മുഖ്യമന്ത്രി പിണറായി വിജയനും പി.ടി. തോമസും നേർക്കുനേർ കണ്ടാൽ കീരിയും പാമ്പും പോലെയാണ്. പിണറായിയുടെ അഭിപ്രായത്തിൽ പി.ടി. തോമസിനു കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ചിരിക്കുകയാണ്. പി.ടിയുടെ അഭിപ്രായത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോദിക്കു പഠിക്കുകയാണ്.
ഇന്നലെ ഇരുവരും രണ്ടു തവണ നേർക്കുനേർ വന്നു. അടിയന്തരപ്രമേയത്തിന്റെ അവതരണവേളയിൽ മുഖ്യമന്ത്രി പ്രകോപിതനാകാതെ പിടിച്ചു നിന്നെങ്കിൽ ധനാഭ്യർഥനാചർച്ചയിൽ പി.ടി. തോമസിന്റെ പ്രയോഗങ്ങൾക്കു മറുപടി പറഞ്ഞപ്പോൾ മയമില്ലായിരുന്നു. ഒടുവിൽ പ്രതിപക്ഷ ബഹിഷ്കരണത്തിലാണു കാര്യങ്ങൾ എത്തിയത്.
നെടുങ്കണ്ടത്ത് റിമാൻഡ് പ്രതിയുടെ മരണമായിരുന്നു അടിയന്തരപ്രമേയത്തിനു വിഷയമായത്. പോലീസ് കസ്റ്റഡിയിൽ ദിവസങ്ങളോളം ക്രൂരമർദനമേറ്റാണ് രാജ്കുമാർ കൊല്ലപ്പെട്ടതെന്ന് പി.ടി. തോമസ് പറഞ്ഞു. ഈ മാസം 12 ന് പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ 17 വരെ കസ്റ്റഡിയിൽ സൂക്ഷിച്ചു. പണമിടപാടുകാരനായ രാജ്കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ച് പണം അടിച്ചു മാറ്റുകയായിരുന്നു പോലീസ് എന്നാണ് പി.ടി. തോമസിന്റെ ആരോപണം. സ്ഥലത്തെ സിപിഎമ്മുകാരനായ സഹകരണ സംഘം പ്രസിഡന്റ് ഈ തട്ടിപ്പുകാർക്ക് ഒത്താശ ചെയ്തു കൊടുത്തയാളാണെന്നും തോമസ് ആരോപിച്ചു. ഇക്കാര്യത്തേക്കുറിച്ചു മുഖ്യമന്ത്രി മറുപടിയിൽ പരാമർശിച്ചതേയില്ല. എന്നാൽ അന്വേഷണം നടത്തുമെന്നും ആരെങ്കിലും കുറ്റം ചെയ്തതായി കണ്ടെത്തിയാൽ കർശനമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കസ്റ്റഡി മരണത്തേക്കുറിച്ച് അടിയന്തരപ്രമേയം അവതരിപ്പിച്ച ദിവസത്തിന്റെ പ്രത്യേകത മാത്രം മുഖ്യമന്ത്രി പി.ടി. തോമസിനോടു പറഞ്ഞു. അടിയന്തരാവസ്ഥയുടെ വാർഷികമായിരുന്നല്ലോ ഇന്നലെ.
രാജ്കുമാർ 105 മണിക്കൂറും 30 മിനിറ്റും പിണറായി വിജയന്റെ പോലീസിന്റെ അനധികൃത കസ്റ്റഡിയിൽ ആയിരുന്നെന്ന് പി.ടി. ആരോപിച്ചു. കേരളത്തിലുടനീളം നടന്ന പോലീസ് അതിക്രമത്തിന്റെ പട്ടിക നിരത്തിയായിരുന്നു പി.ടി. തോമസിന്റെ അടിയന്തരപ്രമേയ നോട്ടീസ് അവതരണം. പണ്ടൊക്കെ നാട്ടിൻപുറത്തൊരു പോലീസ് വണ്ടി വന്നാൽ ഇടിവണ്ടി വരുന്നു എന്നു പറയുമായിരുന്നു. ഇപ്പോൾ പിണറായിയുടെ മരണവണ്ടി വരുന്നു എന്നാണു നാട്ടുകാർ പറയുന്നതെന്നാണ് തോമസിന്റെ അറിവ്.
എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കസ്റ്റഡി മരണത്തേക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 32 കസ്റ്റഡി മരണങ്ങൾ നടന്നതായും രമേശ് ചൂണ്ടിക്കാട്ടി. ചർച്ച അനുവദിക്കാതെ വന്നതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
കൃഷി, ശുദ്ധജലവിതരണം, ജലസേചനം എന്നീ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥന ചർച്ച വലിയ വീറും വാശിയുമൊന്നുമില്ലാതെ ശാന്തമായി മുന്നോട്ടു പോകുകയായിരുന്നു. ജൈവകൃഷിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയുള്ള പി.ജെ. ജോസഫിന്റെ പ്രസംഗം മാത്രമായിരുന്നു എടുത്തു പറയാനുള്ള സംഭവം. വാട്ടർഷെഡ് മാനേജ്മെന്റിനേക്കുറിച്ചും ജൈവകൃഷിയേക്കുറിച്ചുമൊക്കെ ജോസഫ് വാചാലനായപ്പോൾ നിശ്ചിത സമയവും കഴിഞ്ഞ് പതിമൂന്നു മിനിറ്റ് കൂടി പ്രസംഗം നീണ്ടു. കേട്ടിരുന്നവർക്ക് ഇതിൽ വിരോധമൊന്നുമില്ലായിരുന്നു. പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തുനിന്നും ചോദ്യവും സംശയങ്ങളുമൊക്കെയായിട്ടായിരുന്നു ജോസഫിന്റെ പ്രസംഗം നീണ്ടു പോയത്.
ഏറ്റവുമൊടുവിൽ പ്രസംഗിക്കാൻ പി.ടി. തോമസ് വന്നതോടെയാണ് കളം മാറിയത്. ബിനോയി കോടിയേരി സിപിഎമ്മിന്റെ മൂലധനമാണെന്നു പറഞ്ഞ പി.ടി., ദരിദ്രയായ ഒരു ബാർ ഡാൻസറെ മുഖ്യധാരയിലേക്കു കൊണ്ടു വരാനാണ് ബിനോയി ശ്രമിച്ചതെന്നു പരിഹസിച്ചു. ധീരനായ ഒരു സഖാവ് നടത്തിയ പോരാട്ടത്തെ ബൂർഷ്വ പ്രതിലോമ ശക്തികൾ പരാജയപ്പെടുത്തി എന്നു പിന്നീട് പറയരുതെന്നു പി.ടി. പറയുമ്പോഴേക്കും ഭരണപക്ഷത്തെ യുവനിരയ്ക്ക് ക്ഷമ കെട്ടു. അവർ ബഹളവുമായി എഴുന്നേറ്റു.
അതുകൊണ്ടും പി.ടി. തോമസ് നിർത്തിയില്ല. സരിതയെ മുൻനിർത്തി പോരാടിയതു നിങ്ങൾ മറന്നു പോയോ? സരിതയ്ക്കു മാന്യത കൊടുത്ത കാര്യമൊന്നും ആരും പറയേണ്ട. ഞങ്ങളുടെ മാന്യത കൊണ്ടാണ് നിങ്ങളിൽ പലരുടെയും പ്രവൃത്തികൾ പുറത്തു വരാത്തത്.
രാവിലെ പിണറായി വിജയൻ നടത്തിയ അടിയന്തരാവസ്ഥാ പ്രയോഗത്തിനു മറുപടിയായി സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ അടിയന്തരാവസ്ഥയാണു നിലവിലുള്ളതെന്നു തോമസ് പറഞ്ഞു. ചൈനയിലെ പ്രതിപക്ഷ നേതാവ് ആരാണ്? എവിടെയാണു ജനാധിപത്യമുള്ളത്? പി.ടി. ചോദിച്ചു.
മന്ത്രിമാരുടെ മറുപടിക്കു ശേഷം പതിവില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റു. പി.ടി. തോമസിനു മറുപടിയായിരുന്നു ഉദ്ദേശിച്ചത്. കമ്യൂണിസ്റ്റ്വിരുദ്ധജ്വരം ബാധിച്ചു തുള്ളുന്ന അവസ്ഥയാണ് പി.ടി. തോമസിൽ കുറച്ചു ദിവസമായി കാണുന്നത്. കമ്യൂണിസ്റ്റുകാരെ ഭള്ളു പറയാനുള്ള ഒരു അവസരവും പാഴാക്കുന്നില്ല. സോഷ്യലിസ്റ്റ് രാജ്യങ്ങളോട് എന്താണിത്ര വിരോധം? കോണ്ഗ്രസിന്റെ നയം തന്നെയാണോ പി.ടി. തോമസ് പ്രസംഗിക്കുന്നതെന്നും പിണറായി ചോദിച്ചു.
ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്സെയെ പ്രകീർത്തിച്ച് സംഘപരിവാറുകാർ പ്രസംഗിച്ചപ്പോഴും അമ്പലം പണിതപ്പോഴും മിണ്ടാതിരുന്നവരാണ് കോണ്ഗ്രസുകാർ എന്നു തുടങ്ങി പിണറായി കത്തിക്കയറിയപ്പോൾ പ്രതിപക്ഷത്ത് അസ്വസ്ഥതയായി. ഇതു പുത്തരിക്കണ്ടമല്ലെന്നു പറഞ്ഞായിരുന്നു ബഹളം. പി.ടി. തോമസ് പ്രസംഗിച്ചപ്പോഴായിരുന്നു ഇതു പറയേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. ഈ സമയം പ്രതിപക്ഷ നേതാവ് സഭയിലുണ്ടായിരുന്നില്ല. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഇതിനിടെ സഭ ബഹിഷ്കരിച്ചു പുറത്തേക്കു പോയി.
ഭീരുത്വം കൊണ്ടാണ് പ്രതിപക്ഷം പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പറയുന്നതു കേൾക്കാനുള്ള ആർജവം പോലുമില്ല. ഏതായാലും കേൾക്കേണ്ടവർ കേൾക്കാനില്ലാതെ വന്നപ്പോൾ മുഖ്യമന്ത്രിയും പിന്നെ അധികം നീട്ടിയില്ല.
അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കുന്നതിനു മുമ്പ് സ്പീക്കർ ഇരുപക്ഷത്തോടുമായി ഒരു കാര്യം പറഞ്ഞു. അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കാൻ തീരുമാനിച്ചാൽ ചർച്ച രണ്ടു മണിക്കൂറാണ്. ചർച്ചയ്ക്കെടുക്കാതെ കഴിഞ്ഞ ദിവസം ചെലവഴിച്ചത് ഒന്നര മണിക്കൂർ. ഇതിലും ഭേദം ചർച്ച ചെയ്യുന്നതല്ലേ. അടിയന്തരപ്രമേയത്തിന്റെ നോട്ടീസിന്മേലുള്ള ചർച്ച അനിശ്ചിതമായി നീളുന്നതിലെ അസന്തുഷ്ടി പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടു സ്പീക്കർ ചോദിച്ചു.
ഇന്നലെ അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചർച്ച ചുരുക്കത്തിൽ അവസാനിപ്പിച്ചു. പക്ഷേ ധനാഭ്യർഥനാ ചർച്ചയിൽ കാര്യങ്ങൾ കൈവിട്ടു. സഭ പിരിഞ്ഞപ്പോൾ വൈകുന്നേരം അഞ്ചായിരുന്നു.
സാബു ജോണ്
ഇന്നലെ ഇരുവരും രണ്ടു തവണ നേർക്കുനേർ വന്നു. അടിയന്തരപ്രമേയത്തിന്റെ അവതരണവേളയിൽ മുഖ്യമന്ത്രി പ്രകോപിതനാകാതെ പിടിച്ചു നിന്നെങ്കിൽ ധനാഭ്യർഥനാചർച്ചയിൽ പി.ടി. തോമസിന്റെ പ്രയോഗങ്ങൾക്കു മറുപടി പറഞ്ഞപ്പോൾ മയമില്ലായിരുന്നു. ഒടുവിൽ പ്രതിപക്ഷ ബഹിഷ്കരണത്തിലാണു കാര്യങ്ങൾ എത്തിയത്.
നെടുങ്കണ്ടത്ത് റിമാൻഡ് പ്രതിയുടെ മരണമായിരുന്നു അടിയന്തരപ്രമേയത്തിനു വിഷയമായത്. പോലീസ് കസ്റ്റഡിയിൽ ദിവസങ്ങളോളം ക്രൂരമർദനമേറ്റാണ് രാജ്കുമാർ കൊല്ലപ്പെട്ടതെന്ന് പി.ടി. തോമസ് പറഞ്ഞു. ഈ മാസം 12 ന് പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ 17 വരെ കസ്റ്റഡിയിൽ സൂക്ഷിച്ചു. പണമിടപാടുകാരനായ രാജ്കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ച് പണം അടിച്ചു മാറ്റുകയായിരുന്നു പോലീസ് എന്നാണ് പി.ടി. തോമസിന്റെ ആരോപണം. സ്ഥലത്തെ സിപിഎമ്മുകാരനായ സഹകരണ സംഘം പ്രസിഡന്റ് ഈ തട്ടിപ്പുകാർക്ക് ഒത്താശ ചെയ്തു കൊടുത്തയാളാണെന്നും തോമസ് ആരോപിച്ചു. ഇക്കാര്യത്തേക്കുറിച്ചു മുഖ്യമന്ത്രി മറുപടിയിൽ പരാമർശിച്ചതേയില്ല. എന്നാൽ അന്വേഷണം നടത്തുമെന്നും ആരെങ്കിലും കുറ്റം ചെയ്തതായി കണ്ടെത്തിയാൽ കർശനമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കസ്റ്റഡി മരണത്തേക്കുറിച്ച് അടിയന്തരപ്രമേയം അവതരിപ്പിച്ച ദിവസത്തിന്റെ പ്രത്യേകത മാത്രം മുഖ്യമന്ത്രി പി.ടി. തോമസിനോടു പറഞ്ഞു. അടിയന്തരാവസ്ഥയുടെ വാർഷികമായിരുന്നല്ലോ ഇന്നലെ.
രാജ്കുമാർ 105 മണിക്കൂറും 30 മിനിറ്റും പിണറായി വിജയന്റെ പോലീസിന്റെ അനധികൃത കസ്റ്റഡിയിൽ ആയിരുന്നെന്ന് പി.ടി. ആരോപിച്ചു. കേരളത്തിലുടനീളം നടന്ന പോലീസ് അതിക്രമത്തിന്റെ പട്ടിക നിരത്തിയായിരുന്നു പി.ടി. തോമസിന്റെ അടിയന്തരപ്രമേയ നോട്ടീസ് അവതരണം. പണ്ടൊക്കെ നാട്ടിൻപുറത്തൊരു പോലീസ് വണ്ടി വന്നാൽ ഇടിവണ്ടി വരുന്നു എന്നു പറയുമായിരുന്നു. ഇപ്പോൾ പിണറായിയുടെ മരണവണ്ടി വരുന്നു എന്നാണു നാട്ടുകാർ പറയുന്നതെന്നാണ് തോമസിന്റെ അറിവ്.
എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കസ്റ്റഡി മരണത്തേക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 32 കസ്റ്റഡി മരണങ്ങൾ നടന്നതായും രമേശ് ചൂണ്ടിക്കാട്ടി. ചർച്ച അനുവദിക്കാതെ വന്നതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
കൃഷി, ശുദ്ധജലവിതരണം, ജലസേചനം എന്നീ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥന ചർച്ച വലിയ വീറും വാശിയുമൊന്നുമില്ലാതെ ശാന്തമായി മുന്നോട്ടു പോകുകയായിരുന്നു. ജൈവകൃഷിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയുള്ള പി.ജെ. ജോസഫിന്റെ പ്രസംഗം മാത്രമായിരുന്നു എടുത്തു പറയാനുള്ള സംഭവം. വാട്ടർഷെഡ് മാനേജ്മെന്റിനേക്കുറിച്ചും ജൈവകൃഷിയേക്കുറിച്ചുമൊക്കെ ജോസഫ് വാചാലനായപ്പോൾ നിശ്ചിത സമയവും കഴിഞ്ഞ് പതിമൂന്നു മിനിറ്റ് കൂടി പ്രസംഗം നീണ്ടു. കേട്ടിരുന്നവർക്ക് ഇതിൽ വിരോധമൊന്നുമില്ലായിരുന്നു. പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തുനിന്നും ചോദ്യവും സംശയങ്ങളുമൊക്കെയായിട്ടായിരുന്നു ജോസഫിന്റെ പ്രസംഗം നീണ്ടു പോയത്.
ഏറ്റവുമൊടുവിൽ പ്രസംഗിക്കാൻ പി.ടി. തോമസ് വന്നതോടെയാണ് കളം മാറിയത്. ബിനോയി കോടിയേരി സിപിഎമ്മിന്റെ മൂലധനമാണെന്നു പറഞ്ഞ പി.ടി., ദരിദ്രയായ ഒരു ബാർ ഡാൻസറെ മുഖ്യധാരയിലേക്കു കൊണ്ടു വരാനാണ് ബിനോയി ശ്രമിച്ചതെന്നു പരിഹസിച്ചു. ധീരനായ ഒരു സഖാവ് നടത്തിയ പോരാട്ടത്തെ ബൂർഷ്വ പ്രതിലോമ ശക്തികൾ പരാജയപ്പെടുത്തി എന്നു പിന്നീട് പറയരുതെന്നു പി.ടി. പറയുമ്പോഴേക്കും ഭരണപക്ഷത്തെ യുവനിരയ്ക്ക് ക്ഷമ കെട്ടു. അവർ ബഹളവുമായി എഴുന്നേറ്റു.
അതുകൊണ്ടും പി.ടി. തോമസ് നിർത്തിയില്ല. സരിതയെ മുൻനിർത്തി പോരാടിയതു നിങ്ങൾ മറന്നു പോയോ? സരിതയ്ക്കു മാന്യത കൊടുത്ത കാര്യമൊന്നും ആരും പറയേണ്ട. ഞങ്ങളുടെ മാന്യത കൊണ്ടാണ് നിങ്ങളിൽ പലരുടെയും പ്രവൃത്തികൾ പുറത്തു വരാത്തത്.
രാവിലെ പിണറായി വിജയൻ നടത്തിയ അടിയന്തരാവസ്ഥാ പ്രയോഗത്തിനു മറുപടിയായി സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ അടിയന്തരാവസ്ഥയാണു നിലവിലുള്ളതെന്നു തോമസ് പറഞ്ഞു. ചൈനയിലെ പ്രതിപക്ഷ നേതാവ് ആരാണ്? എവിടെയാണു ജനാധിപത്യമുള്ളത്? പി.ടി. ചോദിച്ചു.
മന്ത്രിമാരുടെ മറുപടിക്കു ശേഷം പതിവില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റു. പി.ടി. തോമസിനു മറുപടിയായിരുന്നു ഉദ്ദേശിച്ചത്. കമ്യൂണിസ്റ്റ്വിരുദ്ധജ്വരം ബാധിച്ചു തുള്ളുന്ന അവസ്ഥയാണ് പി.ടി. തോമസിൽ കുറച്ചു ദിവസമായി കാണുന്നത്. കമ്യൂണിസ്റ്റുകാരെ ഭള്ളു പറയാനുള്ള ഒരു അവസരവും പാഴാക്കുന്നില്ല. സോഷ്യലിസ്റ്റ് രാജ്യങ്ങളോട് എന്താണിത്ര വിരോധം? കോണ്ഗ്രസിന്റെ നയം തന്നെയാണോ പി.ടി. തോമസ് പ്രസംഗിക്കുന്നതെന്നും പിണറായി ചോദിച്ചു.
ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്സെയെ പ്രകീർത്തിച്ച് സംഘപരിവാറുകാർ പ്രസംഗിച്ചപ്പോഴും അമ്പലം പണിതപ്പോഴും മിണ്ടാതിരുന്നവരാണ് കോണ്ഗ്രസുകാർ എന്നു തുടങ്ങി പിണറായി കത്തിക്കയറിയപ്പോൾ പ്രതിപക്ഷത്ത് അസ്വസ്ഥതയായി. ഇതു പുത്തരിക്കണ്ടമല്ലെന്നു പറഞ്ഞായിരുന്നു ബഹളം. പി.ടി. തോമസ് പ്രസംഗിച്ചപ്പോഴായിരുന്നു ഇതു പറയേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. ഈ സമയം പ്രതിപക്ഷ നേതാവ് സഭയിലുണ്ടായിരുന്നില്ല. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഇതിനിടെ സഭ ബഹിഷ്കരിച്ചു പുറത്തേക്കു പോയി.
ഭീരുത്വം കൊണ്ടാണ് പ്രതിപക്ഷം പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പറയുന്നതു കേൾക്കാനുള്ള ആർജവം പോലുമില്ല. ഏതായാലും കേൾക്കേണ്ടവർ കേൾക്കാനില്ലാതെ വന്നപ്പോൾ മുഖ്യമന്ത്രിയും പിന്നെ അധികം നീട്ടിയില്ല.
അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കുന്നതിനു മുമ്പ് സ്പീക്കർ ഇരുപക്ഷത്തോടുമായി ഒരു കാര്യം പറഞ്ഞു. അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കാൻ തീരുമാനിച്ചാൽ ചർച്ച രണ്ടു മണിക്കൂറാണ്. ചർച്ചയ്ക്കെടുക്കാതെ കഴിഞ്ഞ ദിവസം ചെലവഴിച്ചത് ഒന്നര മണിക്കൂർ. ഇതിലും ഭേദം ചർച്ച ചെയ്യുന്നതല്ലേ. അടിയന്തരപ്രമേയത്തിന്റെ നോട്ടീസിന്മേലുള്ള ചർച്ച അനിശ്ചിതമായി നീളുന്നതിലെ അസന്തുഷ്ടി പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടു സ്പീക്കർ ചോദിച്ചു.
ഇന്നലെ അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചർച്ച ചുരുക്കത്തിൽ അവസാനിപ്പിച്ചു. പക്ഷേ ധനാഭ്യർഥനാ ചർച്ചയിൽ കാര്യങ്ങൾ കൈവിട്ടു. സഭ പിരിഞ്ഞപ്പോൾ വൈകുന്നേരം അഞ്ചായിരുന്നു.
സാബു ജോണ്