ലോകവിചാരം / സെർജി ആന്റണി
ചൈനയിലെ കുപ്രസിദ്ധമായ ടിയാനൻമെൻ കൂട്ടക്കുരുതിയുടെ മുപ്പതാം വാർഷികമായിരുന്നു ഇന്നലെ. മനഃസാക്ഷിയുള്ളവ രെയെല്ലാം ഞെട്ടിച്ചതായിരുന്നു ആ കുരുതി. ലോകരാഷ്ട്രങ്ങൾക്കിടയിൽ ചൈനയ്ക്ക് എന്നും നാണക്കേടായി നിൽക്കുന്ന ഈ സംഭവം ജനാധിപത്യശബ്ദത്തിന്റെ കിരാതമായഅടിച്ചമർത്തലായിരുന്നു. എന്നാൽ, ഈ കൂട്ടക്കൊലയെ ഇപ്പോഴും ന്യായീകരിക്കുകയാണു ചൈനീസ് അധികൃതർ. ശരിയായ നയമാണു ടിയാനൻമെൻ ചത്വരത്തിൽ നടപ്പാക്കിയതെന്നാണ് അവരുടെ നില പാട്.
1989 ജൂൺ നാലിനായിരുന്നു ആ സംഭവം. തൊഴിലാളിവർഗ സമഗ്രാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും സ്വപ്നഭൂമിയെന്നു വിശേഷിപ്പിക്കപ്പെട്ട കമ്യൂണിസ്റ്റ് ചൈനയിൽ തൊഴിലാളികളും വിദ്യാർഥികളുമുൾപ്പെടെ പതിനായിരങ്ങൾ ജനാധിപത്യത്തിനായി പ്രക്ഷോഭരംഗത്തെത്തി. സമരം ഏഴാഴ്ച നീണ്ടിട്ടും അധികൃതർ വഴങ്ങിയില്ല. ടിയാനൻമെൻ ചത്വരത്തിൽ തടിച്ചുകൂടിയ വിദ്യാർഥികൾക്കും തൊഴിലാളികൾക്കുമിടയിലേക്കു ജൂൺ നാലിനു പട്ടാളടാങ്കുകൾ പാഞ്ഞു കയറി. പട്ടാളക്കാർ കണ്ണിൽകണ്ടവരെയെല്ലാം വെടിവച്ചിട്ടു. പ്രക്ഷോഭകർ മാത്രമല്ല, കാഴ്ചക്കാരായി നിന്നവരും പിടഞ്ഞുവീണു. ആയിരത്തിലേറെ പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നു കരുതപ്പെടുന്നു. യഥാർഥ മരണസംഖ്യ ചൈനീസ് സർക്കാർ പുറത്തുവിട്ടിട്ടില്ല.
ജനങ്ങൾ നടത്തിയത് രാഷ്ട്രീയ കലാപമായിരുന്നുവെന്നും ചൈനീസ് കേന്ദ്ര സർക്കാർ അത് അവസാനിപ്പിക്കാനെടുത്ത നടപടി ശരിയായിരുന്നുവെന്നുമാണു ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വീ ഫൻഗെ കഴിഞ്ഞദിവസം സിംഗപ്പൂരിൽ നടന്ന സുരക്ഷാസമിതി യോഗത്തിൽ പറഞ്ഞത്. പ്രക്ഷോഭത്തെ അടിച്ചമർത്തിയതിന്റെ ഫലമാണ് കഴിഞ്ഞ മുപ്പതുവർഷമായി ചൈനയിൽ കാണുന്നതെന്നാണ് വീയുടെ വാദം. രാജ്യത്തിനു വലിയ പുരോഗതിയും സുസ്ഥിരതയും ഉണ്ടായത് അന്നത്തെ ആ നടപടിമൂലമായിരുന്നുവെന്നുപറയാൻ ജനറൽ വീ ഫെൻഗെയ്ക്ക് ഒരു ഉളുപ്പുമില്ല.
സംഭവം നടന്നു മുപ്പതു വർഷമായെങ്കിലും ഓരോ വാർഷികത്തിലും ടിയാനൻമെൻ കൂട്ടക്കൊ ലയെ അപലപിക്കുന്ന യാതൊന്നും സമൂഹ മാധ്യമങ്ങളിൽപോലുംവരാതിരിക്കാൻ ചൈനീസ് സർക്കാർ കരുതലെടുത്തു. ഇതിനായിത്തന്നെ ഒരു പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ടിയാനൻമെൻ സംഭവവുമായി ബന്ധപ്പെട്ട എല്ലാ സമൂഹ മാധ്യമ പോസ്റ്റുകളും ലേഖനങ്ങളും ഫോട്ടോകളും അപ്പപ്പോൾ നീക്കം ചെയ്യും. ഇതെക്കുറിച്ചുള്ള രഹസ്യ ചർച്ചകൾപോലും അനുവദനീയമല്ല. ഒാരോ വാർഷികത്തിനു മുന്പും ആക്ടിവിസ്റ്റുകൾക്കും അവരോടു പക്ഷം ചേർന്നു നിൽക്കുന്ന അഭിഭാഷകർ, മാധ്യമപ്രവർത്തകർ, എന്നിവർക്കുമെല്ലാം ഭരണകൂടം താക്കീതു നൽകാറുണ്ട്.
തായ്വാനിലും ദക്ഷിണ ചൈനാ സമുദ്രപ്രദേശത്തും കലാപമേഖലയായ സിൻജിയാംഗിലുമെല്ലാം കടുത്ത നടപടികളാണ് ഉണ്ടാകാൻ പോകുന്നതെന്ന സൂചനയും ചൈനീസ് പ്രതിരോധ മന്ത്രി നൽകുന്നു. സിംഗപ്പുർ സമ്മേളനത്തിൽ പങ്കെടുത്ത അമേരിക്കൻ ആക്ടിംഗ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാൻ നടത്തിയ പരാമർശങ്ങൾക്കുള്ള മറുപടികൂടിയായിരുന്നു ഇത്. ഇപ്പോൾ സ്വതന്ത്ര ഭരണത്തിലിരിക്കുന്ന തായ്വാനെ വൻകരയോടു ചേർക്കാൻ ബലപ്രയോഗം നടത്താനും മടിക്കില്ലെന്നാണു ചൈന പറയുന്നത്. ചൈനയുടെ ഈ നിശ്ചയദാർഢ്യത്തെ വിലകുറച്ചു കാണരുതെന്നും ജനറൽ വീ മുന്നറിയിപ്പു നൽകി.
വീസ വീണ്ടും വൈകും
അമേരിക്കൻ വീസ മോഹികളുടെ സ്വപ്നങ്ങൾക്കുമേൽ വീണ്ടും കരിനിഴൽ വീഴുന്നു. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായശേഷം വളരെ കർശനമായ നിയന്ത്രണമാണു വിദേശികൾക്കു വീസ നൽകുന്നതിന് ഏർപ്പെടുത്തുന്നത്. ഇനി മുതൽ അമേരിക്കൻ വീസയ്ക്കായി അപേക്ഷിക്കുന്നവരുടെ സമൂഹ മാധ്യമ വിവരങ്ങളും അധികൃതർ പരിശോധിക്കും. ഒന്നും രണ്ടും വർഷത്തെ ചരിത്രമല്ല, അഞ്ചു വർഷത്തെ വിവരങ്ങൾ.
"വായയ്ക്കു തോന്നിയതു കോതയ്ക്കു പാട്ട്' എന്നു പറഞ്ഞപോലെ സമൂഹ മാധ്യമങ്ങളിലൂടെ എന്തും ഏതും പടച്ചുവിടുന്നവർ സൂക്ഷിക്കുക, അമേരിക്കയ്ക്കു കടക്കാൻ പ്ലാനുണ്ടെങ്കിൽ പ്രത്യേകിച്ചും. ഓൺലൈനിലൂടെ വീസ അപേക്ഷകൾ സമർപ്പിക്കുന്പോൾത്തന്നെ അപേക്ഷകന്റെ സമൂഹ മാധ്യമ വിശദാംശങ്ങളും ആവശ്യപ്പെടും. കഴിഞ്ഞയാഴ്ച ഈ നിയമം നിലവിൽവന്നു. നയതന്ത്ര വീസകളും ചില ഔദ്യോഗിക വീസകളുമൊഴികെ എല്ലാ വീസാ അപേക്ഷകൾക്കും പുതിയ നിയമം ബാധകമാണ്.
കുടിയേറ്റക്കാരും അല്ലാത്തവരുമായ എല്ലാ വീസാ അപേക്ഷകരുടെയും സമൂഹ മാധ്യമവിവരങ്ങൾ ശേഖരിക്കാനുള്ള നിർദേശം കഴിഞ്ഞ വർഷം ഏപ്രിലിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് മുന്നോട്ടു വച്ചിരുന്നു. നിർദേശത്തെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ(എസിഎൽയു) ശക്തമായി എതിർത്തതാണ്.
തന്റെ തെരഞ്ഞെടുപ്പു പ്രചാരണകാലത്തും അധികാരത്തിലെത്തിയശേഷവും വിദേശികളുടെ വരവിനു തടയിടാനുള്ള ശക്തമായ നയമാണ് പ്രസിഡന്റ് ട്രംപ് സ്വീകരിച്ചുപോരുന്നത്. പുതിയ നിബന്ധന പ്രതിവർഷം ഒന്നരക്കോടി വീസ ആപേക്ഷകരെ ബാധിക്കുമെന്നാണു കണക്കാക്കുന്നത്. ഇന്ത്യയിൽനിന്നുള്ള നിരവധി അപേക്ഷകരെയും ഈ നിയമം ബാധിക്കും.
മുംബൈയിലെയും ചെന്നൈയിലെയുമൊക്കെ അമേരിക്കൻ കോൺസുലേറ്റുകളിൽ മിക്കദിവസവും വീസാ അപേക്ഷകരുടെ നീണ്ട നിര കാണാം. അപേക്ഷകരുടെ സമൂഹ മാധ്യമ വിവരങ്ങൾ കൂടി ശേഖരിക്കാൻതുടങ്ങിയതോടെ വീസാ അനുവദിക്കുന്നതിനുള്ള കാലാവധി വർധിക്കും. തങ്ങൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കില്ലെന്നു പറയാനുള്ള അവസരം അപേക്ഷകനുണ്ട്. പക്ഷേ, അതു നുണയായാൽ പിന്നെ കാര്യം പോക്കുതന്നെ.
സിരിസേന കുരുക്കിൽ
കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ ബോംബാക്രമണത്തിനുശേഷം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണു ശ്രീലങ്കയിലെ ഭരണകൂടം. പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാധമന്ത്രി വിക്രമസിംഗെയു തമ്മിലുള്ള അഭിപ്രായവ്യത്യസം രൂക്ഷമായിരുന്നു. തത്കാലം വെടിനിർത്തലിലാണ് ഇരുവരും. ഇപ്പോഴിതാ ചാവേർ ആക്രമണത്തിന്റെപേരിൽ പ്രസിഡന്റ് സിരിസേന പ്രതിക്കൂട്ടിലാകുന്നു. ഇതിനിടെ ശ്രീലങ്കൻ മന്ത്രിസഭയിലെ ഒന്പതു മന്ത്രിമാരും രണ്ടു പ്രവിശ്യാ ഗവർണർമാരും രാജിവച്ചു. ന്യൂനപക്ഷമായ മുസ്ലിംകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നതാണ് ഇവരുടെ പരാതി.
സസ്പെൻഷനിലായ ശ്രീലങ്കയിലെ പോലീസ് മേധാവി പുജിത് ജയസുന്ദരയാണ് പ്രസിഡന്റിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. വിമർശനമുന്നയിക്കുക മാത്രമല്ല, ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് വിഭാഗവും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സുരക്ഷാ വിഭാഗങ്ങളും തമ്മിലുണ്ടായിരുന്ന ഗുരുതരമായ ആശയവിനിമയ പോരായ്മകൾ സുപ്രീംകോടതിക്കു സമർപ്പിച്ച 20 പേജുള്ള പരാതിയൽ പോലീസ് മേധാവി ചൂണ്ടിക്കാട്ടിയിരിക്കുന്നു.
ഇസ്ലാമിക തീവ്രവാദികളുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണങ്ങൾ നിർത്തിവയ്ക്കാൻ രാജ്യത്തെ പ്രമുഖ ചാരസംഘടനയായ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസ്(എസ്ഐഎസ്) തനിക്കു ഉത്തരവു നൽകിയതായി ജനസുന്ദരെ സുപ്രീംകോടതിയെ അറിയിച്ചു. ഈസ്റ്റർദിന ആക്രമണത്തിൽ കുറ്റാരോപിത സംഘടനയായ നാഷണൽ തൗഹീത് ജമാഅത്ത്(എൻടിജെ) നെതിരേയുള്ള അന്വേഷണവും ഇതുപ്രകാരം നിർജീവമാക്കിയിരുന്നു. ചാരസംഘടനയായ എസ്ഐഎസ് പ്രസിഡന്റിനു നേരിട്ടാണു റിപ്പോർട്ട് ചെയ്യേണ്ടത്. എൻടിജെ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ നൽകിയ മുന്നറിയിപ്പ് എസ്ഐഎസ് തലവൻ നിലന്ത ജയവർധന ഗൗരവത്തിലെടുത്തില്ലെന്നും ജയസുന്ദര ആരോപിക്കുന്നു. ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന പ്രസിഡന്റ് സിരിസേനയുടെ നിർദേശം അംഗീകരിക്കാഞ്ഞതിനെത്തുടർന്നാണ് ജയസുന്ദരെയെ പുറത്താക്കിയത്. ഉത്തരവാദിത്വം എറ്റെടുത്താൻ തനിക്ക് ഉന്നതമായൊരു നയതന്ത്രപദവി സിരിസേന വാഗ്ദാനം ചെയ്തിരുന്നുവെന്നും ജയസുന്ദരെ വെളിപ്പെടുത്തി.
പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി വിക്രമസിംഗെയും തമ്മിൽ കഴിഞ്ഞ ഒക്ടോബറിൽ ഉരുത്തിരിഞ്ഞ കടുത്ത ചേരിപ്പോരിന്റെ ഇരയാണു താനെന്നാണു ജയസുന്ദരെ പറയുന്നത്. മറ്റൊരു മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥനായ സിസിര മെൻഡിസും ചാവേർ ആക്രമണത്തിൽ സിരിസേനയെ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ഈ വർഷം അവസാനത്തോടെ ശ്രീലങ്കയിൽ പ്രസിഡന്റ് തെരെഞ്ഞടുപ്പു നടക്കുമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ ചെയർമാൻ മഹീന്ദ ദേശപ്രിയ അറിയിച്ചു. ഭരണഘടനയനുസരിച്ച് പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്നതിന് ഒരുമാസംമുന്പു തെരഞ്ഞെടുപ്പു നടക്കണം.
തുറന്നടിച്ചു ട്രംപ്
എന്തുകാര്യവും വെട്ടിത്തുറന്നു പറയുന്ന പ്രകൃതമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്, വിടുവായത്തമെന്നൊക്കെ ചിലർ അതിനെ വിശേഷിപ്പിക്കുമെങ്കിലും. ബ്രിട്ടനിൽ ത്രിദിന പര്യടനത്തിനെത്തിയതാണ് ട്രംപ്. ലണ്ടൻ മേയർക്കെതിരേയായിരുന്നു ആദ്യവെടി. ട്രംപിനെതിരേ നിശിത വിമർശനമുതിർക്കുന്നയാളാണ് ലണ്ടൻ മേയർ സാദിഖ് ഖാൻ. ട്രംപിനു ബ്രിട്ടൻ രാജകീയ സ്വീകരണം നൽകുന്നതിനെ വിമർശിച്ചു സാദിഖ് ഖാൻ ഒരു ദിനപത്രത്തിൽ ലേഖനവുമെഴുതിയിരുന്നു. ആയിരത്തിത്തൊള്ളായിരത്തിമുപ്പതുകളിലും നാല്പതുകളിലും യൂറോപ്പിലുണ്ടായിരുന്ന ചില ഏകാധിപതികളോടാണ് ഖാൻ ട്രംപിനെ ഉപമിച്ചത്. ഖാൻ എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്തം. കുറിക്കുകൊള്ളുന്ന മറുപടിയുമായി ട്രംപും വിട്ടുകൊടുത്തില്ല. ഒന്നിനും കൊള്ളാത്തവനാണു സാദിഖ് എന്നായിരുന്നു ട്രംപിന്റെ പരിഹാസം.
ബ്രെക്സിറ്റിന്റെ പേരിൽ പ്രധാനമന്ത്രി തെരേസ മേ ആകെ കുഴപ്പത്തിലായിരിക്കുന്ന സമയത്താണു ട്രംപിന്റെ സന്ദർശനം. തെരേസയ്ക്കൊരു പിൻഗാമിയെ നിർദേശിക്കാനും സന്ദർശനാവസരം ട്രംപ് വിനിയോഗിച്ചു. മത്സരരംഗത്തുള്ള പന്ത്രണ്ടു പേരിൽ ആരാണു ട്രംപിന്റെ ചോയ്സ് എന്നതിനെക്കുറിച്ചു ബ്രിട്ടീഷ് ടാബ്ലോയിഡ് "ദ സൺ' അഭിപ്രായം തേടിയപ്പോൾ മുൻ വിദേശകാര്യ മന്ത്രി ബോറിസ് ജോൺസൺ മിടുക്കൻ പ്രധാനമന്ത്രിയാകുമെന്നായിരുന്നു ട്രംപിന്റെ മറുപടി. പല സ്ഥാനാർഥികളും തന്റെ പിന്തുണ തേടിയിട്ടുണ്ടെന്നു പറഞ്ഞ ട്രംപ്, പക്ഷേ അവർ ആരൊക്കയെന്നു വെളിപ്പെടുത്തിയില്ല. തെരേസ മേ വെള്ളിയാഴ്ച പ്രധാനമന്ത്രിസ്ഥാനമൊഴിയും.
ചൈനയിലെ കുപ്രസിദ്ധമായ ടിയാനൻമെൻ കൂട്ടക്കുരുതിയുടെ മുപ്പതാം വാർഷികമായിരുന്നു ഇന്നലെ. മനഃസാക്ഷിയുള്ളവ രെയെല്ലാം ഞെട്ടിച്ചതായിരുന്നു ആ കുരുതി. ലോകരാഷ്ട്രങ്ങൾക്കിടയിൽ ചൈനയ്ക്ക് എന്നും നാണക്കേടായി നിൽക്കുന്ന ഈ സംഭവം ജനാധിപത്യശബ്ദത്തിന്റെ കിരാതമായഅടിച്ചമർത്തലായിരുന്നു. എന്നാൽ, ഈ കൂട്ടക്കൊലയെ ഇപ്പോഴും ന്യായീകരിക്കുകയാണു ചൈനീസ് അധികൃതർ. ശരിയായ നയമാണു ടിയാനൻമെൻ ചത്വരത്തിൽ നടപ്പാക്കിയതെന്നാണ് അവരുടെ നില പാട്.
1989 ജൂൺ നാലിനായിരുന്നു ആ സംഭവം. തൊഴിലാളിവർഗ സമഗ്രാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും സ്വപ്നഭൂമിയെന്നു വിശേഷിപ്പിക്കപ്പെട്ട കമ്യൂണിസ്റ്റ് ചൈനയിൽ തൊഴിലാളികളും വിദ്യാർഥികളുമുൾപ്പെടെ പതിനായിരങ്ങൾ ജനാധിപത്യത്തിനായി പ്രക്ഷോഭരംഗത്തെത്തി. സമരം ഏഴാഴ്ച നീണ്ടിട്ടും അധികൃതർ വഴങ്ങിയില്ല. ടിയാനൻമെൻ ചത്വരത്തിൽ തടിച്ചുകൂടിയ വിദ്യാർഥികൾക്കും തൊഴിലാളികൾക്കുമിടയിലേക്കു ജൂൺ നാലിനു പട്ടാളടാങ്കുകൾ പാഞ്ഞു കയറി. പട്ടാളക്കാർ കണ്ണിൽകണ്ടവരെയെല്ലാം വെടിവച്ചിട്ടു. പ്രക്ഷോഭകർ മാത്രമല്ല, കാഴ്ചക്കാരായി നിന്നവരും പിടഞ്ഞുവീണു. ആയിരത്തിലേറെ പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നു കരുതപ്പെടുന്നു. യഥാർഥ മരണസംഖ്യ ചൈനീസ് സർക്കാർ പുറത്തുവിട്ടിട്ടില്ല.
ജനങ്ങൾ നടത്തിയത് രാഷ്ട്രീയ കലാപമായിരുന്നുവെന്നും ചൈനീസ് കേന്ദ്ര സർക്കാർ അത് അവസാനിപ്പിക്കാനെടുത്ത നടപടി ശരിയായിരുന്നുവെന്നുമാണു ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വീ ഫൻഗെ കഴിഞ്ഞദിവസം സിംഗപ്പൂരിൽ നടന്ന സുരക്ഷാസമിതി യോഗത്തിൽ പറഞ്ഞത്. പ്രക്ഷോഭത്തെ അടിച്ചമർത്തിയതിന്റെ ഫലമാണ് കഴിഞ്ഞ മുപ്പതുവർഷമായി ചൈനയിൽ കാണുന്നതെന്നാണ് വീയുടെ വാദം. രാജ്യത്തിനു വലിയ പുരോഗതിയും സുസ്ഥിരതയും ഉണ്ടായത് അന്നത്തെ ആ നടപടിമൂലമായിരുന്നുവെന്നുപറയാൻ ജനറൽ വീ ഫെൻഗെയ്ക്ക് ഒരു ഉളുപ്പുമില്ല.
സംഭവം നടന്നു മുപ്പതു വർഷമായെങ്കിലും ഓരോ വാർഷികത്തിലും ടിയാനൻമെൻ കൂട്ടക്കൊ ലയെ അപലപിക്കുന്ന യാതൊന്നും സമൂഹ മാധ്യമങ്ങളിൽപോലുംവരാതിരിക്കാൻ ചൈനീസ് സർക്കാർ കരുതലെടുത്തു. ഇതിനായിത്തന്നെ ഒരു പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ടിയാനൻമെൻ സംഭവവുമായി ബന്ധപ്പെട്ട എല്ലാ സമൂഹ മാധ്യമ പോസ്റ്റുകളും ലേഖനങ്ങളും ഫോട്ടോകളും അപ്പപ്പോൾ നീക്കം ചെയ്യും. ഇതെക്കുറിച്ചുള്ള രഹസ്യ ചർച്ചകൾപോലും അനുവദനീയമല്ല. ഒാരോ വാർഷികത്തിനു മുന്പും ആക്ടിവിസ്റ്റുകൾക്കും അവരോടു പക്ഷം ചേർന്നു നിൽക്കുന്ന അഭിഭാഷകർ, മാധ്യമപ്രവർത്തകർ, എന്നിവർക്കുമെല്ലാം ഭരണകൂടം താക്കീതു നൽകാറുണ്ട്.
തായ്വാനിലും ദക്ഷിണ ചൈനാ സമുദ്രപ്രദേശത്തും കലാപമേഖലയായ സിൻജിയാംഗിലുമെല്ലാം കടുത്ത നടപടികളാണ് ഉണ്ടാകാൻ പോകുന്നതെന്ന സൂചനയും ചൈനീസ് പ്രതിരോധ മന്ത്രി നൽകുന്നു. സിംഗപ്പുർ സമ്മേളനത്തിൽ പങ്കെടുത്ത അമേരിക്കൻ ആക്ടിംഗ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാൻ നടത്തിയ പരാമർശങ്ങൾക്കുള്ള മറുപടികൂടിയായിരുന്നു ഇത്. ഇപ്പോൾ സ്വതന്ത്ര ഭരണത്തിലിരിക്കുന്ന തായ്വാനെ വൻകരയോടു ചേർക്കാൻ ബലപ്രയോഗം നടത്താനും മടിക്കില്ലെന്നാണു ചൈന പറയുന്നത്. ചൈനയുടെ ഈ നിശ്ചയദാർഢ്യത്തെ വിലകുറച്ചു കാണരുതെന്നും ജനറൽ വീ മുന്നറിയിപ്പു നൽകി.
വീസ വീണ്ടും വൈകും
അമേരിക്കൻ വീസ മോഹികളുടെ സ്വപ്നങ്ങൾക്കുമേൽ വീണ്ടും കരിനിഴൽ വീഴുന്നു. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായശേഷം വളരെ കർശനമായ നിയന്ത്രണമാണു വിദേശികൾക്കു വീസ നൽകുന്നതിന് ഏർപ്പെടുത്തുന്നത്. ഇനി മുതൽ അമേരിക്കൻ വീസയ്ക്കായി അപേക്ഷിക്കുന്നവരുടെ സമൂഹ മാധ്യമ വിവരങ്ങളും അധികൃതർ പരിശോധിക്കും. ഒന്നും രണ്ടും വർഷത്തെ ചരിത്രമല്ല, അഞ്ചു വർഷത്തെ വിവരങ്ങൾ.
"വായയ്ക്കു തോന്നിയതു കോതയ്ക്കു പാട്ട്' എന്നു പറഞ്ഞപോലെ സമൂഹ മാധ്യമങ്ങളിലൂടെ എന്തും ഏതും പടച്ചുവിടുന്നവർ സൂക്ഷിക്കുക, അമേരിക്കയ്ക്കു കടക്കാൻ പ്ലാനുണ്ടെങ്കിൽ പ്രത്യേകിച്ചും. ഓൺലൈനിലൂടെ വീസ അപേക്ഷകൾ സമർപ്പിക്കുന്പോൾത്തന്നെ അപേക്ഷകന്റെ സമൂഹ മാധ്യമ വിശദാംശങ്ങളും ആവശ്യപ്പെടും. കഴിഞ്ഞയാഴ്ച ഈ നിയമം നിലവിൽവന്നു. നയതന്ത്ര വീസകളും ചില ഔദ്യോഗിക വീസകളുമൊഴികെ എല്ലാ വീസാ അപേക്ഷകൾക്കും പുതിയ നിയമം ബാധകമാണ്.
കുടിയേറ്റക്കാരും അല്ലാത്തവരുമായ എല്ലാ വീസാ അപേക്ഷകരുടെയും സമൂഹ മാധ്യമവിവരങ്ങൾ ശേഖരിക്കാനുള്ള നിർദേശം കഴിഞ്ഞ വർഷം ഏപ്രിലിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് മുന്നോട്ടു വച്ചിരുന്നു. നിർദേശത്തെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ(എസിഎൽയു) ശക്തമായി എതിർത്തതാണ്.
തന്റെ തെരഞ്ഞെടുപ്പു പ്രചാരണകാലത്തും അധികാരത്തിലെത്തിയശേഷവും വിദേശികളുടെ വരവിനു തടയിടാനുള്ള ശക്തമായ നയമാണ് പ്രസിഡന്റ് ട്രംപ് സ്വീകരിച്ചുപോരുന്നത്. പുതിയ നിബന്ധന പ്രതിവർഷം ഒന്നരക്കോടി വീസ ആപേക്ഷകരെ ബാധിക്കുമെന്നാണു കണക്കാക്കുന്നത്. ഇന്ത്യയിൽനിന്നുള്ള നിരവധി അപേക്ഷകരെയും ഈ നിയമം ബാധിക്കും.
മുംബൈയിലെയും ചെന്നൈയിലെയുമൊക്കെ അമേരിക്കൻ കോൺസുലേറ്റുകളിൽ മിക്കദിവസവും വീസാ അപേക്ഷകരുടെ നീണ്ട നിര കാണാം. അപേക്ഷകരുടെ സമൂഹ മാധ്യമ വിവരങ്ങൾ കൂടി ശേഖരിക്കാൻതുടങ്ങിയതോടെ വീസാ അനുവദിക്കുന്നതിനുള്ള കാലാവധി വർധിക്കും. തങ്ങൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കില്ലെന്നു പറയാനുള്ള അവസരം അപേക്ഷകനുണ്ട്. പക്ഷേ, അതു നുണയായാൽ പിന്നെ കാര്യം പോക്കുതന്നെ.
സിരിസേന കുരുക്കിൽ
കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ ബോംബാക്രമണത്തിനുശേഷം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണു ശ്രീലങ്കയിലെ ഭരണകൂടം. പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാധമന്ത്രി വിക്രമസിംഗെയു തമ്മിലുള്ള അഭിപ്രായവ്യത്യസം രൂക്ഷമായിരുന്നു. തത്കാലം വെടിനിർത്തലിലാണ് ഇരുവരും. ഇപ്പോഴിതാ ചാവേർ ആക്രമണത്തിന്റെപേരിൽ പ്രസിഡന്റ് സിരിസേന പ്രതിക്കൂട്ടിലാകുന്നു. ഇതിനിടെ ശ്രീലങ്കൻ മന്ത്രിസഭയിലെ ഒന്പതു മന്ത്രിമാരും രണ്ടു പ്രവിശ്യാ ഗവർണർമാരും രാജിവച്ചു. ന്യൂനപക്ഷമായ മുസ്ലിംകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നതാണ് ഇവരുടെ പരാതി.
സസ്പെൻഷനിലായ ശ്രീലങ്കയിലെ പോലീസ് മേധാവി പുജിത് ജയസുന്ദരയാണ് പ്രസിഡന്റിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. വിമർശനമുന്നയിക്കുക മാത്രമല്ല, ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് വിഭാഗവും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സുരക്ഷാ വിഭാഗങ്ങളും തമ്മിലുണ്ടായിരുന്ന ഗുരുതരമായ ആശയവിനിമയ പോരായ്മകൾ സുപ്രീംകോടതിക്കു സമർപ്പിച്ച 20 പേജുള്ള പരാതിയൽ പോലീസ് മേധാവി ചൂണ്ടിക്കാട്ടിയിരിക്കുന്നു.
ഇസ്ലാമിക തീവ്രവാദികളുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണങ്ങൾ നിർത്തിവയ്ക്കാൻ രാജ്യത്തെ പ്രമുഖ ചാരസംഘടനയായ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസ്(എസ്ഐഎസ്) തനിക്കു ഉത്തരവു നൽകിയതായി ജനസുന്ദരെ സുപ്രീംകോടതിയെ അറിയിച്ചു. ഈസ്റ്റർദിന ആക്രമണത്തിൽ കുറ്റാരോപിത സംഘടനയായ നാഷണൽ തൗഹീത് ജമാഅത്ത്(എൻടിജെ) നെതിരേയുള്ള അന്വേഷണവും ഇതുപ്രകാരം നിർജീവമാക്കിയിരുന്നു. ചാരസംഘടനയായ എസ്ഐഎസ് പ്രസിഡന്റിനു നേരിട്ടാണു റിപ്പോർട്ട് ചെയ്യേണ്ടത്. എൻടിജെ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ നൽകിയ മുന്നറിയിപ്പ് എസ്ഐഎസ് തലവൻ നിലന്ത ജയവർധന ഗൗരവത്തിലെടുത്തില്ലെന്നും ജയസുന്ദര ആരോപിക്കുന്നു. ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന പ്രസിഡന്റ് സിരിസേനയുടെ നിർദേശം അംഗീകരിക്കാഞ്ഞതിനെത്തുടർന്നാണ് ജയസുന്ദരെയെ പുറത്താക്കിയത്. ഉത്തരവാദിത്വം എറ്റെടുത്താൻ തനിക്ക് ഉന്നതമായൊരു നയതന്ത്രപദവി സിരിസേന വാഗ്ദാനം ചെയ്തിരുന്നുവെന്നും ജയസുന്ദരെ വെളിപ്പെടുത്തി.
പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി വിക്രമസിംഗെയും തമ്മിൽ കഴിഞ്ഞ ഒക്ടോബറിൽ ഉരുത്തിരിഞ്ഞ കടുത്ത ചേരിപ്പോരിന്റെ ഇരയാണു താനെന്നാണു ജയസുന്ദരെ പറയുന്നത്. മറ്റൊരു മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥനായ സിസിര മെൻഡിസും ചാവേർ ആക്രമണത്തിൽ സിരിസേനയെ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ഈ വർഷം അവസാനത്തോടെ ശ്രീലങ്കയിൽ പ്രസിഡന്റ് തെരെഞ്ഞടുപ്പു നടക്കുമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ ചെയർമാൻ മഹീന്ദ ദേശപ്രിയ അറിയിച്ചു. ഭരണഘടനയനുസരിച്ച് പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്നതിന് ഒരുമാസംമുന്പു തെരഞ്ഞെടുപ്പു നടക്കണം.
തുറന്നടിച്ചു ട്രംപ്
എന്തുകാര്യവും വെട്ടിത്തുറന്നു പറയുന്ന പ്രകൃതമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്, വിടുവായത്തമെന്നൊക്കെ ചിലർ അതിനെ വിശേഷിപ്പിക്കുമെങ്കിലും. ബ്രിട്ടനിൽ ത്രിദിന പര്യടനത്തിനെത്തിയതാണ് ട്രംപ്. ലണ്ടൻ മേയർക്കെതിരേയായിരുന്നു ആദ്യവെടി. ട്രംപിനെതിരേ നിശിത വിമർശനമുതിർക്കുന്നയാളാണ് ലണ്ടൻ മേയർ സാദിഖ് ഖാൻ. ട്രംപിനു ബ്രിട്ടൻ രാജകീയ സ്വീകരണം നൽകുന്നതിനെ വിമർശിച്ചു സാദിഖ് ഖാൻ ഒരു ദിനപത്രത്തിൽ ലേഖനവുമെഴുതിയിരുന്നു. ആയിരത്തിത്തൊള്ളായിരത്തിമുപ്പതുകളിലും നാല്പതുകളിലും യൂറോപ്പിലുണ്ടായിരുന്ന ചില ഏകാധിപതികളോടാണ് ഖാൻ ട്രംപിനെ ഉപമിച്ചത്. ഖാൻ എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്തം. കുറിക്കുകൊള്ളുന്ന മറുപടിയുമായി ട്രംപും വിട്ടുകൊടുത്തില്ല. ഒന്നിനും കൊള്ളാത്തവനാണു സാദിഖ് എന്നായിരുന്നു ട്രംപിന്റെ പരിഹാസം.
ബ്രെക്സിറ്റിന്റെ പേരിൽ പ്രധാനമന്ത്രി തെരേസ മേ ആകെ കുഴപ്പത്തിലായിരിക്കുന്ന സമയത്താണു ട്രംപിന്റെ സന്ദർശനം. തെരേസയ്ക്കൊരു പിൻഗാമിയെ നിർദേശിക്കാനും സന്ദർശനാവസരം ട്രംപ് വിനിയോഗിച്ചു. മത്സരരംഗത്തുള്ള പന്ത്രണ്ടു പേരിൽ ആരാണു ട്രംപിന്റെ ചോയ്സ് എന്നതിനെക്കുറിച്ചു ബ്രിട്ടീഷ് ടാബ്ലോയിഡ് "ദ സൺ' അഭിപ്രായം തേടിയപ്പോൾ മുൻ വിദേശകാര്യ മന്ത്രി ബോറിസ് ജോൺസൺ മിടുക്കൻ പ്രധാനമന്ത്രിയാകുമെന്നായിരുന്നു ട്രംപിന്റെ മറുപടി. പല സ്ഥാനാർഥികളും തന്റെ പിന്തുണ തേടിയിട്ടുണ്ടെന്നു പറഞ്ഞ ട്രംപ്, പക്ഷേ അവർ ആരൊക്കയെന്നു വെളിപ്പെടുത്തിയില്ല. തെരേസ മേ വെള്ളിയാഴ്ച പ്രധാനമന്ത്രിസ്ഥാനമൊഴിയും.