സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ റോമിലെ സമയം രാവിലെ 10.30ന്, ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിലാണ് ഓശാന ഞായർ തിരുക്കർമ്മങ്ങൾ നടന്നത്. കോവിഡ് പകർച്ചവ്യാധി തടയുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഓശാനത്തിരുന്നാൾ ആഘോഷം പരിമിതപ്പെടുത്തിയിരുന്നു.
ബസിലിക്കയിൽ തിരുക്കർമ്മത്തിൽ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണവും നിയന്ത്രിച്ചിരുന്നു. കുരുത്തോലയും കുരിശും അഭേദ്യമാണെന്നു പാപ്പാ ഫ്രാൻസിസ് പറഞ്ഞു. മനുഷ്യന്റെ ഹൃദയങ്ങളേയും മനസുകളേയും അരൂപിയുടെ ശ്രേഷ്ഠത കൊണ്ടു നിറയ്ക്കുന്ന പ്രക്രിയ ദൈവം ഇന്നും തുടരുകയാണന്നും ക്രൂശിതരൂപത്തെ നോക്കുന്പോൾ എല്ലാവരിലും അതു നിറയുമെന്നും ഓശാന സന്ദേശമായി പാപ്പാ പറഞ്ഞു. മറിയയെപ്പോലെ നാമും യേശുവിനെ അനുഗമിക്കണം. ഇന്തോനേഷ്യയിൽ ഞായറാഴ്ച കത്തീഡ്രലിനു മുന്നിൽ നടന്ന ആക്രമണത്തെ പാപ്പ അപലപിച്ചു. അക്രമത്തിന് ഇരയായ എല്ലാവർക്കുമായി അദ്ദേഹം പ്രാർഥന നടത്തി,
പാപ്പായെ കൂടാതെ 30 കർദ്ദിനാളന്മാരും 120 വിശ്വാസികളുമാണ് കർമ്മങ്ങളിൽ നേരിട്ട് പങ്കെടുത്തത്. തൽസമയ സംപ്രേക്ഷണം ഉണ്ടായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ