ഇരുവരും തമ്മിലുള്ള പോരാട്ടം എന്നും പ്രബലമായ സിഡിയു/സിഎസ്യു സഖ്യത്തെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്ന് ഭീഷണിയും ഉയർന്നിരുന്നു. ഇരുനേതാക്കളും ഒരു സമവായത്തിലെത്താനാനുള്ള ചർച്ച നടത്തിയെങ്കിലും അതും അലസിപ്പിരിഞ്ഞു. തുടർന്ന് സിഡിയു പാർട്ടിയിലെ ഒരു പറ്റം നേതാക്കൾ ലാഷെറ്റിനെതിരെ തിരിഞ്ഞതും സോഡറിന് ശക്തി പകർന്നു. പക്ഷെ സിഡിയുവിന്റെ ഏറ്റവും മുതിർന്ന നേതാവും നിലവിലെ പാർലമെന്റ് സ്പീക്കറും മെർക്കലിന്റെ വിശ്വസ്തനുമായ വോൾഫ്ഗാങ് ഷൊയ്ബളെ പ്രശ്നത്തിൽ ഇടപെട്ടതോടെ സിഡിയു പാർട്ടിയിലെ ബഹുഭൂരിപക്ഷം ലാഷെറ്റിനെ പിന്താങ്ങിയത് സോഡറുടെ പിൻവാങ്ങലിന് കാരണമായി.
എങ്ങനെയും പ്രശ്നം പരിഹരിയ്ക്കാൻ ചൊവ്വാഴ്ച നടത്തിയ ശ്രമം ഒടുവിൽ വിജയിച്ചു. സിഡിയു പാർട്ടിയുടെ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളിൽ 77.5 ശതമാനം പേർ ക്രിസ്ത്യൻ ഡെമോക്രാറ്റിന്റെ (സിഡിയു) നേതാവിനെ പിന്തുണച്ചത് സോഡറന് തിരിച്ചടിയായി. സിഡിയുവിന്റെ ബവേറിയൻ സഹോദര പാർട്ടിയായ സിഎസ്യുവിന് നേതൃത്വം നൽകുന്ന അദ്ദേഹത്തിന്റെ എതിരാളി മാർക്കൂസ് സോഡറിനെ ബോർഡിന്റെ 22.5 ശതമാനം പിന്തുണ മാത്രമാണ് ലഭിച്ചത്. രണ്ട് പാർട്ടികളുടെയും യുവജന വിഭാഗമായ യംഗ് യൂണിയൻ യോഗത്തിന് മുന്നോടിയായി നടത്തിയ വേട്ടെടുപ്പിൽ സിഡിയു സ്റേററ്റ് പ്രീമിയർമാർ ബവേറിയൻ നേതാവിനെയും അനുകൂലിക്കുന്നുവെന്ന് പറഞ്ഞുവെങ്കിലും മുഖ്യവോട്ടെടുപ്പിൽ ലാഷെറ്റ് ഭൂരിപക്ഷം നേടി പിടിമുറുക്കുകയായിരുന്നു.
ലാഷെറ്റിന്റെ വിജയം താൻ അംഗീകരിച്ചുവെന്നും വോട്ടെടുപ്പിൽ ഒരു ഐക്യപാർട്ടിക്ക് മാത്രമേ വിജയിക്കാനാകൂ എന്നും സോഡർ വ്യക്തമാക്കിയതോടെ ചിത്രം വ്യക്തമായി.
2005 മുതൽ ചാൻസലറായ മെർക്കലിന്റെ പിൻഗാമിയായി സെപ്റ്റംബർ 26 ലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ അർമീൻ ലാഷെറ്റ് ജർമനിയുടെ ചാൻസലറായി മൽസരിയ്ക്കും. 60 കാരനായ ലാസെറ്റ് ജനുവരിയിൽ സിഡിയു പാർട്ടിയദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. സാധാരണഗതിയിൽ പാർട്ടിയദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്ന ആളാണ് ചാൻസലർ സ്ഥാനാർഥിയായി പൊതുതെരഞ്ഞെടുപ്പിൽ മൽസരിയ്ക്കുന്നത്. ജർമനിയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ നോർത്ത് റൈൻ വെസ്ററ്ഫാലിയയുടെ മുഖ്യമന്ത്രിയാണ് (2017 ജൂണ് മുതൽ) അദ്ദേഹം. രാഷ്ട്രീയ പാരന്പര്യവും, ജേർണലിസ്ററും വക്കീൽ ബിരുദവും ഒക്കെ കൈമുതലായുള്ള തികഞ്ഞ ഈശ്വരവിശ്വാസിയായ ലാഷെറ്റിന് ജർമൻ കത്തോലിക്കാ സഭയുടെ ശക്തമായ പിന്തുണയുമുണ്ട്. ഭാര്യയും മൂന്നുകുട്ടികളുമുണ് ലാഷെറ്റിന്.
ഇരു നേതാക്കളും വാഗ്വാദങ്ങൾ ഉയർത്തിയപ്പോഴും സാധ്യതയുള്ള സ്ഥാനാർഥിക്ക് മുൻഗണന മെർക്കൽ പരസ്യമായി പ്രകടിപ്പിച്ചില്ല എന്നതും ശ്രദ്ധേയമായി. സിഎസ്യുവിൽ നിന്നുള്ള ഒരു സ്ഥാനാർഥിയും ഇതിന് മുന്പ് ഒരു ഫെഡറൽ ചാൻസലർ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടില്ല എന്നതും മറ്റൊരു ചരിത്രമാണ്. സിഎസ്യു നേതാക്കൾ മുന്പ് 1980 ലും 2002 ലും രണ്ട് ശ്രമങ്ങൾ നടത്തിയതും പരാജയപ്പെട്ടിരുന്നു.
40 കാരിയായ എംഎസ് ബെയർബോക്ക് മൽസരത്തിലെ ഏക വനിതയായിരിക്കും. കാലാവസ്ഥാ നയത്തിന്റെ വക്താവായി മുന്പ് സേവനമനുഷ്ഠിച്ച അവർ മൂന്ന് വർഷം മുന്പ് ഗ്രീൻപാർട്ടിയുടെ സംയുക്ത നേതാവായി.കഠിനമായ കാലാവസ്ഥാ ലക്ഷ്യങ്ങൾ, ഉയർന്ന വരുമാനക്കാർക്ക് നികുതി വർദ്ധനവ്, റഷ്യയുമായുള്ള കടുത്ത ബന്ധം എന്നിവ ഉൾപ്പെടെയുള്ള പ്രകടന പത്രികയുമായി ബെയർബോക്ക് ഉയർത്തുന്ന ആശയങ്ങൾ വോട്ടെടുപ്പിൽ ആളുകളെ സ്വാധീനിക്കുമോ എന്ന് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടിവരും.സോഷ്യൽ ഡെമോക്രാറ്റുകളുടെ സ്ഥാനാർഥിയായി നിലവിലെ മെർക്കലിന്റെ കൂട്ടുകക്ഷി മുന്നണിയിലെ ധനമന്ത്രിയും ഉപചാൻസലറുമായ ഒലാഫ് ഷോൾസിനെ(62)പാർട്ടി തെരഞ്ഞെടുത്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ