ബർലിൻ: രാജ്യത്ത് കോവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കാനുള്ള പദ്ധതിയുമായി ജർമൻ ചാൻസലർ അംഗല മെർക്കൽ. നിലവിലുള്ള നിയന്ത്രണങ്ങളുടെ കാലാവധി മാർച്ച് ഏഴ് വരെ സർക്കാർ നേരത്തെ നീട്ടിയിരുന്നു.
കോവിഡ് വ്യാപന നിരക്കും രോഗികളുടെ എണ്ണവും കുറയുന്ന മുറയ്ക്ക് പൊതുജീവിതം ഘട്ടംഘട്ടമായി അനുവദിക്കാമെന്ന നിലപാടാണ് മെർക്കൽ സ്വീകരിച്ചിട്ടുള്ളത്.
ഒരു ലക്ഷം പേരിൽ 35 രോഗികൾ എന്ന നിലയിലേക്ക് രോഗത്തെ നിയന്ത്രിക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. രണ്ടാഴ്ച കൂടുന്പോഴാണ് രോഗവ്യാപന ചക്രം ആവർത്തിച്ചു വരുന്നത്. ഇതു നിരീക്ഷിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
പതിനാല് ദിവസത്തേക്ക് ലക്ഷത്തിന് 35 രോഗികൾ എന്ന നില തുടരാനായാൽ രോഗവ്യാപനം നിയന്ത്രണവിധേയമായി എന്നു പറയാം- മെർക്കൽ വ്യക്തമാക്കി.
നിയന്ത്രണങ്ങൾ ഇപ്പോൾ പിൻവലിക്കുന്നത് ചൂതാട്ടമാകും: സ്പാൻ
കോവിഡ് വ്യാപനം തടയാൻ ജർമനിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തിരക്കിട്ട് പിൻവലിക്കുന്നത് ചൂതാട്ടമായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി യെൻസ് സ്പാൻ. നിയന്ത്രണങ്ങൾ മാർച്ച് ഏഴ് വരെ ദീർഘിപ്പിച്ച സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം.
ഘട്ടംഘട്ടമായി മാത്രം നിയന്ത്രണങ്ങൾ പിൻവലിക്കാമെന്ന നിലപാടാണ് ചാൻസലർ അംഗല മെർക്കലും സ്വീകരിച്ചിട്ടുള്ളത്. ലക്ഷത്തിന് 35 പേരെന്ന നിലയിലേക്ക് രോഗവ്യാപനം നിയന്ത്രിച്ച ശേഷം മാത്രം ഇളവുകൾ എന്നാണ് അവരുടെ നിലപാട്.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നത് നല്ല ലക്ഷണമാണെന്ന് സ്പാൻ പറഞ്ഞു. എന്നാൽ, പെട്ടെന്നു തന്നെ നിയന്ത്രണങ്ങളിൽ ഇളവു വരുമെന്ന് ഇതിനർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കാനുള്ള പദ്ധതിയുമായി മെർക്കൽ
01:36 AM Feb 14, 2021 | Deepika.com