മരണം മുന്പിൽ കണ്ടിട്ടും, തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളാണെന്നു വ്യക്തമായിട്ടും, രോഗീശുശ്രൂഷ ചെയ്തശേഷം രക്തസാക്ഷിത്വം കൈനീട്ടി വാങ്ങിയ സ്പെയിനിലെ ഡോ. മരിയാനൊ മുള്ളറാത്ത് എന്ന ഡോക്ടർ, ഭിഷഗ്വരന്മാരെ നന്ദിയോടെ അനുസ്മരിക്കുന്ന ജൂലൈ ഒന്നിന് ഡോക്ടർമാരടക്കമുള്ള സമൂഹത്തിന്റെ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. നിത്യഭിഷഗ്വരനായ യേശുക്രിസ്തുവിന്റെ നിണമണിഞ്ഞ കാൽപ്പാടുകൾ അക്ഷരാർഥത്തിൽ പിന്തുടർന്ന ഡോ. മരിയാനൊ മുള്ളറാത്ത് ഇന്ന് കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവനായി വണങ്ങപ്പെടുന്നു. കേവലം 39 വർഷം മാത്രം ദീർഘിച്ച സഫലമായ ജീവിതം ഇന്നു ഡോക്ടർമാർക്കു വലിയ പ്രചോദനമായി നിലകൊള്ളുന്നു.
അർബുദമില്ലാത്ത രോഗിക്ക് അനാവശ്യമായി കീമോ ചികിത്സ നടത്തിയതും അശ്രദ്ധ മൂലം രോഗമില്ലാത്ത ശരീരഭാഗം മുറിച്ചുമാറ്റപ്പെട്ടതും മിന്നൽപണിമുടക്കുമെല്ലാം മെഡിക്കൽ പ്രഫഷന്റെ തിളക്കം കുറയ്ക്കുന്ന പശ്ചാത്തലത്തിൽ സ്നേഹിതനുവേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന വിശ്വഭിഷഗ്വരന്റെ വാക്കുകൾ അവസാന ശ്വാസം വരെ ജീവിതത്തിൽ പകർത്തിയ ഡോ. മരിയാനൊ മുള്ളറാത്ത് (1897 മാർച്ച് 24 - 1936 ഓഗസ്റ്റ് 13) ഇന്ന് ഒരു വ്യക്തിയേക്കാളുപരി ധ്യാനവിഷയമാണ്.
ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനത്തിനു കാരണക്കാരനായ പശ്ചിമബംഗാൾ സ്വദേശി ഡോ. ബി.സി. റോയിയുടെ ജന്മദിനവും ചരമദിനവും ഒരേ ദിവസമാണ് - ജൂലൈ ഒന്ന്. പ്രഗത്ഭ ഡോക്ടർ ആയിരുന്ന അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെ തറവാടിത്തമുള്ള രാഷ്ട്രീയ സാന്നിധ്യവുമായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി, ഗവർണർ എന്നീ പദങ്ങൾ അന്തസോടും കാര്യക്ഷമതയോടും കൂടെ കൈകാര്യം ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മഹാരാഷ്ട്ര ഗവർണറായിരുന്ന ഡോ. ചെറിയാനും പ്രശസ്തനായ ഇഎൻടി സർജനായിരുന്നു. ഏതാണ്ടിതുപോലെ സ്പെയിനിലെ അർബേക്ക പട്ടണത്തിന്റെ മേയർസ്ഥാനംകൂടി നിർവഹിച്ച സുസമ്മതനായ ജനകീയ ഡോക്ടറായിരുന്നു മരിയാനൊ മുള്ളറാത്ത്.
റേയുസിലും ബാഴ്സലോണയിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിലുമായിരുന്നു പഠനം. അർബേക്ക നഗരത്തിൽ കത്തോലിക്ക വിശ്വാസവും വൈദ്യശാസ്ത്ര ധാർമികതയും ഉയർത്തിപ്പിടിക്കുന്ന ചികിത്സാരീതിയാണ് അദ്ദേഹം പിന്തുടർന്നിരുന്നത്. പണത്തിനുവേണ്ടിയായിരുന്നില്ല ചികിത്സ. രോഗത്തെയും രോഗിയുടെ പശ്ചാത്തലത്തെയും മനസിലാക്കിയുള്ള ചികിത്സയാണല്ലോ രോഗിക്കു സന്പൂർണ സൗഖ്യം നൽകുക. ബൈബിളിൽ യേശുക്രിസ്തു പലയിടങ്ങളിലും രോഗികൾക്കു സൗഖ്യം നൽകിയിരുന്നു. യേശു അനുവർത്തിച്ച വ്യക്തിപരമായ സൗഖ്യദായക ശൈലി തന്നെയാണ് ഡോ. മുള്ളറാത്തും തന്റെ ചികിത്സാ രീതിയിൽ അവലംബിച്ചത്. അപ്പോൾ ശാരീരികവും മാനസികവും ആത്മീയവുമായ സൗഖ്യവുമായി രോഗി തൃപ്തിയോടെ മടങ്ങിപ്പോകുന്നു.
ഉദാഹരണത്തിന് അന്ധന് യേശു കാഴ്ച നൽകിയപ്പോൾ അവന്റെ ഉൾക്കണ്ണുകൂടി തുറന്നുകൊടുത്തു. അങ്ങനെ ജീവിതം തന്നെ നന്മയുടെ മാർഗത്തിലൂടെയാക്കി മാറ്റാൻ കൃപ ലഭിച്ചു. ഇന്നു പണത്തിനുവേണ്ടി ചികിത്സ നടത്തുന്പോൾ കൈമോശം വരുന്നത് ഈ പ്രധാന ഘടകമാണല്ലോ. ഡോ. മുള്ളറാത്ത് ദരിദ്രരായ രോഗികളെ സൗജന്യമായി ചികിത്സിച്ചിരുന്നുവെന്നു മാത്രമല്ല വീട്ടുചെലവിനുള്ള പണവും ഭക്ഷ്യവസ്തുക്കളും കൂടി നൽകിയിരുന്നു.
റമോൺ മുള്ളറാത്തിന്റെയും ബനവത്തുര കാൽവിസിന്റെയും ഏഴു മക്കളിൽ ആറാമനായാണ് മരിയാനൊ മുള്ളറാത്ത് ജനിച്ചത്. ശൈശവത്തിൽ തന്നെ അമ്മ മരിച്ചതിനാൽ നിസഹായതയുടെ ആഴം ജീവിച്ചറിഞ്ഞ കൗമാരക്കാരൻ വലിയ മനസലിവോടെയാണു മെഡിക്കൽ കോളജിലും പിന്നീട് ചികിത്സാവേളയിലും രോഗികളോട് പെരുമാറിയിരുന്നത്. കണ്ണിന്റെ കൃഷ്ണമണി പോലെയാണല്ലോ നല്ലൊരു ഡോക്ടർക്ക് തന്റെ രോഗികളെ കാണാൻ കഴിയുക.
1921-ൽ വൈദ്യശാസ്ത്രബിരുദമെടുത്ത ഡോ. മരിയാനോ മുള്ളറാത്ത് പഠനവേളയിൽത്തന്നെ ഗ്രാമങ്ങളിൽ സാമൂഹിക സേവനത്തോടൊപ്പം വിശ്വാസത്തിലധിഷ്ഠിതമായ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും ബോധവത്കരണം നടത്തിയിരുന്നു. 1922 ൽ ഡോളറസ് ബോവിനെ വിവാഹം ചെയ്ത അദ്ദേഹത്തിന് അഞ്ച് പെൺമക്കളുണ്ടായി. അർബേക്കയിലെ ദരിദ്രവിഭാഗത്തിനുവേണ്ടി സൗജന്യ ക്ലിനിക് ആരംഭിച്ച അദ്ദേഹം ഇതിനിടയിൽ ഫലപ്രദമായ ആശയവിനിമയത്തിനായി ഒരു പത്രവും തുടങ്ങി. ഈ പ്രവർത്തനങ്ങൾക്കിടയിലാണു രണ്ടു പ്രാവശ്യം അർബേക്കയുടെ മേയറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത് എന്നത് അദ്ദേഹത്തിന്റെ ജനസമ്മിതിയുടെ സാക്ഷ്യമാണ്.
സ്പെയിൻ രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിൽ ചില കാർമേഘങ്ങൾ 1930കളിൽ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. രണ്ടാം സ്പാനിഷ് റിപ്പബ്ലിക് എന്ന ആശയവും ഫ്രാൻസിസ്കോ ഫ്രാങ്കോ എന്ന നിരീശ്വര നേതാവിന്റെ ഉദയവും നാടിന്റെ സമാധാനജീവിതത്തെ ഉലയ്ക്കുമെന്ന് ഡോ. മരിയാനോ ഭയപ്പെട്ടത് വൈകാതെ യാഥാർഥ്യമായി. ഈശ്വരവിശ്വാസികളെ ചിതറിച്ച് ഭയപ്പെടുത്തി ഇല്ലായ്മ ചെയ്യാനായിരുന്നു ഫ്രാങ്കോയുടെ പദ്ധതി. രാജ്യത്ത് ആഭ്യന്തരയുദ്ധമായി. താനാണ് വിപ്ലവകാരികളുടെ പ്രഥമലക്ഷ്യമെന്ന് ഡോ. മരിയാനോ മനസിലാക്കി.
1936 ഓഗസ്റ്റ് 13-ന് കാലത്ത് ഡോക്ടറുടെ വസതിക്കു മുന്പിൽ പട്ടാള ട്രക്ക് പ്രത്യക്ഷപ്പെട്ടു. യാതൊരു മുന്നറിയിപ്പുമില്ലാതെ വീട്ടിലേക്ക് ഓടിക്കയറിയ പട്ടാളക്കാർ നിമിഷങ്ങൾക്കുള്ളിൽ ഡോ. മരിയാനോയെ അറസ്റ്റ് ചെയ്ത് ട്രക്കിൽ കയറ്റി പാഞ്ഞുപോയി. വധിക്കാൻ വിധിക്കപ്പെട്ട നാലഞ്ചു പേർ ഈ വാഹനത്തിൽ വിലപിക്കുന്നുണ്ടായിരുന്നു. ഡോക്ടർ അവരെ ആശ്വസിപ്പിക്കുന്നതിനിടയിൽ ഒരു സ്ത്രീ രോഗിയായ മകനെ രക്ഷിക്കണേ എന്ന് കരഞ്ഞപേക്ഷിച്ച് ട്രക്കിന് മുന്പിലേക്കു പാഞ്ഞുവന്നു. ബഹളത്തിനിടയിൽ ട്രക്ക് നിർത്തി.
പെട്ടെന്നു കുട്ടിയെ പരിശോധിച്ച ഡോക്ടർ കൈയിൽ കിട്ടിയ തുണ്ടുകടലാസിൽ മരുന്നുകൾ കുറിച്ച് അമ്മയുടെ കൈയിൽ കൊടുത്തു. പട്ടാളക്കാർ ഡോക്ടറെ ട്രക്കിലേക്കു തള്ളിക്കയറ്റി. എൽ പ്ലാ എന്ന സ്ഥലത്തേക്കു ട്രക്ക് കുതിച്ചു. ദൈവത്തിലാശ്രയിക്കാനും തങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കാനും ട്രക്കിലെ സഹതടവുകാരെ ഉപദേശിക്കുന്നതിനിടയിൽ ഡോക്ടറുടെ നെഞ്ചു തുളച്ച് വെടിയുണ്ട ചീറിപ്പാഞ്ഞു. പിതാവേ, എന്റെ ആത്മാവിനെ അങ്ങേക്കു സമർപ്പിക്കുന്നുവെന്നു മൊഴിഞ്ഞ് ഡോക്ടർ ഡോ. മരിയാനോ മുള്ളറാത്ത് മരിച്ചുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ ഡോക്ടറുടെ ഭാര്യയെ ചെന്നു കണ്ട് അറിയിച്ചു.
2018 നവംബർ ഏഴിന് ഫ്രാൻസിസ് മാർപാപ്പ, മനുഷ്യസ്നേഹിയായ ഈ ഡോക്ടറെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. മനുഷ്യജീവൻ, അമ്മയുടെ ഉദരത്തിൽ ഏകകോശമായിരിക്കുന്ന കാലം മുതൽ ജീവൻ വേർപിരിയുന്നതുവരെ താൻ അതിന്റെ സംരക്ഷകനായിരിക്കുമെന്ന ഡോക്ടർമാരുടെ പ്രതിജ്ഞ തോക്കിൻമുനയിലായിരുന്ന വേളയിലും ഉയർത്തിപ്പിടിച്ച ഡോ. മരിയാനോ മുള്ളറാത്തിന്റെ സ്മരണയ്ക്കു ഡോക്ടർ സമൂഹവും രോഗികളും ഡോക്ടേഴ്സ് ഡേയിൽ പ്രണാമമർപ്പിക്കുന്നു.
റവ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
(കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ബിരുദമെടുത്ത ലേഖകൻ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടറാണ്).
അർബുദമില്ലാത്ത രോഗിക്ക് അനാവശ്യമായി കീമോ ചികിത്സ നടത്തിയതും അശ്രദ്ധ മൂലം രോഗമില്ലാത്ത ശരീരഭാഗം മുറിച്ചുമാറ്റപ്പെട്ടതും മിന്നൽപണിമുടക്കുമെല്ലാം മെഡിക്കൽ പ്രഫഷന്റെ തിളക്കം കുറയ്ക്കുന്ന പശ്ചാത്തലത്തിൽ സ്നേഹിതനുവേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന വിശ്വഭിഷഗ്വരന്റെ വാക്കുകൾ അവസാന ശ്വാസം വരെ ജീവിതത്തിൽ പകർത്തിയ ഡോ. മരിയാനൊ മുള്ളറാത്ത് (1897 മാർച്ച് 24 - 1936 ഓഗസ്റ്റ് 13) ഇന്ന് ഒരു വ്യക്തിയേക്കാളുപരി ധ്യാനവിഷയമാണ്.
ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനത്തിനു കാരണക്കാരനായ പശ്ചിമബംഗാൾ സ്വദേശി ഡോ. ബി.സി. റോയിയുടെ ജന്മദിനവും ചരമദിനവും ഒരേ ദിവസമാണ് - ജൂലൈ ഒന്ന്. പ്രഗത്ഭ ഡോക്ടർ ആയിരുന്ന അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെ തറവാടിത്തമുള്ള രാഷ്ട്രീയ സാന്നിധ്യവുമായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി, ഗവർണർ എന്നീ പദങ്ങൾ അന്തസോടും കാര്യക്ഷമതയോടും കൂടെ കൈകാര്യം ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മഹാരാഷ്ട്ര ഗവർണറായിരുന്ന ഡോ. ചെറിയാനും പ്രശസ്തനായ ഇഎൻടി സർജനായിരുന്നു. ഏതാണ്ടിതുപോലെ സ്പെയിനിലെ അർബേക്ക പട്ടണത്തിന്റെ മേയർസ്ഥാനംകൂടി നിർവഹിച്ച സുസമ്മതനായ ജനകീയ ഡോക്ടറായിരുന്നു മരിയാനൊ മുള്ളറാത്ത്.
റേയുസിലും ബാഴ്സലോണയിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിലുമായിരുന്നു പഠനം. അർബേക്ക നഗരത്തിൽ കത്തോലിക്ക വിശ്വാസവും വൈദ്യശാസ്ത്ര ധാർമികതയും ഉയർത്തിപ്പിടിക്കുന്ന ചികിത്സാരീതിയാണ് അദ്ദേഹം പിന്തുടർന്നിരുന്നത്. പണത്തിനുവേണ്ടിയായിരുന്നില്ല ചികിത്സ. രോഗത്തെയും രോഗിയുടെ പശ്ചാത്തലത്തെയും മനസിലാക്കിയുള്ള ചികിത്സയാണല്ലോ രോഗിക്കു സന്പൂർണ സൗഖ്യം നൽകുക. ബൈബിളിൽ യേശുക്രിസ്തു പലയിടങ്ങളിലും രോഗികൾക്കു സൗഖ്യം നൽകിയിരുന്നു. യേശു അനുവർത്തിച്ച വ്യക്തിപരമായ സൗഖ്യദായക ശൈലി തന്നെയാണ് ഡോ. മുള്ളറാത്തും തന്റെ ചികിത്സാ രീതിയിൽ അവലംബിച്ചത്. അപ്പോൾ ശാരീരികവും മാനസികവും ആത്മീയവുമായ സൗഖ്യവുമായി രോഗി തൃപ്തിയോടെ മടങ്ങിപ്പോകുന്നു.
ഉദാഹരണത്തിന് അന്ധന് യേശു കാഴ്ച നൽകിയപ്പോൾ അവന്റെ ഉൾക്കണ്ണുകൂടി തുറന്നുകൊടുത്തു. അങ്ങനെ ജീവിതം തന്നെ നന്മയുടെ മാർഗത്തിലൂടെയാക്കി മാറ്റാൻ കൃപ ലഭിച്ചു. ഇന്നു പണത്തിനുവേണ്ടി ചികിത്സ നടത്തുന്പോൾ കൈമോശം വരുന്നത് ഈ പ്രധാന ഘടകമാണല്ലോ. ഡോ. മുള്ളറാത്ത് ദരിദ്രരായ രോഗികളെ സൗജന്യമായി ചികിത്സിച്ചിരുന്നുവെന്നു മാത്രമല്ല വീട്ടുചെലവിനുള്ള പണവും ഭക്ഷ്യവസ്തുക്കളും കൂടി നൽകിയിരുന്നു.
റമോൺ മുള്ളറാത്തിന്റെയും ബനവത്തുര കാൽവിസിന്റെയും ഏഴു മക്കളിൽ ആറാമനായാണ് മരിയാനൊ മുള്ളറാത്ത് ജനിച്ചത്. ശൈശവത്തിൽ തന്നെ അമ്മ മരിച്ചതിനാൽ നിസഹായതയുടെ ആഴം ജീവിച്ചറിഞ്ഞ കൗമാരക്കാരൻ വലിയ മനസലിവോടെയാണു മെഡിക്കൽ കോളജിലും പിന്നീട് ചികിത്സാവേളയിലും രോഗികളോട് പെരുമാറിയിരുന്നത്. കണ്ണിന്റെ കൃഷ്ണമണി പോലെയാണല്ലോ നല്ലൊരു ഡോക്ടർക്ക് തന്റെ രോഗികളെ കാണാൻ കഴിയുക.
1921-ൽ വൈദ്യശാസ്ത്രബിരുദമെടുത്ത ഡോ. മരിയാനോ മുള്ളറാത്ത് പഠനവേളയിൽത്തന്നെ ഗ്രാമങ്ങളിൽ സാമൂഹിക സേവനത്തോടൊപ്പം വിശ്വാസത്തിലധിഷ്ഠിതമായ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും ബോധവത്കരണം നടത്തിയിരുന്നു. 1922 ൽ ഡോളറസ് ബോവിനെ വിവാഹം ചെയ്ത അദ്ദേഹത്തിന് അഞ്ച് പെൺമക്കളുണ്ടായി. അർബേക്കയിലെ ദരിദ്രവിഭാഗത്തിനുവേണ്ടി സൗജന്യ ക്ലിനിക് ആരംഭിച്ച അദ്ദേഹം ഇതിനിടയിൽ ഫലപ്രദമായ ആശയവിനിമയത്തിനായി ഒരു പത്രവും തുടങ്ങി. ഈ പ്രവർത്തനങ്ങൾക്കിടയിലാണു രണ്ടു പ്രാവശ്യം അർബേക്കയുടെ മേയറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത് എന്നത് അദ്ദേഹത്തിന്റെ ജനസമ്മിതിയുടെ സാക്ഷ്യമാണ്.
സ്പെയിൻ രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിൽ ചില കാർമേഘങ്ങൾ 1930കളിൽ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. രണ്ടാം സ്പാനിഷ് റിപ്പബ്ലിക് എന്ന ആശയവും ഫ്രാൻസിസ്കോ ഫ്രാങ്കോ എന്ന നിരീശ്വര നേതാവിന്റെ ഉദയവും നാടിന്റെ സമാധാനജീവിതത്തെ ഉലയ്ക്കുമെന്ന് ഡോ. മരിയാനോ ഭയപ്പെട്ടത് വൈകാതെ യാഥാർഥ്യമായി. ഈശ്വരവിശ്വാസികളെ ചിതറിച്ച് ഭയപ്പെടുത്തി ഇല്ലായ്മ ചെയ്യാനായിരുന്നു ഫ്രാങ്കോയുടെ പദ്ധതി. രാജ്യത്ത് ആഭ്യന്തരയുദ്ധമായി. താനാണ് വിപ്ലവകാരികളുടെ പ്രഥമലക്ഷ്യമെന്ന് ഡോ. മരിയാനോ മനസിലാക്കി.
1936 ഓഗസ്റ്റ് 13-ന് കാലത്ത് ഡോക്ടറുടെ വസതിക്കു മുന്പിൽ പട്ടാള ട്രക്ക് പ്രത്യക്ഷപ്പെട്ടു. യാതൊരു മുന്നറിയിപ്പുമില്ലാതെ വീട്ടിലേക്ക് ഓടിക്കയറിയ പട്ടാളക്കാർ നിമിഷങ്ങൾക്കുള്ളിൽ ഡോ. മരിയാനോയെ അറസ്റ്റ് ചെയ്ത് ട്രക്കിൽ കയറ്റി പാഞ്ഞുപോയി. വധിക്കാൻ വിധിക്കപ്പെട്ട നാലഞ്ചു പേർ ഈ വാഹനത്തിൽ വിലപിക്കുന്നുണ്ടായിരുന്നു. ഡോക്ടർ അവരെ ആശ്വസിപ്പിക്കുന്നതിനിടയിൽ ഒരു സ്ത്രീ രോഗിയായ മകനെ രക്ഷിക്കണേ എന്ന് കരഞ്ഞപേക്ഷിച്ച് ട്രക്കിന് മുന്പിലേക്കു പാഞ്ഞുവന്നു. ബഹളത്തിനിടയിൽ ട്രക്ക് നിർത്തി.
പെട്ടെന്നു കുട്ടിയെ പരിശോധിച്ച ഡോക്ടർ കൈയിൽ കിട്ടിയ തുണ്ടുകടലാസിൽ മരുന്നുകൾ കുറിച്ച് അമ്മയുടെ കൈയിൽ കൊടുത്തു. പട്ടാളക്കാർ ഡോക്ടറെ ട്രക്കിലേക്കു തള്ളിക്കയറ്റി. എൽ പ്ലാ എന്ന സ്ഥലത്തേക്കു ട്രക്ക് കുതിച്ചു. ദൈവത്തിലാശ്രയിക്കാനും തങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കാനും ട്രക്കിലെ സഹതടവുകാരെ ഉപദേശിക്കുന്നതിനിടയിൽ ഡോക്ടറുടെ നെഞ്ചു തുളച്ച് വെടിയുണ്ട ചീറിപ്പാഞ്ഞു. പിതാവേ, എന്റെ ആത്മാവിനെ അങ്ങേക്കു സമർപ്പിക്കുന്നുവെന്നു മൊഴിഞ്ഞ് ഡോക്ടർ ഡോ. മരിയാനോ മുള്ളറാത്ത് മരിച്ചുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ ഡോക്ടറുടെ ഭാര്യയെ ചെന്നു കണ്ട് അറിയിച്ചു.
2018 നവംബർ ഏഴിന് ഫ്രാൻസിസ് മാർപാപ്പ, മനുഷ്യസ്നേഹിയായ ഈ ഡോക്ടറെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. മനുഷ്യജീവൻ, അമ്മയുടെ ഉദരത്തിൽ ഏകകോശമായിരിക്കുന്ന കാലം മുതൽ ജീവൻ വേർപിരിയുന്നതുവരെ താൻ അതിന്റെ സംരക്ഷകനായിരിക്കുമെന്ന ഡോക്ടർമാരുടെ പ്രതിജ്ഞ തോക്കിൻമുനയിലായിരുന്ന വേളയിലും ഉയർത്തിപ്പിടിച്ച ഡോ. മരിയാനോ മുള്ളറാത്തിന്റെ സ്മരണയ്ക്കു ഡോക്ടർ സമൂഹവും രോഗികളും ഡോക്ടേഴ്സ് ഡേയിൽ പ്രണാമമർപ്പിക്കുന്നു.
റവ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
(കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ബിരുദമെടുത്ത ലേഖകൻ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടറാണ്).