ഗൽഫിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ബലപരീക്ഷണം പുതിയ തലത്തിലേക്കു നീങ്ങുകയാണ്. ഇറാന്റെ എണ്ണ കയറ്റുമതിക്കു കൂച്ചുവിലങ്ങിടാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനമാണ് ഗൾഫ് മേഖലയിൽ സംഘർഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നത്. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായും നിർത്തണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീട്ടൂരം ഇന്ത്യ ഉൾപ്പെടെയുള്ള എട്ടു രാജ്യങ്ങൾ അനുസരിച്ചാലും ഇല്ലെങ്കിലും പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായിരിക്കും.
ഒപ്പെക് എന്ന എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിലുൾപ്പെട്ട മൂന്നാമത്തെ വലിയ ക്രൂഡോയിൽ ഉത്പാദകരാണ് ഇറാൻ. ഷിയാ ഇസ്ലാം ലോകത്തിന്റെ നേതൃസ്ഥാനമുള്ള രാജ്യം കൂടിയാണ് ഇറാൻ. 1979-ൽ നടന്ന ഇസ്ലാമിക വിപ്ലവത്തിന്റെ 40-ാം വാർഷികം ഇറാൻ ആചരിക്കുന്ന വേളയിൽ തന്നെയാണ് ആ രാജ്യത്തെ സാന്പത്തികമായി തളർത്താൻ ട്രംപ് സൗദി അറേബ്യയെയും യുഎഇയെയും കൂട്ടുപിടിച്ച് ശ്രമിക്കുന്നത്.
ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയിൽ മൂന്നാം സ്ഥാനം ഇറാനാണ്. അത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഒന്പതു ശതമാനം വരം. ട്രംപിന്റെ തീട്ടൂരം വന്ന ഉടൻ തന്നെ ക്രൂഡോയിൽ വില ഉയർന്നു. വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലെത്തി നിൽക്കുന്നു. ഇന്ധന വിലവർധനയുടെ അധികഭാരം ഇന്ത്യയിലെ സാധാരണക്കാർ ഇനിയും വഹിക്കേണ്ടിവരും എന്നർഥം.
ചൈനയും തുർക്കിയും ട്രംപിന്റെ തീട്ടൂരങ്ങൾക്കു വഴങ്ങില്ല എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ട്രംപിന്റെ മിത്രമായ മോദി അമേരിക്കൻ തീരുമാനത്തിനു വഴങ്ങാനാണു സാധ്യതകളേറെ.
ജർമനിയും പോളണ്ടും ഇതിനിടെ റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി വെട്ടിക്കുറച്ചത് ആഗോള എണ്ണവില കുതിച്ചുകയറുന്നതിനു മറ്റൊരു കാരണമായി. റഷ്യയിൽനിന്ന് പൈപ്പ് വഴി വരുന്ന ക്രൂഡോയിലിന് മതിയായ ഗുണനിലവാരം ഇല്ല എന്നാണ് ജർമനിയും പോളണ്ടും പറയുന്ന കാരണം. വെനസ്വേലയ്ക്കെതിരേ അമേരിക്ക നടത്തുന്ന ഉപരോധം, നൈജീരിയയിൽ എണ്ണ പൈപ്പ് ലൈനിലുള്ള തീപിടിത്തം, ഒപ്പെക്കിൽ നിന്നുള്ള ഖത്തറിന്റെ പിന്മാറ്റം എന്നിവയെല്ലാം പെട്രോളിയം വില ഉയരാൻ മറ്റു കാരണങ്ങളാണ്.
ചൈന കഴിഞ്ഞാൽ ഇറാന്റെ വലിയ എണ്ണ വിപണി ഇന്ത്യയാണ്. ബാർട്ടർ സന്പ്രദായത്തിലാണ് ഇന്ത്യയുമായുള്ള ഇവരുടെ വ്യാപാരം. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി വിഭവങ്ങൾക്ക് തത്തുല്യമായ എണ്ണ കയറ്റുമതിയാണ് ഇറാൻ നടത്തിവരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ കാർഷിക - വ്യാവസായിക മേഖലകളേയും ട്രംപിന്റെ തീരുമാനം ദോഷകരമായി ബാധിക്കും.
സൗദി അറേബ്യയിൽ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്- 17.4 ശതമാനം. അടുത്ത സ്ഥാനങ്ങളിൽ 16 ശതമാനത്തോടെ ഇറാക്കും 9.6 ശതമാനത്തോടെ യുഎഇയും ഒമ്പതു ശതമാനത്തോടെ ഇറാനും നിൽക്കുന്നു.
അമേരിക്ക അതിന്റെ സ്വന്തം “ഷെയ്ൽ ഓയിൽ’’ ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, അതിന്റെ ഉത്പാദനച്ചെലവ് ബാരലിന് നൂറു ഡോളറിനും മേലെയാണ്. മാത്രവുമല്ല അമേരിക്കൻ കന്പനി “ടെസ്ല’’ അതിന്റെ ഇലക്ട്രിക് കാറുകൾ വ്യാപകമായി വിപണിയിൽ എത്തിക്കുകയുമാണ്. അതുകൊണ്ടുതന്നെ ദീർഘഭാവിയിൽ ഇറാനുമായുള്ള അമേരിക്കൻ ഉപരോധം ഗുണം ചെയ്യുക ഷെയ്ൻ, ടെസ്ല കന്പനികൾക്കായിരിക്കും. ക്രൂഡോയിൽ വില കുതിച്ചുകയറുന്ന സാഹചര്യത്തിൽ ഇലക്ട്രിക്, സമാന്തര ഊർജസ്രോതസുകളിലേക്കു ലോകം തിരിയുമെന്ന് ഉറപ്പാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം മധ്യ ഏഷ്യയിലേക്കുള്ള കവാടം എന്നു വിശേഷിപ്പിക്കാവുന്ന ഇറാനിലെ തുറമുഖനഗരം ഛബഹാറിൽ പണി നടന്നുവരികയാണ്. ഇറാനുമേലുള്ള ഏതൊരു അമേരിക്കൻ ഉപരോധനീക്കവും ആ നിലയിലും ഇന്ത്യക്കു തിരിച്ചടിയാകും.
ലോക എണ്ണ വ്യാപാരത്തിന്റെ പ്രധാനപ്പെട്ട ഒരു ഗതാഗതമേഖലയായ ഹോർമൂസ് കടലിടുക്ക് ഇറാൻ തീരനിയന്ത്രണത്തിലാണ്. അമേരിക്കൻ ഉപരോധം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഈ കനാൽ ഇറാൻ അടച്ചാൽ ഗതാഗതം അപ്പാടെ നിലയ്ക്കും. എന്നാൽ ഒമാനുകൂടി നിയന്ത്രണമുള്ള ഹോർമൂസ് കടലിടുക്ക് അങ്ങനെ ഇറാന് ഏകപക്ഷീയമായി അടയ്ക്കാനാവില്ലെന്ന് കരുതുന്നവരുമുണ്ട്.
ഡോ. സന്തോഷ് വേരനാനി
ഒപ്പെക് എന്ന എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിലുൾപ്പെട്ട മൂന്നാമത്തെ വലിയ ക്രൂഡോയിൽ ഉത്പാദകരാണ് ഇറാൻ. ഷിയാ ഇസ്ലാം ലോകത്തിന്റെ നേതൃസ്ഥാനമുള്ള രാജ്യം കൂടിയാണ് ഇറാൻ. 1979-ൽ നടന്ന ഇസ്ലാമിക വിപ്ലവത്തിന്റെ 40-ാം വാർഷികം ഇറാൻ ആചരിക്കുന്ന വേളയിൽ തന്നെയാണ് ആ രാജ്യത്തെ സാന്പത്തികമായി തളർത്താൻ ട്രംപ് സൗദി അറേബ്യയെയും യുഎഇയെയും കൂട്ടുപിടിച്ച് ശ്രമിക്കുന്നത്.
ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയിൽ മൂന്നാം സ്ഥാനം ഇറാനാണ്. അത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഒന്പതു ശതമാനം വരം. ട്രംപിന്റെ തീട്ടൂരം വന്ന ഉടൻ തന്നെ ക്രൂഡോയിൽ വില ഉയർന്നു. വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലെത്തി നിൽക്കുന്നു. ഇന്ധന വിലവർധനയുടെ അധികഭാരം ഇന്ത്യയിലെ സാധാരണക്കാർ ഇനിയും വഹിക്കേണ്ടിവരും എന്നർഥം.
ചൈനയും തുർക്കിയും ട്രംപിന്റെ തീട്ടൂരങ്ങൾക്കു വഴങ്ങില്ല എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ട്രംപിന്റെ മിത്രമായ മോദി അമേരിക്കൻ തീരുമാനത്തിനു വഴങ്ങാനാണു സാധ്യതകളേറെ.
ജർമനിയും പോളണ്ടും ഇതിനിടെ റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി വെട്ടിക്കുറച്ചത് ആഗോള എണ്ണവില കുതിച്ചുകയറുന്നതിനു മറ്റൊരു കാരണമായി. റഷ്യയിൽനിന്ന് പൈപ്പ് വഴി വരുന്ന ക്രൂഡോയിലിന് മതിയായ ഗുണനിലവാരം ഇല്ല എന്നാണ് ജർമനിയും പോളണ്ടും പറയുന്ന കാരണം. വെനസ്വേലയ്ക്കെതിരേ അമേരിക്ക നടത്തുന്ന ഉപരോധം, നൈജീരിയയിൽ എണ്ണ പൈപ്പ് ലൈനിലുള്ള തീപിടിത്തം, ഒപ്പെക്കിൽ നിന്നുള്ള ഖത്തറിന്റെ പിന്മാറ്റം എന്നിവയെല്ലാം പെട്രോളിയം വില ഉയരാൻ മറ്റു കാരണങ്ങളാണ്.
ചൈന കഴിഞ്ഞാൽ ഇറാന്റെ വലിയ എണ്ണ വിപണി ഇന്ത്യയാണ്. ബാർട്ടർ സന്പ്രദായത്തിലാണ് ഇന്ത്യയുമായുള്ള ഇവരുടെ വ്യാപാരം. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി വിഭവങ്ങൾക്ക് തത്തുല്യമായ എണ്ണ കയറ്റുമതിയാണ് ഇറാൻ നടത്തിവരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ കാർഷിക - വ്യാവസായിക മേഖലകളേയും ട്രംപിന്റെ തീരുമാനം ദോഷകരമായി ബാധിക്കും.
സൗദി അറേബ്യയിൽ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്- 17.4 ശതമാനം. അടുത്ത സ്ഥാനങ്ങളിൽ 16 ശതമാനത്തോടെ ഇറാക്കും 9.6 ശതമാനത്തോടെ യുഎഇയും ഒമ്പതു ശതമാനത്തോടെ ഇറാനും നിൽക്കുന്നു.
അമേരിക്ക അതിന്റെ സ്വന്തം “ഷെയ്ൽ ഓയിൽ’’ ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, അതിന്റെ ഉത്പാദനച്ചെലവ് ബാരലിന് നൂറു ഡോളറിനും മേലെയാണ്. മാത്രവുമല്ല അമേരിക്കൻ കന്പനി “ടെസ്ല’’ അതിന്റെ ഇലക്ട്രിക് കാറുകൾ വ്യാപകമായി വിപണിയിൽ എത്തിക്കുകയുമാണ്. അതുകൊണ്ടുതന്നെ ദീർഘഭാവിയിൽ ഇറാനുമായുള്ള അമേരിക്കൻ ഉപരോധം ഗുണം ചെയ്യുക ഷെയ്ൻ, ടെസ്ല കന്പനികൾക്കായിരിക്കും. ക്രൂഡോയിൽ വില കുതിച്ചുകയറുന്ന സാഹചര്യത്തിൽ ഇലക്ട്രിക്, സമാന്തര ഊർജസ്രോതസുകളിലേക്കു ലോകം തിരിയുമെന്ന് ഉറപ്പാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം മധ്യ ഏഷ്യയിലേക്കുള്ള കവാടം എന്നു വിശേഷിപ്പിക്കാവുന്ന ഇറാനിലെ തുറമുഖനഗരം ഛബഹാറിൽ പണി നടന്നുവരികയാണ്. ഇറാനുമേലുള്ള ഏതൊരു അമേരിക്കൻ ഉപരോധനീക്കവും ആ നിലയിലും ഇന്ത്യക്കു തിരിച്ചടിയാകും.
ലോക എണ്ണ വ്യാപാരത്തിന്റെ പ്രധാനപ്പെട്ട ഒരു ഗതാഗതമേഖലയായ ഹോർമൂസ് കടലിടുക്ക് ഇറാൻ തീരനിയന്ത്രണത്തിലാണ്. അമേരിക്കൻ ഉപരോധം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഈ കനാൽ ഇറാൻ അടച്ചാൽ ഗതാഗതം അപ്പാടെ നിലയ്ക്കും. എന്നാൽ ഒമാനുകൂടി നിയന്ത്രണമുള്ള ഹോർമൂസ് കടലിടുക്ക് അങ്ങനെ ഇറാന് ഏകപക്ഷീയമായി അടയ്ക്കാനാവില്ലെന്ന് കരുതുന്നവരുമുണ്ട്.
ഡോ. സന്തോഷ് വേരനാനി