കണമല: മണിമലയാറിൽ മാത്രം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ഫിഷറീസ് വകുപ്പിന്റെ പതിവ് ഇത്തവണ തെറ്റി. പമ്പാവാലി കിഴക്കൻ മേഖലയിലെ മെംബർമാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതോടെ മത്സ്യക്കുഞ്ഞുങ്ങളുമായി വകുപ്പിന്റെ വണ്ടി കണമല കടന്ന് അഴുതയാറിന്റെ തീരത്തെത്തി. ഓക്സിജൻ ഘടിപ്പിച്ച ടാങ്കിൽനിന്ന് ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങൾ നദിയിലേക്ക് ഒഴുകിയതോടെ നാടിന് ആഹ്ലാദം.
ഇനി മുതൽ ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വളർത്തുന്ന പദ്ധതിയിൽ പമ്പാവാലിയെക്കൂടി ഉൾപ്പെടുത്തുമെന്ന് ഉറപ്പുനൽകിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഒപ്പം രണ്ടു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ എരുമേലിയിൽ കൊരട്ടി കടവിൽനിന്നു മണിമലയാറിലേക്കും നിക്ഷേപിച്ചു. മൂന്നു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഓരോ വർഷവും കൊരട്ടി കടവിൽ മണിമലയാറിലേക്കു നിക്ഷേപിച്ചിരുന്നത്.
പിടിച്ച പിടിയാലേ...
രണ്ടു വർഷം മുമ്പ് പമ്പ, അഴുതാ നദികളെകൂടി മീൻ നിക്ഷേപ പദ്ധതിയിൽ ഉൾപ്പെടുത്താമെന്നു സമ്മതിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷവും മണിമലയാറിൽ തന്നെയായിരുന്നു നിക്ഷേപം. ഇതോടെയാണ് കിഴക്കൻ മേഖലയിലെ മെംബർമാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്. വൻതോതിൽ മലിനീകരണം നേരിടുന്നതാണ് മണിമലയാർ. ഫാക്ടറികളും നിരവധി സ്ഥാപനങ്ങളും ആറിന്റെ സമീപ പ്രദേശങ്ങളിലാണ്. അതേസമയം, ഏറ്റവും ശുദ്ധമായ നദിയാണ് അഴുതയാർ. പെരിയാർ സങ്കേതമായ വനത്തിൽനിന്നുള്ള ചെറു നീർച്ചാലുകളിലൂടെയും കൊച്ച് അരുവികളിലൂടെയും എത്തുന്ന വെള്ളം ഏറെയും വനത്തിലൂടെയാണ് പമ്പാവാലിയിൽ എത്തി പമ്പയാറ്റിൽ ചേരുന്നത്.
നല്ല വെള്ളം
ശബരിമല വനപാത തുടങ്ങുന്ന അഴുതക്കടവിലും പരിസരങ്ങളിലും അഴുത നദിയുടെ ഇരുവശവും മുളങ്കാടുകളും പരുത്തി മരങ്ങളുമാണ്. മുളകളും മണ്ണൊലിപ്പ് തടയാൻ വച്ച പരുത്തി മരങ്ങളും കാറ്റിനെ തണുപ്പിക്കുന്നു. ശബരിമല സീസണിൽ കടകൾ നിർമിക്കാൻ കമ്പുകൾക്കു വേണ്ടിയുള്ളതാണ് മുളകൾ. ഫാക്ടറികളോ സ്ഥാപനങ്ങളോ ഇല്ലാതെ തികച്ചും വനത്തിന്റെയും ഗ്രാമത്തിന്റെയും മാത്രം അന്തരീഷത്തിലൂടെ ഒഴുകുന്ന അഴുതയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ പതിന്മടങ്ങായി പെരുകുമെന്നും ആരോഗ്യത്തോടെ വളരുന്ന മത്സ്യങ്ങളെ ലഭിക്കുമെന്നും മെംബർമാർ വാദിച്ചു. മൂക്കൻപെട്ടി, എയ്ഞ്ചൽവാലി, പമ്പാവാലി മെമ്പർമാരായ സനിലാ രാജൻ, മാത്യു ജോസഫ്, സുബി സണ്ണി എന്നിവരാണ് ആവശ്യം ഉന്നയിച്ചത്.
മൂക്കൻപെട്ടി സ്വദേശിയും മുട്ടപ്പള്ളി വാർഡ് അംഗവുമായ എം.എസ്. സതീശ് പഞ്ചായത്ത് കമ്മിറ്റിയിൽ ഇവർക്കു ശക്തമായ പിന്തുണ നൽകിയതോടെ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, വൈസ് പ്രസിഡന്റ് അനിശ്രീ സാബു എന്നിവർ ഫിഷറീസ് വകുപ്പിൽ സമ്മർദം ചെലുത്താമെന്ന് ഉറപ്പ് നൽകി. എന്നാൽ, നിലവിൽ നിക്ഷേപ സ്ഥലങ്ങൾ ലിസ്റ്റ് ചെയ്തെന്നും ഇനി പമ്പാവാലിയെ ഉൾപ്പെടുത്താൻ കഴിയില്ലെന്നും പറഞ്ഞ ഫിഷറീസ് വകുപ്പിനു പഞ്ചായത്തിന്റെ ആവശ്യം ഒടുവിൽ അംഗീകരിക്കേണ്ടിവന്നു. അങ്ങനെ റോഹു, കട്ല ഉൾപ്പടെ ഇനങ്ങളിൽപ്പെട്ട ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കഴിഞ്ഞ ദിവസം അഴുതക്കടവിൽ നിക്ഷേപിച്ചു.
കൊരട്ടി കടവിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. അഴുതക്കടവിൽ പഞ്ചായത്ത് അംഗം എം.എസ്. സതീശ്, മുൻ അംഗം സോമൻ തെരുവത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ഇനി മുതൽ ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വളർത്തുന്ന പദ്ധതിയിൽ പമ്പാവാലിയെക്കൂടി ഉൾപ്പെടുത്തുമെന്ന് ഉറപ്പുനൽകിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഒപ്പം രണ്ടു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ എരുമേലിയിൽ കൊരട്ടി കടവിൽനിന്നു മണിമലയാറിലേക്കും നിക്ഷേപിച്ചു. മൂന്നു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഓരോ വർഷവും കൊരട്ടി കടവിൽ മണിമലയാറിലേക്കു നിക്ഷേപിച്ചിരുന്നത്.
പിടിച്ച പിടിയാലേ...
രണ്ടു വർഷം മുമ്പ് പമ്പ, അഴുതാ നദികളെകൂടി മീൻ നിക്ഷേപ പദ്ധതിയിൽ ഉൾപ്പെടുത്താമെന്നു സമ്മതിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷവും മണിമലയാറിൽ തന്നെയായിരുന്നു നിക്ഷേപം. ഇതോടെയാണ് കിഴക്കൻ മേഖലയിലെ മെംബർമാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്. വൻതോതിൽ മലിനീകരണം നേരിടുന്നതാണ് മണിമലയാർ. ഫാക്ടറികളും നിരവധി സ്ഥാപനങ്ങളും ആറിന്റെ സമീപ പ്രദേശങ്ങളിലാണ്. അതേസമയം, ഏറ്റവും ശുദ്ധമായ നദിയാണ് അഴുതയാർ. പെരിയാർ സങ്കേതമായ വനത്തിൽനിന്നുള്ള ചെറു നീർച്ചാലുകളിലൂടെയും കൊച്ച് അരുവികളിലൂടെയും എത്തുന്ന വെള്ളം ഏറെയും വനത്തിലൂടെയാണ് പമ്പാവാലിയിൽ എത്തി പമ്പയാറ്റിൽ ചേരുന്നത്.
നല്ല വെള്ളം
ശബരിമല വനപാത തുടങ്ങുന്ന അഴുതക്കടവിലും പരിസരങ്ങളിലും അഴുത നദിയുടെ ഇരുവശവും മുളങ്കാടുകളും പരുത്തി മരങ്ങളുമാണ്. മുളകളും മണ്ണൊലിപ്പ് തടയാൻ വച്ച പരുത്തി മരങ്ങളും കാറ്റിനെ തണുപ്പിക്കുന്നു. ശബരിമല സീസണിൽ കടകൾ നിർമിക്കാൻ കമ്പുകൾക്കു വേണ്ടിയുള്ളതാണ് മുളകൾ. ഫാക്ടറികളോ സ്ഥാപനങ്ങളോ ഇല്ലാതെ തികച്ചും വനത്തിന്റെയും ഗ്രാമത്തിന്റെയും മാത്രം അന്തരീഷത്തിലൂടെ ഒഴുകുന്ന അഴുതയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ പതിന്മടങ്ങായി പെരുകുമെന്നും ആരോഗ്യത്തോടെ വളരുന്ന മത്സ്യങ്ങളെ ലഭിക്കുമെന്നും മെംബർമാർ വാദിച്ചു. മൂക്കൻപെട്ടി, എയ്ഞ്ചൽവാലി, പമ്പാവാലി മെമ്പർമാരായ സനിലാ രാജൻ, മാത്യു ജോസഫ്, സുബി സണ്ണി എന്നിവരാണ് ആവശ്യം ഉന്നയിച്ചത്.
മൂക്കൻപെട്ടി സ്വദേശിയും മുട്ടപ്പള്ളി വാർഡ് അംഗവുമായ എം.എസ്. സതീശ് പഞ്ചായത്ത് കമ്മിറ്റിയിൽ ഇവർക്കു ശക്തമായ പിന്തുണ നൽകിയതോടെ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, വൈസ് പ്രസിഡന്റ് അനിശ്രീ സാബു എന്നിവർ ഫിഷറീസ് വകുപ്പിൽ സമ്മർദം ചെലുത്താമെന്ന് ഉറപ്പ് നൽകി. എന്നാൽ, നിലവിൽ നിക്ഷേപ സ്ഥലങ്ങൾ ലിസ്റ്റ് ചെയ്തെന്നും ഇനി പമ്പാവാലിയെ ഉൾപ്പെടുത്താൻ കഴിയില്ലെന്നും പറഞ്ഞ ഫിഷറീസ് വകുപ്പിനു പഞ്ചായത്തിന്റെ ആവശ്യം ഒടുവിൽ അംഗീകരിക്കേണ്ടിവന്നു. അങ്ങനെ റോഹു, കട്ല ഉൾപ്പടെ ഇനങ്ങളിൽപ്പെട്ട ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കഴിഞ്ഞ ദിവസം അഴുതക്കടവിൽ നിക്ഷേപിച്ചു.
കൊരട്ടി കടവിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. അഴുതക്കടവിൽ പഞ്ചായത്ത് അംഗം എം.എസ്. സതീശ്, മുൻ അംഗം സോമൻ തെരുവത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.