പയ്യന്നൂര്‍: ആർഎംഎസ് വഴിയും മറ്റും അയയ്ക്കുന്ന തപാൽ ഉരുപ്പടികൾ നനയുകയോ മോശമാകുകയോ ചെയ്യാതെ സുരക്ഷിതമായ രീതിയിൽ കൊണ്ടുപോകണമെന്നാണ് നിയമമെങ്കിലും വിലാസക്കാരന് ഭാഗ്യമുണ്ടെങ്കിൽ മാത്രം ലഭിക്കുമെന്നാണ് ഇപ്പോഴത്തെ അവസ്ഥ. തപാൽ ഉരുപ്പടികൾ അയയ്ക്കുന്നതിന് കാൻവാസ് ബാഗുകൾ ഉപയോഗിക്കേണ്ടിടത്ത് ഇപ്പോൾ ഇന്ത്യൻ തപാലിന്റെ മുദ്രയോടുകൂടിയ ചാക്കുകളാണ് ഉപയോഗിക്കുന്നത്. ഇതാകട്ടെ പലതും തുളകൾ വീണും കീറിയും നാശമായ നിലയിലുമാണ്. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ ഇത്തരത്തിലയച്ച ഒരു ചാക്ക് തുറന്നപ്പോൾ കത്തുകൾക്കൊപ്പം ചത്ത പാന്പിനെയും കണ്ടെത്തിയിരുന്നു. തുളകൾ വീണ ചാക്കിൽ കയറിക്കൂടിയ പാന്പ് ചാക്കുകൾ ട്രെയിനുകളിൽനിന്ന് പുറത്തേക്ക് വലിച്ചിറക്കുന്നതിനിടെയോ വലിച്ചെറിയുന്നതിനിടെയോ ചത്തതാകാമെന്നാണ് കരുതുന്നത്. ഗുണനിലവാരമില്ലാത്ത ചാക്കുകളിലെ കത്തുകൾ മഴയത്ത് നനയുന്നതും പതിവാണ്.