സാന്പത്തികമായി വേദനാജനകമായ നിയന്ത്രണങ്ങളിൽ ജനസംഖ്യ കൂടുതൽ ക്ഷീണിതരായിത്തീർന്നു, യൂറോപ്പിലുടനീളമുള്ള നഗരങ്ങളിൽ നിരാശകൾ വ്യാപിച്ചു, ആയിരക്കണക്കിന് പേർ ജർമ്മനി, ഓസ്ട്രിയ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ അണിനിരന്നു. സ്വീഡനിൽ, സ്റ്റോക്ക്ഹോം, ഗോഥെൻബർഗ്, മാൽമോ എന്നിവിടങ്ങളിൽ പ്രകടനങ്ങൾ പോലീസ് പിരിച്ചുവിട്ടു.യൂറോപ്പിലെ പല നഗരങ്ങളിലും ഡ്യൂസെൽഡോർഫ്, വിയന്ന, സ്വിസ് പട്ടണമായ ലിസ്ററൽ എന്നിവയുൾപ്പെടെ നിയന്ത്രണ വിരുദ്ധ പ്രതിഷേധം ഉണ്ടായി.
ജർമനിയിൽ തുടരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങൾക്കെതിരേ ആയിരക്കണക്കിനാളുകൾ കാസൽ നഗരത്തിൽ പ്രകടനം നടത്തി. പ്ലക്കാർഡുകളും മുദ്രാവാക്യവുമായാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. ഓണ്‍ലൈനായാണ് ഇത് ആസൂത്രണം ചെയ്യപ്പെട്ടത്.
പ്രതിഷേധക്കാർ ബോട്ടിലുകൾ വലിച്ചെറിഞ്ഞതായും ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതായും പൊലീസ് ട്വീറ്റ് ചെയ്തു. കോവിഡ് നിർദേശങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. ’നിർബന്ധിത വാക്സിനേഷൻ പാടില്ല’, ’ജനാധിപത്യം സെൻസർഷിപ്പ് അനുവദിക്കുന്നില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന അഭിപ്രായവുമായി മറ്റൊരു വിഭാഗവും തെരുവിലിറങ്ങി. മാസ്ക് ധരിച്ചും വാക്സിൻ സ്വീകരിച്ചുവെന്ന പ്ളക്കാർഡുകൾ ഉയർത്തിയുമായിരുന്നു പ്രതിഷേധം.
ജർമനിയിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് നാലുമാസമാകുന്നു. യുഎസിനെയും ബ്രിട്ടനെയും അപേക്ഷിച്ച് മന്ദഗതിയിലാണ് ജർമനിയിലെ വാക്സിനേഷൻ. സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ കഴിയാത്തതിനാൽ ജർമനിയിലെ ജനങ്ങൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അടുത്തഘട്ട ലോക്ഡൗണ്‍ പ്രഖ്യാപനത്തെക്കുറിച്ച് ദേശീയ, പ്രാദേശിക നേതൃത്വം അഭിപ്രായം ആരാഞ്ഞിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ