വിയന്ന: ഓസ്ട്രയയിലെ അടച്ചിടൽ ജനുവരി 24 വരെ നീട്ടിയിരുന്നത് വീണ്ടും ഫെബ്രുവരി 7 വരെ തുടരും. ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്താൽ ഇനിയും രണ്ടോ മൂന്നോ ബുദ്ധിമുട്ടുള്ള മാസങ്ങളാണ് മുന്നിലുള്ളതെന്നു ചാൻസലർ സെബാസ്റ്റ്യൻ കുർത്സ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ലോക്ക്ഡൗണ്‍ നീട്ടിയാതോടൊപ്പം ചില കർശനമായ നിയമങ്ങളും പാലിക്കേണ്ടതുണ്ട്. ജനുവരി 25 മുതൽ സാധാരണ വായയും മൂക്കും മൂടിയുള്ള മാസ്കുകൾക്കു പകരം എഫ്എഫ്പി 2 മാസ്കുകൾ ഷോപ്പിംഗിനും, ജോലിസ്ഥലത്തുമെല്ലാം, പൊതുഗതാഗതത്തിലും എഫ്എഫ്പി 2 മാസ്കുകൾ നിർബന്ധമാക്കി. ഒരു മീറ്ററിന് പകരം മറ്റുള്ളവരിൽ നിന്ന് രണ്ട് മീറ്റർ ദൂരം അകലം പാലിക്കാനും തീരുമാനമായിട്ടുണ്ട്. ഹോട്ടൽ, ടൂറിസം മേഖല ഫെബ്രുവരിയിലും പൂർണമായി പ്രവർത്തിക്കില്ല. മറ്റു വ്യാപാര സ്ഥാപനങ്ങൾ ഫെബ്രുവരി എട്ടിന് വീണ്ടും തുറക്കാൻ അനുവാദമുണ്ട്.
സെമസ്റ്റർ അവസാനിക്കുന്നതുവരെ സ്കൂളുകൾ ഓണ്‍ലൈൻ പഠനം തുടരണമെന്ന് നിർദ്ദേശമുണ്ട്. അതേസമയം ഫെബ്രുവരിയിലുള്ള സ്കൂൾ അവധി ഒരാഴ്ചകൂടി മുന്നോട്ടു മാറ്റി സ്കൂൾ തുടർച്ചയായി അടച്ചിടാനല്ല നീക്കവും സർക്കാർ നടത്തുന്നുണ്ട്. എക്സിറ്റ് നിയന്ത്രണങ്ങൾ ഇപ്പോൾ ഉള്ളതുപോലെ തുടരും. ഹോം ഓഫീസ് തുടരുന്നതിനുള്ള ശുപാർശയും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനം വരെ പൊതുപരിപാടികൾ അനുവദനീയമല്ല.
ഓസ്ട്രിയയിൽ 1,267 പേർക്ക് പുതിയ അണുബാധ രേഖപ്പെടുത്തിയപ്പോൾ 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 68,000 പ്രതിരോധ കുത്തിവയ്പ്പുകൾ വെള്ളിയാഴ്ച വൈകുന്നേരത്തോടെ നടത്തിയിരുന്നു. ഒരു ലക്ഷം വാക്സിൻ മാർക്ക് ഞായറാഴ്ച കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിയന്നയിലെ മെഡിക്കൽ സർവകലാശാല നടത്തിയ 83 പോസിറ്റീവ് പിസിആർ ടെസ്റ്റുകളുടെ സാന്പിൾ വിശകലനത്തിൽ, 17 ശതമാനം രൂപാന്തരം പ്രാപിച്ച പുതിയ വൈറസ് രാജ്യത്ത് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. അതേസമയം റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ സർവേപ്രകാരം ലോകമെന്പാടുമുള്ള കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം രണ്ട് ദശലക്ഷമായി ഉയർന്നു.
റിപ്പോർട്ട്: ജോബി ആന്റണി
ഓസ്ട്രിയയിൽ ഫെബ്രുവരി 7 വരെ ലോക്ക്ഡൗണ്‍ തുടരും; അടുത്ത രണ്ടു മാസങ്ങൾ നിർണായകം
11:37 PM Jan 18, 2021 | Deepika.com