ബെർലിൻ: കൊറോണ വൈറസ് ബാധിച്ച് മരിച്ചവർക്ക് ജർമനി ആദരാജ്ഞലിയർപ്പിച്ചു. ഞായറാഴ്ച ബെർലിനിലെ കൊണ്സേർട്ട് ഹൗസിൽ നടന്ന പ്രത്യേക ചടങ്ങിൽ ദേശീയ അനുസ്മരണ ദിനമായി ആചരിച്ചു. ചടങ്ങിൽ പ്രസംഗിച്ച ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റെറയ്ൻമൈയർ വൈറസ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കളുടെ ദുഖത്തിൽ പങ്കുചേർന്ന് രാജ്യത്തിന്റെ ആദരവും അനുശോചനവും അറിയിച്ചു.
പ്രാർഥനാ നിർഭരമായി മരിച്ചവരുടെ ആത്മശാന്തിയ്ക്കായി പ്രസിഡന്റ് സ്റെറയ്ൻമൈയർ മെഴുകുതിരി കത്തിച്ചു. കൊറോണ വൈറസ് ഇരകളുടെ സ്മരണയ്ക്കായി മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യത്തിന്റെ ഒരു നിമിഷമായി ആചരിക്കാൻ അദ്ദേഹം അഭ്യർഥിച്ചു. ചാൻസലർ അംഗല മെർക്കലും അനുസ്മരണ പരിപാടികളിൽ പങ്കെടുത്തു. യുദ്ധത്തിനും നാശത്തിനും എതിരെ ബെർലിനിൽ ഒരു സ്മാരകമായി നിലകൊള്ളുന്ന കൈസർ വിൽഹെം മെമ്മോറിയൽ പള്ളിയിൽ ഇരുനേതാക്കളും ശുശ്രൂഷയിൽ പങ്കെടുത്തു. പാൻഡെമിക് നിയന്ത്രണങ്ങൾ ഇപ്പോഴും പ്രാബല്യത്തിൽ വരുന്നതിനാൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു, ചടങ്ങുകൾ ടെലിവിഷനിൽ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു.
കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ഇരകളായി 80,000 ലധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 2020 മാർച്ച് 9 നാണ് ജർമ്മനിയിൽ ആദ്യത്തെ രണ്ട് കൊറോണ വൈറസ് മരണങ്ങൾ സ്ഥിരീകരിച്ചത്. എസെൻ പട്ടണത്തിലെ 89 വയസുള്ള ഒരു സ്ത്രീയും ഹെൻസ്ബെർഗിലെ 78 വയസുള്ള പുരുഷനുമായിരുന്നു മരിച്ചത്.
രാജ്യത്തെ കഴിഞ്ഞ 24 മണിക്കൂറിനുള്ള 19,185 പുതിയ രോഗികളെയും 97 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇൻസിഡെൻസ് റേറ്റ് 162.3 ആണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കോവിഡ് ബാധിച്ച് മരണമടഞ്ഞവർക്ക് ജർമനി ആദരമർപ്പിച്ചു
11:46 PM Apr 19, 2021 | Deepika.com