ജനീവ: ഫൈസർ-ബയോണ്‍ടെക് അടുത്ത മാസം നാലു കോടി വാക്സിൻ ഡോസുകൾ ദരിദ്ര രാജ്യങ്ങൾക്കു മാത്രമായി വിതരണം ചെയ്യും. ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിക്കു കീഴിലാണ് പ്രവർത്തനം സാധ്യമാക്കുന്നത്.
ദരിദ്ര ജനവിഭാഗങ്ങളിൽ ഇരുപതു ശതമാനത്തിന് ഈ വർഷം വാക്സിൻ വിതരണം സാധ്യമാക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഫൈസർ-ബയോണ്‍ടെക്കുമായി കരാറിലെത്തിയിരിക്കുന്നത്. മറ്റൊരു 15 കോടി ഡോസ് വാക്സിൻ അസ്ട്രസെനക്കയിൽ വാങ്ങും. കോവാക്സ് പദ്ധതിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ ലക്ഷ്യം നേടുന്നത് കൂടുതൽ എളുപ്പമായിരിക്കുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോ ഗബ്രേസിയൂസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിന് തുടർച്ചയായി പിന്തുണ നൽകുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും ലോകാരോഗ്യ സംഘടന നന്ദി പറഞ്ഞു. അയൽ രാജ്യങ്ങളിലേക്കും ബ്രസീൽ, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കും ഇന്ത്യ വാക്സിൻ കയറ്റി അയയ്ക്കുന്നുണ്ട്. കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള തുടർച്ചയായ പിന്തുണയ്ക്ക് ’നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒന്നിച്ചുനിന്ന് അറിവുകൾ പങ്കുവയ്ക്കുകയാണെങ്കിൽ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാവൂ.’ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വീറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ദരിദ്ര രാജ്യങ്ങൾക്ക് അടുത്ത മാസം നാലു കോടി ഡോസ് വാക്സിൻ വിതരണം ചെയ്യും
12:10 AM Jan 26, 2021 | Deepika.com