപ്രമേയത്തെ അതിജീവിക്കാൻ പി.വി. നരസിംഹ റാവു മൂന്ന് ജാർഖണ്ഡ് മുക്തി മോർച്ച എംപിമാർക്ക് 50 ലക്ഷം രൂപവീതം കൈക്കൂലി കൊടുത്തു എന്ന കേസ് ഇന്ത്യൻ രാഷ്ട്രീയത്തിൽ കൂറുമാറ്റത്തിനു പിന്നിലെ സമ്പത്ത് കൈമാറ്റത്തിന് പ്രത്യക്ഷമായ തെളിവാണ്.
ഇപ്പോൾ കർണാടകയിലും സമാനമായ ആരോപണം ഉയരുന്നുണ്ട്. ഗുർമിത്കൽ എംഎൽഎ നാഗനാഗ ഗൗഡയ്ക്ക് കൂറുമാറ്റത്തിന് പണം വാഗ്ദാനം ചെയ്തെന്നു കാട്ടി ബി.എസ്. യദിയൂരപ്പയ്ക്കെതിരേ നാഗനാഗ ഗൗഡയുടെ മകനും ജനതാദൾ നേതാവുമായ ശാരൻഗൗഡ പോലീസിൽ പരാതി നൽകിയത് ഫെബ്രുവരിയിലാണ്. യദിയൂരപ്പയെ കൂടാതെ ദേവദുർഗ എംഎൽഎ ശിവനഗൗഡ നായക്, ഹാസൻ എംഎൽഎ പ്രീതം ഗൗഡ യദിയൂരപ്പയുടെ ഉപദേശകൻ എം.ബി. മാരംകൽഎന്നിവരെ പ്രതിയാക്കിയാണ് കേസ് നൽകിയത്. നാഗനാഗ ഗൗഡയ്ക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ് ആരോപണം.
കൂറുമാറ്റത്തിനുവേണ്ടി ഭരണകക്ഷി മിക്കപ്പോഴും പ്രയോഗിക്കുന്നത് പോലീസ്, സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികളുടെ അന്വേഷണവും റെയ്ഡുമൊക്കെയാണ്. ഇത്തരത്തിൽ കൂറുമാറ്റത്തിന് പ്രേരിപ്പിച്ച നിരവധി സംഭവങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. എല്ലാ രാഷ്ട്രീയപാർട്ടികളും ഈ തന്ത്രങ്ങൾ പ്രയോഗിച്ചിട്ടുമുണ്ട്. ബിസിനസ് സാമ്രാജ്യങ്ങളും അനധികൃത സമ്പാദ്യങ്ങളും ഏറെയുള്ളവരാണല്ലോ മിക്ക സാമാജികരും. അതിനാൽ അത്തരക്കാരെ പെട്ടെന്നു വരുതിയിലാക്കാൻ ഇത്തരം അന്വേഷണങ്ങൾക്കു കഴിയും.
തെലുങ്കാനയിൽ സംഭവിക്കുന്നത്
കർണാടകയിൽ ഇപ്പോൾ ഭരണം അട്ടിമറിക്കാനാണ് നീക്കമെങ്കിൽ തെലുങ്കാനയിൽ പ്രതിപക്ഷത്തെ ഇല്ലായ്മചെയ്യാനാണ് ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്രീയസമിതിയും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും ശ്രമിക്കുന്നത്. കോൺഗ്രസിന്റെ 12 എംഎൽഎമാരാണ് അടുത്തിടെ ടിആർഎസിൽ ചേർന്നത്. 18 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിന് ഇതോടെ മുഖ്യപ്രതിപക്ഷസ്ഥാനം നഷ്ടമായി. ഈ 12 എംഎൽഎമാർ ടിആർഎസിൽ ലയിച്ചെന്നാണ് പ്രഖ്യാപിച്ചത്. പലപ്പോഴായാണ് ഇവർ കോൺഗ്രസിൽനിന്നു രാജിവച്ചത് എന്നതുപോലും കണക്കിലെടുക്കാതെയാണ് സ്പീക്കർ അംഗീകാരം നൽകിയത്. എന്നാൽ സ്പീക്കറുടെ നടപടി നിയമവിരുദ്ധമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മൂന്നിൽ രണ്ട് അംഗങ്ങൾ ലയനത്തെ അംഗീകരിച്ചു എന്നതാണ് സ്പീക്കർ കണക്കാക്കിയത്. എന്നാൽ പാർട്ടികളുടെ ലയനത്തിന് നിയമസഭാംഗങ്ങളുടെ തീരുമാനം മാത്രം പോരെന്നാണ് നിയമം അനുശാസിക്കുന്നത്. കൂറുമാറ്റ നിരോധന നിയമത്തിലെ നാലാം ഖണ്ഡിക പ്രകാരം ഒരു പാർട്ടി മറ്റൊരു പാർട്ടിയിൽ ലയിക്കുന്നതിന് പാർട്ടിതലത്തിൽ തീരുമാനമുണ്ടാകണം. കൂടാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സഭാംഗങ്ങളുടെ മൂന്നിൽ രണ്ട് പിന്തുണയും വേണം. എന്നാൽ, തെലുങ്കാനയിലെ കോൺഗ്രസ് അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. തന്നെയുമല്ല ദേശീയ പാർട്ടിയായ കോൺഗ്രസിൽ ദേശീയ നേതൃത്വത്തിനു മാത്രമേ ലയനതീരുമാനമെടുക്കാൻ കഴിയൂ. കോടതിവിധികളും ഇക്കാര്യം കൃത്യമായി നിർവചിച്ചിട്ടുണ്ട്. അതിനാൽത്തന്നെ അയോഗ്യരാക്കേണ്ട അംഗങ്ങളെയാണ് സ്പീക്കർ സംരക്ഷിച്ചത് എന്നാണ് വിമർശനം ഉയരുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ പരാതികൾപോലും സ്പീക്കർ പരിഗണിച്ചില്ല. അതേസമയം ഇക്കഴിഞ്ഞ ജനുവരിയിൽ ടിആർഎസിൽനിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ മൂന്ന് എംഎൽസിമാരെ അയോഗ്യരാക്കി. മറ്റു പാർട്ടികളിൽനിന്ന് ടിആർഎസിൽ ചേർന്നവരെ അയോഗ്യരാക്കിയിട്ടുമില്ല.
അങ്കലാപ്പിൽ ടിഡിപി
ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി ഇപ്പോൾ കടുത്ത അഗ്നിപരീക്ഷയാണ് നേരിടുന്നത്. പാർട്ടിയുടെ രാജ്യസഭയിലെ നേതാവ് വൈ.എസ്. ചൗധരി അടക്കം അഞ്ച് എംപിമാരാണ് ബിജെപിയിൽ ചേർന്നിരിക്കുന്നത്. ഇവർ രാജ്യസഭാ അധ്യക്ഷൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ട് ടിഡിപി പാർലമെന്ററി പാർട്ടി ബിജെപിയിൽ ലയിച്ചതായി കത്തു നൽകുകയും ചെയ്തു. എന്നാൽ പാർട്ടിയൽ പിളർപ്പോ ലയനമോ അംഗീകരിക്കണമെങ്കിൽ സംഘടനാതലത്തിലും പിളർപ്പോ ലയനമോ ഉണ്ടാകണമെന്ന നിയമം ഇവിടെയും പാലിക്കപ്പെട്ടിട്ടില്ല.
ജെഡിയുവിലെ പിളർപ്പിനെത്തുടർന്ന് കഴിഞ്ഞവർഷം അവസാനം ശരദ് യാദവിനെയും അലി അൻവർ അൻസാരിയെയും പെട്ടെന്ന് അയോഗ്യരാക്കിയതും വെങ്കയ്യ നായിഡുവാണ്. പ്രിവിലേജ് കമ്മിറ്റിക്കുപോലും വിടാതെ തിടുക്കപ്പെട്ട് കൈക്കൊണ്ട നടപടിക്കെതിരേ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഉന്നതസ്ഥാനത്തിരിക്കുന്നവർവരെ കൂറുമാറ്റ നിയമം പാലിക്കുന്നതിൽ പക്ഷപാതിത്വം കാട്ടുന്നുവെന്നത് ഏറെ ഗൗരവത്തോടയാണ് കാണേണ്ടത്.
ലോക്സഭയിൽ മാത്രമല്ല ആന്ധ്ര നിയമസഭയിലും ടിഡിപി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടിഡിപിക്ക് 23 എംഎൽഎമാരെ മാത്രമേ വിജയിപ്പിക്കാനായുള്ളു. ഈ 23 പേരെയും ബിജെപി നോട്ടമിട്ടിരിക്കുന്നുവെന്നാണ് ടിഡിപി നേതൃത്വം ഭയക്കുന്നത്. കുറച്ചുപേരെയെങ്കിലും ബിജെപിക്കു കിട്ടാതിരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുമായി സൗഹൃദമുള്ളതിനാൽ സ്പീക്കർ ബിജെപിക്ക് അനുകൂലമായി നിലപാടെടുക്കാനും സാധ്യതയേറെയാണ്.
മമതയും ഭീഷണിയിൽ
ബിജെപിയുടെ തേരോട്ടത്തിൽ ഇനി വീഴുക മമതയായിരിക്കുമെന്നാണ് കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ മൂന്ന് എംഎൽഎമാരും അമ്പതോളം കൗൺസിലർമാരും തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ വിട്ടുപോയ പല കൗൺസിലർമാരും തിരിച്ചെത്തിയെന്നാണ് മമത അവകാശപ്പെടുന്നത്. കൂടുതൽ ചോർച്ചയുണ്ടാകാതിരിക്കാൻ ശക്തമായ ചെറുത്തുനിൽപ്പിനാണ് മമതാ ബാനർജി തയാറെടുക്കുന്നത്.
ലോക്സഭയിൽ മികച്ച ഭൂരിപക്ഷമുള്ള ബിജെപി രാജ്യസഭയിലും അംഗബലം കൂട്ടാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു എന്നാണ് ടിഡിപി എംപിമാരുടെ ചാഞ്ചാട്ടത്തിലൂടെ വ്യക്തമായിരിക്കുന്നത്. ബിജെപിയുടെ ഈ നീക്കം എല്ലാ പ്രതിപക്ഷപാർട്ടികളെയും അങ്കലാപ്പിലാക്കുന്നുണ്ട്. കർണാടകയ്ക്കു പിന്നാലെ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താനും ശ്രമം തുടങ്ങിയതായി വാർത്തകൾ പുറത്തുവന്നു തുടങ്ങി. തങ്ങളുടെ ജനപ്രതിനിധികളെ സംരക്ഷിക്കാൻ ജാഗരൂകരാകേണ്ട ഗതികേടിലാണ് ഇപ്പോൾ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ.
കേരള മോഡൽ
ഇതെല്ലാം കാണുമ്പോഴാണ് 2011-2016 കാലഘട്ടത്തിലെ കേരള രാഷ്ട്രീയം വിസ്മയമാകുന്നത്. പിളർപ്പും കൂറുമാറ്റവും സർക്കാർ വീഴ്ത്തലുമൊക്കെ കേരളത്തിലും തകൃതിയായി നടന്നിട്ടുണ്ട്. എന്നാൽ 2011ൽ അധികാരത്തിൽ വന്ന ഉമ്മൻ ചാണ്ടി സർക്കാർ നിസാര ഭൂരിപക്ഷത്തിലാണ് ഭരണം തുടങ്ങിയത്. ആ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയത് 72 സീറ്റുകൾ മാത്രമായിരുന്നു. കേവലഭൂരിപക്ഷത്തെക്കാൾ ഒരു സീറ്റ് മാത്രം കൂടുതൽ. ഏതെങ്കിലും എംഎൽഎ ടോയ്ലറ്റിൽ പോയാൽ സർക്കാർ വീഴുമെന്ന പരിഹാസംവരെ ഉണ്ടായി. എന്നാൽ ഒന്നും സംഭവിക്കാതെ ഉമ്മൻ ചാണ്ടി സർക്കാർ കാലാവധി പൂർത്തിയാക്കി. മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്ന് ആരും ചിന്തിച്ചുപോകും.
ആദർശം തെല്ലുമില്ലാതെ പ്രവർത്തിക്കുന്ന ജനപ്രതിനിധികൾക്ക് ശിക്ഷ നൽകാൻ ജനത്തിനേ കഴിയൂ എന്നതായിരിക്കുന്നു അവസ്ഥ. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് അധാർമികമായിപ്പോലും അധികാരത്തിൽ തുടരുന്നവർ ജനവിധി അട്ടിമറിക്കാനും മടിക്കില്ലെന്നതാണ് അനുഭവം. ജനങ്ങളുടെ അജ്ഞതയും ദാരിദ്ര്യവും മുതലെടുത്താണ് ഇക്കൂട്ടർ പലപ്പോഴും വിജയം നേടുന്നത്. ഉത്തരവാദിത്വമുള്ള ഭരണപക്ഷവും ശക്തമായ പ്രതിപക്ഷവുമാണ് ഏതൊരു ജനാധിപത്യത്തിന്റേയും കരുത്ത്. പ്രതിപക്ഷത്തെ ഇല്ലായ്മചെയ്യുന്നത് ഏകാധിപത്യം മോഹിക്കുന്നവരാണ്. അത്തരക്കാരെ തിരുത്താൻ ഇന്ത്യൻ ജനാധിപത്യത്തിന് ശക്തിയുണ്ടാകുമെന്ന് പ്രത്യാശിക്കാം.
(അവസാനിച്ചു)
കൂറുമാറ്റത്തിന്റെ പിന്നാമ്പുറക്കഥകളെല്ലാം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വികൃതമുഖമാണ് വെളിവാക്കുന്നത്. ഇപ്പോൾ കലുഷിതമായിരിക്കുന്ന കർണാടകയിൽത്തന്നെ എംഎൽഎമാരുടെ വിലപേശൽ എത്രമാത്രം ജുഗുപ്സാവഹമായിരിക്കുന്നു. രാജിവച്ച് കുമാരസ്വാമി സർക്കാരിനെ വീഴ്ത്തിയാൽ കിട്ടുന്ന സ്ഥാനമാനങ്ങളും സമ്പത്തുമെല്ലാം മോഹിച്ചു മാത്രമാണ് ഒരുപറ്റം എംഎൽഎമാർ ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നതെന്നത് പകൽപോലെ വ്യക്തം. മന്ത്രിസ്ഥാനം നൽകി സ്ഥാനമോഹികളെ നിലനിർത്താൻ ശ്രമിച്ചതും കണ്ടുകഴിഞ്ഞു. ഇന്ത്യയിൽ കൂറുമാറ്റത്തിനും പിളർപ്പുകൾക്കുമെല്ലാം സകല രാഷ്ട്രീയ പാർട്ടികളും ഉത്തരവാദികളാണ്. ഇക്കാര്യത്തിൽ ആരുംതന്നെ വിശുദ്ധരല്ല. എന്നാൽ അടുത്തകാലത്തായി യാതൊരു മറയുമില്ലാതെയാണ് കുതിരക്കച്ചവടം.
മന്ത്രിപദവും സമ്പത്തും
കാലുമാറ്റക്കാർക്കു കൂടുതലായി ആഗ്രഹിക്കുന്നതും കിട്ടുന്നതും മന്ത്രിസ്ഥാനമാണ്. ആന്ധ്രയിൽ 2014ൽ തെരഞ്ഞെടുപ്പിനു മുമ്പ് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽനിന്ന് 20 എംഎൽഎമാരും മൂന്ന് എംപിമാരും തെലുങ്കുദേശം പാർട്ടിയിലേക്ക് കൂറുമാറിയിരുന്നു. ഇവരിൽ നാലുപേരെ അന്ന് ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഏതു കൂറുമാറ്റമെടുത്താലും ഇത്തരം സ്ഥാനമാനങ്ങളുടെ വീതംവയ്പ് കാണാൻ കഴിയും.
പണമടക്കമുള്ള സമ്പത്താണ് പ്രലോഭനത്തിനുള്ള മറ്റൊരു മാർഗം. നിരവധി തെളിവുകളും കേസുകളുംവരെ ഉണ്ടായിട്ടുണ്ട്. 1993ൽ അവിശ്വാസപ്രമേയത്തെ അതിജീവിക്കാൻ പി.വി. നരസിംഹ റാവു മൂന്ന് ജാർഖണ്ഡ് മുക്തി മോർച്ച എംപിമാർക്ക് 50 ലക്ഷം രൂപവീതം കൈക്കൂലി കൊടുത്തു എന്ന കേസ് ഇന്ത്യൻ രാഷ്ട്രീയത്തിൽ കൂറുമാറ്റത്തിനു പിന്നിലെ സമ്പത്ത് കൈമാറ്റത്തിന് പ്രത്യക്ഷമായ തെളിവാണ്.
ഇപ്പോൾ കർണാടകയിലും സമാനമായ ആരോപണം ഉയരുന്നുണ്ട്. ഗുർമിത്കൽ എംഎൽഎ നാഗനാഗ ഗൗഡയ്ക്ക് കൂറുമാറ്റത്തിന് പണം വാഗ്ദാനം ചെയ്തെന്നു കാട്ടി ബി.എസ്. യദിയൂരപ്പയ്ക്കെതിരേ നാഗനാഗ ഗൗഡയുടെ മകനും ജനതാദൾ നേതാവുമായ ശാരൻഗൗഡ പോലീസിൽ പരാതി നൽകിയത് ഫെബ്രുവരിയിലാണ്. യദിയൂരപ്പയെ കൂടാതെ ദേവദുർഗ എംഎൽഎ ശിവനഗൗഡ നായക്, ഹാസൻ എംഎൽഎ പ്രീതം ഗൗഡ യദിയൂരപ്പയുടെ ഉപദേശകൻ എം.ബി. മാരംകൽഎന്നിവരെ പ്രതിയാക്കിയാണ് കേസ് നൽകിയത്. നാഗനാഗ ഗൗഡയ്ക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ് ആരോപണം.
കൂറുമാറ്റത്തിനുവേണ്ടി ഭരണകക്ഷി മിക്കപ്പോഴും പ്രയോഗിക്കുന്നത് പോലീസ്, സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികളുടെ അന്വേഷണവും റെയ്ഡുമൊക്കെയാണ്. ഇത്തരത്തിൽ കൂറുമാറ്റത്തിന് പ്രേരിപ്പിച്ച നിരവധി സംഭവങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. എല്ലാ രാഷ്ട്രീയപാർട്ടികളും ഈ തന്ത്രങ്ങൾ പ്രയോഗിച്ചിട്ടുമുണ്ട്. ബിസിനസ് സാമ്രാജ്യങ്ങളും അനധികൃത സമ്പാദ്യങ്ങളും ഏറെയുള്ളവരാണല്ലോ മിക്ക സാമാജികരും. അതിനാൽ അത്തരക്കാരെ പെട്ടെന്നു വരുതിയിലാക്കാൻ ഇത്തരം അന്വേഷണങ്ങൾക്കു കഴിയും.
തെലുങ്കാനയിൽ സംഭവിക്കുന്നത്
കർണാടകയിൽ ഇപ്പോൾ ഭരണം അട്ടിമറിക്കാനാണ് നീക്കമെങ്കിൽ തെലുങ്കാനയിൽ പ്രതിപക്ഷത്തെ ഇല്ലായ്മചെയ്യാനാണ് ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്രീയസമിതിയും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും ശ്രമിക്കുന്നത്. കോൺഗ്രസിന്റെ 12 എംഎൽഎമാരാണ് അടുത്തിടെ ടിആർഎസിൽ ചേർന്നത്. 18 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിന് ഇതോടെ മുഖ്യപ്രതിപക്ഷസ്ഥാനം നഷ്ടമായി. ഈ 12 എംഎൽഎമാർ ടിആർഎസിൽ ലയിച്ചെന്നാണ് പ്രഖ്യാപിച്ചത്. പലപ്പോഴായാണ് ഇവർ കോൺഗ്രസിൽനിന്നു രാജിവച്ചത് എന്നതുപോലും കണക്കിലെടുക്കാതെയാണ് സ്പീക്കർ അംഗീകാരം നൽകിയത്. എന്നാൽ സ്പീക്കറുടെ നടപടി നിയമവിരുദ്ധമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മൂന്നിൽ രണ്ട് അംഗങ്ങൾ ലയനത്തെ അംഗീകരിച്ചു എന്നതാണ് സ്പീക്കർ കണക്കാക്കിയത്. എന്നാൽ പാർട്ടികളുടെ ലയനത്തിന് നിയമസഭാംഗങ്ങളുടെ തീരുമാനം മാത്രം പോരെന്നാണ് നിയമം അനുശാസിക്കുന്നത്. കൂറുമാറ്റ നിരോധന നിയമത്തിലെ നാലാം ഖണ്ഡിക പ്രകാരം ഒരു പാർട്ടി മറ്റൊരു പാർട്ടിയിൽ ലയിക്കുന്നതിന് പാർട്ടിതലത്തിൽ തീരുമാനമുണ്ടാകണം. കൂടാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സഭാംഗങ്ങളുടെ മൂന്നിൽ രണ്ട് പിന്തുണയും വേണം. എന്നാൽ, തെലുങ്കാനയിലെ കോൺഗ്രസ് അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. തന്നെയുമല്ല ദേശീയ പാർട്ടിയായ കോൺഗ്രസിൽ ദേശീയ നേതൃത്വത്തിനു മാത്രമേ ലയനതീരുമാനമെടുക്കാൻ കഴിയൂ. കോടതിവിധികളും ഇക്കാര്യം കൃത്യമായി നിർവചിച്ചിട്ടുണ്ട്. അതിനാൽത്തന്നെ അയോഗ്യരാക്കേണ്ട അംഗങ്ങളെയാണ് സ്പീക്കർ സംരക്ഷിച്ചത് എന്നാണ് വിമർശനം ഉയരുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ പരാതികൾപോലും സ്പീക്കർ പരിഗണിച്ചില്ല. അതേസമയം ഇക്കഴിഞ്ഞ ജനുവരിയിൽ ടിആർഎസിൽനിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ മൂന്ന് എംഎൽസിമാരെ അയോഗ്യരാക്കി. മറ്റു പാർട്ടികളിൽനിന്ന് ടിആർഎസിൽ ചേർന്നവരെ അയോഗ്യരാക്കിയിട്ടുമില്ല.
അങ്കലാപ്പിൽ ടിഡിപി
ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി ഇപ്പോൾ കടുത്ത അഗ്നിപരീക്ഷയാണ് നേരിടുന്നത്. പാർട്ടിയുടെ രാജ്യസഭയിലെ നേതാവ് വൈ.എസ്. ചൗധരി അടക്കം അഞ്ച് എംപിമാരാണ് ബിജെപിയിൽ ചേർന്നിരിക്കുന്നത്. ഇവർ രാജ്യസഭാ അധ്യക്ഷൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ട് ടിഡിപി പാർലമെന്ററി പാർട്ടി ബിജെപിയിൽ ലയിച്ചതായി കത്തു നൽകുകയും ചെയ്തു. എന്നാൽ പാർട്ടിയൽ പിളർപ്പോ ലയനമോ അംഗീകരിക്കണമെങ്കിൽ സംഘടനാതലത്തിലും പിളർപ്പോ ലയനമോ ഉണ്ടാകണമെന്ന നിയമം ഇവിടെയും പാലിക്കപ്പെട്ടിട്ടില്ല.
ജെഡിയുവിലെ പിളർപ്പിനെത്തുടർന്ന് കഴിഞ്ഞവർഷം അവസാനം ശരദ് യാദവിനെയും അലി അൻവർ അൻസാരിയെയും പെട്ടെന്ന് അയോഗ്യരാക്കിയതും വെങ്കയ്യ നായിഡുവാണ്. പ്രിവിലേജ് കമ്മിറ്റിക്കുപോലും വിടാതെ തിടുക്കപ്പെട്ട് കൈക്കൊണ്ട നടപടിക്കെതിരേ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഉന്നതസ്ഥാനത്തിരിക്കുന്നവർവരെ കൂറുമാറ്റ നിയമം പാലിക്കുന്നതിൽ പക്ഷപാതിത്വം കാട്ടുന്നുവെന്നത് ഏറെ ഗൗരവത്തോടയാണ് കാണേണ്ടത്.
ലോക്സഭയിൽ മാത്രമല്ല ആന്ധ്ര നിയമസഭയിലും ടിഡിപി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടിഡിപിക്ക് 23 എംഎൽഎമാരെ മാത്രമേ വിജയിപ്പിക്കാനായുള്ളു. ഈ 23 പേരെയും ബിജെപി നോട്ടമിട്ടിരിക്കുന്നുവെന്നാണ് ടിഡിപി നേതൃത്വം ഭയക്കുന്നത്. കുറച്ചുപേരെയെങ്കിലും ബിജെപിക്കു കിട്ടാതിരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുമായി സൗഹൃദമുള്ളതിനാൽ സ്പീക്കർ ബിജെപിക്ക് അനുകൂലമായി നിലപാടെടുക്കാനും സാധ്യതയേറെയാണ്.
മമതയും ഭീഷണിയിൽ
ബിജെപിയുടെ തേരോട്ടത്തിൽ ഇനി വീഴുക മമതയായിരിക്കുമെന്നാണ് കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ മൂന്ന് എംഎൽഎമാരും അമ്പതോളം കൗൺസിലർമാരും തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ വിട്ടുപോയ പല കൗൺസിലർമാരും തിരിച്ചെത്തിയെന്നാണ് മമത അവകാശപ്പെടുന്നത്. കൂടുതൽ ചോർച്ചയുണ്ടാകാതിരിക്കാൻ ശക്തമായ ചെറുത്തുനിൽപ്പിനാണ് മമതാ ബാനർജി തയാറെടുക്കുന്നത്.
ലോക്സഭയിൽ മികച്ച ഭൂരിപക്ഷമുള്ള ബിജെപി രാജ്യസഭയിലും അംഗബലം കൂട്ടാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു എന്നാണ് ടിഡിപി എംപിമാരുടെ ചാഞ്ചാട്ടത്തിലൂടെ വ്യക്തമായിരിക്കുന്നത്. ബിജെപിയുടെ ഈ നീക്കം എല്ലാ പ്രതിപക്ഷപാർട്ടികളെയും അങ്കലാപ്പിലാക്കുന്നുണ്ട്. കർണാടകയ്ക്കു പിന്നാലെ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താനും ശ്രമം തുടങ്ങിയതായി വാർത്തകൾ പുറത്തുവന്നു തുടങ്ങി. തങ്ങളുടെ ജനപ്രതിനിധികളെ സംരക്ഷിക്കാൻ ജാഗരൂകരാകേണ്ട ഗതികേടിലാണ് ഇപ്പോൾ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ.
കേരള മോഡൽ
ഇതെല്ലാം കാണുമ്പോഴാണ് 2011-2016 കാലഘട്ടത്തിലെ കേരള രാഷ്ട്രീയം വിസ്മയമാകുന്നത്. പിളർപ്പും കൂറുമാറ്റവും സർക്കാർ വീഴ്ത്തലുമൊക്കെ കേരളത്തിലും തകൃതിയായി നടന്നിട്ടുണ്ട്. എന്നാൽ 2011ൽ അധികാരത്തിൽ വന്ന ഉമ്മൻ ചാണ്ടി സർക്കാർ നിസാര ഭൂരിപക്ഷത്തിലാണ് ഭരണം തുടങ്ങിയത്. ആ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയത് 72 സീറ്റുകൾ മാത്രമായിരുന്നു. കേവലഭൂരിപക്ഷത്തെക്കാൾ ഒരു സീറ്റ് മാത്രം കൂടുതൽ. ഏതെങ്കിലും എംഎൽഎ ടോയ്ലറ്റിൽ പോയാൽ സർക്കാർ വീഴുമെന്ന പരിഹാസംവരെ ഉണ്ടായി. എന്നാൽ ഒന്നും സംഭവിക്കാതെ ഉമ്മൻ ചാണ്ടി സർക്കാർ കാലാവധി പൂർത്തിയാക്കി. മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്ന് ആരും ചിന്തിച്ചുപോകും.
ആദർശം തെല്ലുമില്ലാതെ പ്രവർത്തിക്കുന്ന ജനപ്രതിനിധികൾക്ക് ശിക്ഷ നൽകാൻ ജനത്തിനേ കഴിയൂ എന്നതായിരിക്കുന്നു അവസ്ഥ. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് അധാർമികമായിപ്പോലും അധികാരത്തിൽ തുടരുന്നവർ ജനവിധി അട്ടിമറിക്കാനും മടിക്കില്ലെന്നതാണ് അനുഭവം. ജനങ്ങളുടെ അജ്ഞതയും ദാരിദ്ര്യവും മുതലെടുത്താണ് ഇക്കൂട്ടർ പലപ്പോഴും വിജയം നേടുന്നത്. ഉത്തരവാദിത്വമുള്ള ഭരണപക്ഷവും ശക്തമായ പ്രതിപക്ഷവുമാണ് ഏതൊരു ജനാധിപത്യത്തിന്റേയും കരുത്ത്. പ്രതിപക്ഷത്തെ ഇല്ലായ്മചെയ്യുന്നത് ഏകാധിപത്യം മോഹിക്കുന്നവരാണ്. അത്തരക്കാരെ തിരുത്താൻ ഇന്ത്യൻ ജനാധിപത്യത്തിന് ശക്തിയുണ്ടാകുമെന്ന് പ്രത്യാശിക്കാം.
(അവസാനിച്ചു)