കാസർഗോഡ്: കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി, പാണൂര്‍ ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ പുഴ കടത്താനാവാതെ പ്രത്യേക ദൗത്യ സംഘം. നിലവില്‍ കൊട്ടംകുഴി ചേറ്റോണിയില്‍ ഏഴ് ആനകളും പാണൂര്‍ ഭാഗങ്ങളില്‍ മൂന്ന് ആനകളുമാണ് തമ്പടിച്ചിരിക്കുന്നത്. പാണൂരില്‍ തമ്പടിച്ച ആനകള്‍ ചൊവ്വാഴ്ച രാത്രി ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. പാണൂരിലെ ബ്രിജേഷിന്റെ വീട്ടിലെത്തിയ ആനകള്‍ വീട്ടുമുറ്റത്തെ തെങ്ങും വാഴയും വ്യാപകമായി നശിപ്പിച്ചു. ആനയെ പേടിച്ച് വീട്ടുകാര്‍ പുറത്തിറങ്ങാത്തതിനാല്‍ മുഴുവനും നശിപ്പിച്ചാണ് ആനകള്‍ തിരിച്ചുപോയത്. അതേ സമയം രണ്ട് ആനകളെ കഴിഞ്ഞ ദിവസം പ്രത്യേക ദൗത്യ സംഘത്തിന് കടുമനയിലെത്തിച്ച് പുഴ കടത്തി പാണ്ടി ഫോറസ്റ്റിലേക്ക് കയറ്റാന്‍ സാധിച്ചു. 15 മുതലാണ് വനം വകുപ്പിന്റെ കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ മേൽനോട്ടത്തിൽ കാട്ടാനകളെ തുരത്താന്‍ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. കോട്ടൂര്‍ പയര്‍ പള്ളത്ത് തമ്പടിച്ചിരുന്ന മൂന്ന് ആനകളെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ പ്രത്യേക ദൗത്യസംഘം കാട്ടിലേക്ക് തുരത്തി തുടങ്ങിയത്. ദൗത്യസംഘം പരമാവധി കാട്ടിലേക്ക് തുരത്തിയെങ്കിലും രാത്രി വൈകിയതോടെ ജനവാസ കേന്ദ്രങ്ങളിലൂടെ കയറിയ ആനകള്‍ ചെര്‍ക്കള -ജാല്‍സൂര്‍ റോഡ് മുറിച്ച് കടന്ന് എരിഞ്ചേരി ഭജന മന്ദിരത്തിന് മുന്‍വശമുള്ള അക്കേഷ്യ കാട്ടിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച നടത്തിയ പരിശ്രമത്തിനൊടുവിലാണ് കാറഡുക്ക സംരക്ഷിത വനമേഖലയിലേക്ക് മൂന്ന് ആനകളെ എത്തിക്കാനായത്. പിന്നീടുള്ള ദിവസങ്ങളില്‍ നെയ്യംകയം കുണ്ടൂച്ചി ഭാഗത്ത് ഏഴ് ആനകളെ പുഴകടത്താനുള്ള ശ്രമം ആരംഭിച്ചെങ്കിലും രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശ്രമത്തിന് ഫലമുണ്ടായില്ല.
ഇപ്പോഴും ആനകള്‍ രണ്ട് സംഘമായി കാറഡുക്ക വനമേഖലയില്‍ തന്നെയാണ്. പുഴയില്‍ വെള്ളം അധികമായതിനാല്‍ ആനകള്‍ക്ക് ഏളുപ്പത്തില്‍ പുഴ കടക്കാനാവാത്തതാണ് ദൗത്യ സംഘത്തെ കുഴക്കുന്നത്. ഏഴ് ആനകള്‍ അടങ്ങുന്ന സംഘത്തില്‍ ഒരു കുട്ടിയാനയും ഉള്ളതിനാല്‍ പുഴ കടന്ന് ഇങ്ങോട്ട് വന്ന വഴിയില്‍ അല്ലാതെ മറ്റൊരിടത്ത് കൂടി പുഴ തിരിച്ച് കടക്കാന്‍ സാധ്യത കുറവാണെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍ ഡിഎഫ്ഒമാരാണ് ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിയ ടീമുകള്‍ക്ക് പുറമെ കാസർഗോഡ് ഫ്ളൈയിംഗ് സ്ക്വാഡ്, ഡിവിഷൻ ജീവനക്കാർ, കണ്ണൂർ, കാസർഗോഡ് ദൗത്യ സംഘത്തിലെ ജീവനക്കാർ എന്നിവരെ കൂടി ഉൾപ്പെടുത്തി വിപുലമായ ദൗത്യസേനയാണ് ആനകളെ തുരത്താനെത്തിയത്.
ഇപ്പോഴും ആനകള്‍ രണ്ട് സംഘമായി കാറഡുക്ക വനമേഖലയില്‍ തന്നെയാണ്. പുഴയില്‍ വെള്ളം അധികമായതിനാല്‍ ആനകള്‍ക്ക് ഏളുപ്പത്തില്‍ പുഴ കടക്കാനാവാത്തതാണ് ദൗത്യ സംഘത്തെ കുഴക്കുന്നത്. ഏഴ് ആനകള്‍ അടങ്ങുന്ന സംഘത്തില്‍ ഒരു കുട്ടിയാനയും ഉള്ളതിനാല്‍ പുഴ കടന്ന് ഇങ്ങോട്ട് വന്ന വഴിയില്‍ അല്ലാതെ മറ്റൊരിടത്ത് കൂടി പുഴ തിരിച്ച് കടക്കാന്‍ സാധ്യത കുറവാണെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍ ഡിഎഫ്ഒമാരാണ് ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിയ ടീമുകള്‍ക്ക് പുറമെ കാസർഗോഡ് ഫ്ളൈയിംഗ് സ്ക്വാഡ്, ഡിവിഷൻ ജീവനക്കാർ, കണ്ണൂർ, കാസർഗോഡ് ദൗത്യ സംഘത്തിലെ ജീവനക്കാർ എന്നിവരെ കൂടി ഉൾപ്പെടുത്തി വിപുലമായ ദൗത്യസേനയാണ് ആനകളെ തുരത്താനെത്തിയത്.