ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ബ്രിട്ടനിൽ തീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ അദ്ദേഹത്തെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു.
ബ്രിട്ടനിൽ തീവ്ര കോവിഡ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതോടടെയാണ് ബോറിസിന്റെ ഇന്ത്യാ സന്ദർശനവും റദ്ദാക്കിയത്. വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇന്ത്യാ സന്ദർശനം റദ്ദാക്കേണ്ടിവന്നതിൽ അദ്ദേഹം ഖേദം പ്രകടപിച്ചെന്നും റിപ്പോർട്ട് പറയുന്നു.
ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ബോറിസിന്റെ ഇന്ത്യാ സന്ദർശനത്തിന് സാധ്യതയില്ലെന്ന് കൗൺസിൽ ഓഫ് ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ അധ്യക്ഷൻ ഡോ. ചന്ദ് നാഗ്പോൾ സൂചിപ്പിച്ചിരുന്നു.
അടുത്ത അഞ്ച് ആഴ്ചയെക്കുറിച്ച് നമുക്ക് ഇന്ന് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. വൈറസിന്റെ മാറ്റങ്ങൾ ദൈനംദിന അടിസ്ഥാനത്തിൽ സംഭവിക്കുന്നു. ഈ തോതിലുള്ള അണുബാധയും വ്യാപനവും തുടരുകയാണെങ്കിൽ ഇന്ത്യയിലേക്കുള്ള യാത്ര സാധ്യമല്ലായിരിക്കാം– അദ്ദേഹം പറഞ്ഞു.
1993ൽ ജോൺ മേജറാണ് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്ത അവസാന ബ്രിട്ടീഷ് പ്രധാനമന്ത്രി.
ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി
12:02 AM Jan 06, 2021 | Deepika.com