2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് അവസാനിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽനിന്നു വ്യത്യസ്തമായി ഇപ്രാവശ്യം പൊതു തെരഞ്ഞെടുപ്പ് ഒരു കൊടുങ്കാറ്റിന്റെ പ്രതീതി ഉളവാക്കി. വിദ്വേഷ പ്രസംഗങ്ങളും പോർവിളികളും മത്സരിച്ചുള്ള അധിക്ഷേപിക്കലും ജാതിപറച്ചിലും മീഡിയാ ഹൈപ്പും എല്ലാം ഭാരതത്തിലെ ജനങ്ങൾ കണ്ടു. പാക്കിസ്ഥാനുമായി യുദ്ധമുണ്ടാകുമോ എന്നുപോലും പലരും ഭയപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് നമ്മെ പഠിപ്പിച്ച പാഠങ്ങൾ ഒരു ജനാധിപത്യ സമൂഹം എന്ന നിലയ്ക്ക് മറക്കാൻ പറ്റുമെന്നു തോന്നുന്നില്ല. ഇനിയൊന്നേയുള്ളൂ അറിയാൻ- ആരു ജയിക്കും, ആരു തോൽക്കും.
ജനങ്ങളുടെ ഐഡന്റിറ്റി ഏതാണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നുംവരെ തെരഞ്ഞെടുപ്പു സമയത്ത് രാഷ്ട്രീയനേതാക്കൾ ചികഞ്ഞുനോക്കി. ഒരു ജനസമൂഹം എന്നതിനു പകരം ജനങ്ങളെ ഓരോരോ ഗ്രൂപ്പുകളായി രാഷ്ട്രീയ പാർട്ടികൾ വീക്ഷിച്ചു. ഭൂരിപക്ഷ - ന്യൂനപക്ഷ ചിന്തകൾക്ക് അനർഹമായ പരിഗണനകൾ കൊടുത്തു. എന്നാൽ, ഇതൊന്നുമായിരുന്നില്ല കഴിഞ്ഞ 80 വർഷത്തെ ഭാരതചരിത്രം. തെരഞ്ഞെടുപ്പുകാലത്തുപോലും രാഷ്ട്രീയത്തിലെ അതിർവരന്പുകൾ നേതാക്കൾ ലംഘിച്ചിരുന്നില്ല. സമകാലീന ഭാരതത്തെപ്പറ്റി ഭാവിചരിത്രകാരന്മാർ എന്തായിരിക്കും വരുംതലമുറകൾക്കു പറഞ്ഞുകൊടുക്കാൻ പോകുന്നതെന്നുള്ളത് നമ്മെ ഭയചകിതരാക്കുന്നു.
ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം സത്യമാണ്. ഭാരതത്തിന്റെ ആത്മാവിനു മുറിവേറ്റിരിക്കുന്നു. രാഷ്ട്രീയ നേതാക്കന്മാരുടെ ആക്രോശങ്ങളും അധിക്ഷേപങ്ങളും കേട്ട് ജനത്തിന്റെ മനം നൊന്തുകഴിഞ്ഞു. അനാവശ്യമായ ജാതി-മതചിന്തകൾ ജനങ്ങളെ അക്രമോത്സുകരാക്കിയിരിക്കുന്നു. ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്തിയ ആളായിരുന്നു രാഷ്ട്രപിതാവായ ഗാന്ധിജി. ജാതി-മത -പ്രാദേശികചിന്തകളെയും ഉച്ചനീചത്വങ്ങളെയും തന്റെ പ്രവൃത്തികൊണ്ടും പ്രഭാഷണംകൊണ്ടുമാണ് അദ്ദേഹം നിർവീര്യമാക്കിയത്. കോടിക്കണക്കിനായ ദരിദ്രനാരായണൻമാരുടെ ജീവിതനിലവാരം ഉയർത്തിക്കൊണ്ടുവരികയെന്നുള്ളതായിരുന്നല്ലോ അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിനുവേണ്ടി സ്വന്തം ജീവിതത്തിൽ അദ്ദേഹം എല്ലാ ആർഭാടങ്ങളും ഒഴിവാക്കി. ഇന്നു നമ്മുടെ കർഷകരും യുവജനങ്ങളും കച്ചവടക്കാരും പിന്നോക്കക്കാരുമെല്ലാം ദുരിതക്കയത്തിലാണല്ലോ.
പാർലമെന്ററി ജനാധിപത്യം
ഈ പ്രാവശ്യത്തെ ഓരോ വോട്ടും പാർലമെന്ററി ജനാധിപത്യത്തിന്റെ വിജയത്തിനായിട്ടായിരിക്കും. ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിപാവനമായ ജനകീയ വേദിയാണ് പാർലമെന്റ്. പാർലമെന്റിലെ ഓരോ നിമിഷവും ജനങ്ങൾക്കുവേണ്ടിയും അവരുടെ പ്രശ്നപരിഹാരത്തിനായിട്ടും സമർപ്പിച്ചിരിക്കേണ്ടതാണ്. ജനങ്ങളുടെ വിശ്വാസം തേടി ജനങ്ങളാൽ തെരഞ്ഞെടക്കപ്പെട്ടിരിക്കുന്നവരാണ് അവടെയിരിക്കുന്ന ജനപ്രതിനിധികൾ.
രാജ്യത്തിന്റെ കണ്ണാടിയാണു പാർലമെന്റ്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളെയും ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു. നമ്മളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും ഇവിടെ ചർച്ചചെയ്യപ്പെടുന്നു. ചില വിഷയങ്ങളെപ്പറ്റി പുതിയ നിയമങ്ങളുണ്ടാക്കുന്നു, മറ്റു ചില വിഷയങ്ങളെപ്പറ്റി താത്കാലികമായി തീരുമാനങ്ങളെടുക്കുന്നു. ഭാരതംപോലെ വൈവിധ്യമാർന്ന ഒരു രാജ്യത്ത് എല്ലാ പ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരമുണ്ടാക്കാനാവില്ല. അതുകൊണ്ട് പാർലമെന്റിനെ ഹൈജാക് ചെയ്യാൻ ഒരു രാഷ്ട്രീയ പാർട്ടിയും ശ്രമിക്കരുത്.
പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുന്പോൾ അവയെല്ലാത്തിനും പരിഹാരമുണ്ടാകണമെങ്കിൽ സാവകാശം കിട്ടിയേ മതിയാകൂ. കാലം മാറിവരും, പുതിയ അഭിപ്രായങ്ങളുണ്ടാകും. നല്ല നയപരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കണമെങ്കിൽ നിലവാരമുള്ള ചർച്ചകളും അഭിപ്രായഭിന്നതകളുമുണ്ടാകണം. പാർലമെന്റ് ഒരു ചർച്ചാവേദിയാണ്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ ഈ ശ്രീകോവിൽ എല്ലാവരുടെയും സ്നേഹാദരവുകൾ പടിച്ചുപറ്റണം. ഭരണഘടനാശില്പിയായ അംബേദ്കർ നവംബർ 25, 1949ൽ ഭരണഘടനാ അസംബ്ലിയിൽ തന്റെ അവസാന പ്രസംഗത്തിൽ പറഞ്ഞതുപോലെ ഭരണഘടന അതിൽത്തന്നെ പരാജയപ്പെടുന്നില്ല, മറിച്ച് രാഷ്ട്രീയപാർട്ടികളും ജനങ്ങളുമാണ് പരാജയപ്പെടുന്നത് എന്നോർക്കുക.
ഭരണഘടനാ അസംബ്ലിയിൽവച്ച് ജവഹർലാൽ നെഹ്റു പാർലമെന്ററി ജനാധിപത്യത്തിന്റെ മേന്മകൾ എടുത്തുപറയുകയുണ്ടായി. ഒന്നാമതായി, പാർലമെന്ററി സന്പ്രദായത്തിൽ ജനപ്രതിനിധികൾക്ക് എല്ലാ ദിവസവും മന്ത്രിസഭയുടെ പ്രവർത്തനങ്ങളെ വിലയിരുത്താൻ സാധിക്കും. ഗവൺമെന്റിനെ ശരിയായ ദിശയിൽ നയിക്കാൻ ഇതു സഹായിക്കും. രണ്ടാമതായി, നിലവിലുള്ള ഗവൺമെന്റിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടാൽ ആ നിമിഷംതന്നെ ആ ഗവൺമെന്റിനെ പുറത്താക്കി സമാധാനപരമായ രീതിയിൽ ഒരു പുതിയ ഗവൺമെന്റിനെ അധികാരത്തിൽ അവരോധിക്കാൻ സാധിക്കും. ജാതികളും ഉപജാതികളും ഭാഷകളും ഉപഭാഷകളും സാംസ്കാരികപരവും മതപരവുമായ വ്യത്യാസങ്ങൾ നിലനിൽക്കുന്ന ഭാരതത്തിൽ പാർലമെന്ററി ജനാധിപത്യമാണ് ഏറ്റവും നല്ലതെന്ന് പല നേതാക്കന്മാരും ഭരണഘടനാ അസംബ്ലിയിൽ യുക്തിപരമായി വാദിച്ചിരുന്നു.
പ്രതിപക്ഷം പ്രധാനം
നമ്മുടെ ജനാധിപത്യ പ്രക്രിയയിൽ പ്രതിപക്ഷത്തിനു വലിയ പ്രാധാന്യമുണ്ട്. പ്രതിപക്ഷമില്ലാതായാൽ പിന്നെ ഏകകക്ഷി ഭരണംവരും. ഏകകക്ഷി ഭരണം പിന്നീട് പട്ടാളഭരണത്തിലേക്ക് വഴുതിവീഴുകയും ചെയ്യും. ലോകത്തൊട്ടുക്ക് പുതുതായി സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങളിൽ പലയിടത്തും ഇതു സംഭവിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള രാജ്യങ്ങൾ അറിയപ്പെടുന്നത് പരാജയപ്പെട്ട രാജ്യങ്ങൾ എന്നാണ്. ഏകാധിപത്യഭരണം ഒരിക്കലും ഒരു ജനതയുടെ പ്രശ്നങ്ങൾക്കു പരിഹാരമാകുന്നില്ല.
ഇങ്ങനെ പരാജയപ്പെടുന്ന രാജ്യങ്ങൾ പലപ്പോഴും അന്താരാഷ്ട്ര സാന്പത്തിക ഏജൻസികളുടെ പിടിയിൽപ്പെടാറുണ്ട്. ഇതിന്റെ ഫലമായി ഈ ഏജൻസികൾ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾക്കനുസരിച്ച് ഒരു ജനതയ്ക്ക് ജീവിക്കേണ്ടിവരും. ഇതിനോടൊപ്പംതന്നെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ഈ രാജ്യങ്ങളെ കരിന്പട്ടികയിൽപ്പെടുത്തുകയും ചെയ്യും. ഇവിടെ ഓർത്തിരിക്കേണ്ട ജനാധിപത്യ പ്രമാണം ഓരോ ജനപ്രതിനിധിയും പത്തുലക്ഷത്തിലധികം ജനങ്ങളെ പ്രതിനിധീകരിക്കുന്നു എന്നുള്ള കാര്യമാണ്.
ഭരണകക്ഷിയിലെ ഓരോ അംഗത്തിനുമുള്ള പ്രാധാന്യവും പ്രസക്തിയും പ്രതിപക്ഷത്തെ അംഗങ്ങൾക്കുമുണ്ട്. ഭരിക്കുന്നവർ പ്രതിപക്ഷാംഗങ്ങളെ അധിക്ഷേപിക്കുന്പോൾ അവർ നമ്മുടെ രാജ്യത്തെ ജനങ്ങളെത്തന്നെയാണ് അവഹേളിക്കുന്നത്. അതുകൊണ്ട് നമ്മുടെ വോട്ടുവാങ്ങി പാർലമെന്റിൽ പോകാൻ ആഗ്രഹിക്കുന്നവർ അതിനുതക്ക യോഗ്യതയുള്ളവരായിരിക്കണം. സ്വഭാവമേന്മയില്ലാത്തവരും അഴിമതിക്കാരും കരിഞ്ചന്തക്കാരും സ്വകാര്യ പട്ടാളമുള്ളവരും പാർലമെന്റിൽ പോകാൻ യോഗ്യരല്ലെന്ന് അർഥം.
ഇന്ത്യയിലെ സാമൂഹ്യസംഘടനകൾ ഈ വിഷയം ഏറ്റെടുക്കേണ്ട സമയമായിരിക്കുന്നു. സന്പത്തിന്റെ ഗർവ്കൊണ്ട് വോട്ടുനേടി ജയിക്കാൻ കഴിവുള്ളവരെയാണ് രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ സ്ഥാനാർഥികളായി അന്വേഷിക്കുന്നത്. എന്നാൽ, ജനങ്ങൾക്കു വേണ്ടത് ഇവരെയല്ല. സ്വഭാവശ്രേഷ്ഠതയുള്ള മഹാന്മാരെയും മഹതികളെയുമാണ്.
ഇന്ത്യയിൽ ഒരു ജനാധിപത്യപാരന്പര്യം കെട്ടിപ്പടുക്കാൻ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രതിപക്ഷത്തായിരിക്കുന്പോൾ അടൽ ബിഹാരി വാജ്പേയിയെ പ്രധാനമന്ത്രി നെഹ്റു തോളിൽത്തട്ടി അഭിനന്ദിച്ചിട്ടുള്ള കാര്യം വാജ്പേയി തന്നെ പറഞ്ഞിട്ടുള്ളതാണ്. അതുപോലെ 1971ൽ ഇന്ത്യക്കെതിരേ ചൈന - പാക്കിസ്ഥാൻ - അമേരിക്ക അച്ചുതണ്ട് രൂപപ്പെട്ടപ്പോൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സോവ്യറ്റ് റഷ്യയിൽ പോയി ഇന്ത്യ- സോവ്യറ്റ് സഹകരണ ഉടന്പടി ഒപ്പുവച്ചതിനെ പാർലമെന്റിൽ വാജ്പേയി പുകഴ്ത്തിപ്പറയുകയുണ്ടായി. ഇതായിരിക്കണം ശക്തമായ ജനാധിപത്യരാജ്യത്ത് കൊള്ളാവുന്ന ഒരു ഭരണ - പ്രതിപക്ഷ മനോഭാവം.
ടാഗോറിനെ സ്മരിക്കാം
ആത്മവിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഏതൊരു വ്യക്തിക്കും സമൂഹത്തിനും ആശ്വാസത്തിനു വകയുള്ള കാര്യം അവരുടെ മഹാ ഗുരുക്കന്മാരെ ഓർക്കുക എന്നുള്ളതാണ്. അങ്ങനെ നോക്കുന്പോൾ ഭാരതത്തിലെ ആളുകൾക്കിടയിൽ അവരുടെ വൈവിധ്യങ്ങളെ മറികടന്നുകൊണ്ട് ഒരു വൈകാരിക ഐക്യം ഉണ്ടാക്കിത്തന്ന ആ മഹാഋഷി രവീന്ദ്രനാഥ ടാഗോറിനെ ഓർമവരും. ഇന്ത്യക്ക് ഇപ്പോൾ വേണ്ടത് ഒരു സാംസ്കാരിക നവോത്ഥാനമാണ്.
നമ്മുടെ ജനങ്ങൾ പരസ്പരം എങ്ങനെ പെരുമാറണമെന്നും ജീവിക്കണമെന്നും ടാഗോറാണു നമുക്കു പറഞ്ഞുതന്നത്. അദ്ദേഹം പറഞ്ഞുതന്നതാണ് യഥാർഥ ദേശീയത. ഇതു മതാത്മകമല്ല, മറിച്ച് അവനവന്റെ ഉള്ളിലെ ആത്മീയാംശത്തിന്റെ പ്രതിഫലനമാണ്. സേവനമാണ് ഏറ്റവും വലിയ ആനന്ദം എന്നാണ് ടാഗോർ നമ്മളെ പഠിപ്പിച്ചത്. സത്യത്തെ മുറുകെപ്പിടിച്ച് നിർഭയരായി സഹോദരസ്നേഹം പ്രകടിപ്പിച്ച് ഭാരതത്തിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിലേക്കു വളരണം എന്ന് ടാഗോർ ആഹ്വാനംചെയ്തു.
ജനാധിപത്യം മഹത്തരം
ഇനി മേലിൽ സൈദ്ധാന്തികമായി ജനാധിപത്യത്തിനു വെല്ലുവിളിയില്ല എന്ന് 1990ൽ സോവ്യറ്റ് റഷ്യയുടെ പതനത്തിനുശേഷം ഫ്രാൻസിസ് ഫുക്കുയാമ എന്ന അമേരിക്കൻ രാഷ്ട്രീയ ചിന്തകൻ നാഷണൽ ഇന്ററസ്റ്റ് എന്നു പേരുള്ള മാസികയിൽ എഴുതി. പതിനെട്ടാം നൂറ്റാണ്ടിൽ ജനാധിപത്യത്തെ അടിച്ചമർത്താൻ ശ്രമിച്ചത് യൂറോപ്പിലെ രാജപ്രമുഖന്മാരാണെങ്കിൽ 20-ാം നൂറ്റാണ്ടിൽ ഫാസിസവും നാസിസവും കമ്യൂണിസവും ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തിയെന്ന് ഫുക്കുയാമ പറയുന്നു. സോവ്യറ്റ് കമ്യൂണിസത്തിന്റെ പരാജയത്തോടുകൂടി ജനാധിപത്യത്തിനു നേരേയുള്ള അവസാന വെല്ലുവിളിയും കഴിഞ്ഞിരിക്കുന്നുവെന്നു സൈദ്ധാന്തികമായ അർഥത്തിൽ ചരിത്രം അവസാനിച്ചിരിക്കുകയാണെന്നും ഫുക്കുയാമ സമർഥിക്കുന്നു.
മാനവരാശിക്ക് ഏറ്റവും പറ്റിയ ഭരണക്രമം ജനാധിപത്യംതന്നെ. ഈയൊരു വസ്തുത ഇന്നു ലോകത്തൊട്ടുക്ക് എല്ലാ സമൂഹങ്ങളും മനസിലാക്കുന്നുണ്ട്. ജനാധിപത്യത്തിനു മാത്രമേ വൈവിധ്യങ്ങളെ ഉൾക്കൊള്ളാനാകൂ. അതിനു മാത്രമേ മനുഷ്യന്റെ സ്വാതന്ത്ര്യങ്ങളെ സംരക്ഷിക്കാൻ പറ്റൂ.
ഏതൊരു സമൂഹത്തിലും സാമൂഹ്യ പുരോഗതി ഉറപ്പുവരുത്തേണ്ടത് ചർച്ചകളിലൂടെയും നിയമനിർമാണത്തിലൂടെയുമാണ്. അതിനു രാഷ്ട്രീയത്തെ ജനങ്ങളിലേക്കു തിരിച്ചുകൊണ്ടുവരണം. സങ്കുചിതമായ ചിന്തകളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും രാഷ്ട്രീയം ജനങ്ങളെ മോചിപ്പിക്കണം. സങ്കുചിത ചിന്താഗതിക്കാരായ ഏതാനും ചില നേതാക്കന്മാരുടെ കൈയിൽ ഒതുങ്ങിപ്പോകേണ്ട ഒന്നല്ല രാഷ്ട്രീയ പ്രവർത്തനം. പലപ്പോഴും സമൂഹത്തിലെ പ്രശ്നങ്ങൾക്കു രാഷ്ട്രീയ പരിഹാരംതന്നെയാണ് ആവശ്യം. ഗാന്ധിജി പറഞ്ഞതുപോലെ രാഷ്ട്രീയത്തെ വെറുത്തിട്ടോ അതിൽനിന്നു മാറിനിന്നിട്ടോ കാര്യമില്ല.
അധികാരത്തിന്റെ ഉദ്ഭവസ്ഥാനം ജനങ്ങളാണെന്ന് നേതാക്കന്മാർ ഓർത്തിരിക്കണം. അധികാരത്തോടൊപ്പം ഉത്തരവാദിത്വവും എപ്പോഴും ഉണ്ടായിരിക്കണം. ഏകാധിപതികൾ ചിലപ്പോൾ യുദ്ധവീര്യം കാട്ടിയെന്നു വരാം. സാന്പത്തിക - വ്യാവസായിക നേട്ടങ്ങളുടെ മാജിക് കാട്ടിയേക്കാം. പക്ഷേ, അതൊന്നും ജനങ്ങളുടെ സ്വാതന്ത്ര്യബോധത്തിന് ഇണങ്ങുന്നവയല്ല.
ഗാന്ധിജി, നെഹ്റു, ചർച്ചിൽ, ലിങ്കൺ, റൂസ്വെൽറ്റ് മുതലായ ലോക ജനാധിപത്യ നേതാക്കന്മാരായിരിക്കണം നമ്മുടെ വഴികാട്ടികൾ. നല്ല നേതാക്കൾ ജനങ്ങളെ തട്ടിയുണർത്തുകയും അവരുടെ സാമൂഹ്യമായ കടമകളെപ്പറ്റി അവരെ ബോധവത്കരിക്കുകയും വേണം. വ്യക്തികളുടെ സ്വഭാവ വൈശിഷ്ട്യമാണ് സ്വിറ്റ്സർലൻഡിനെ ജനാധിപത്യരാജ്യങ്ങളുടെ ഒന്നാംസ്ഥാനത്ത് നിലനിർത്തുന്നത്.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ അധികാരം ഒരു വ്യക്തിയെയല്ല മറിച്ച് ഒരുകൂട്ടം ആളുകളെയാണ് ഏൽപ്പിച്ചിരിക്കുന്നത് എന്നതാണ്. നമ്മുടെ ഭരണകർത്താക്കൾ എപ്പോഴും നാളെയെപ്പറ്റി ചിന്തിക്കുന്നവരായിരിക്കണം. അവർ വർധിച്ചുവരുന്ന സാമൂഹ്യ-സാന്പത്തിക -രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആത്മാർഥമായി ശ്രമിച്ചുകൊണ്ടേയിരിക്കണം. ജനങ്ങൾക്കിടയിൽ വിഭാഗീയതയുണ്ടാക്കി നാല് വോട്ട് സംഘടിപ്പിച്ച് അധികാരം സ്വപ്നം കാണുന്നവരാകരുത്. അടുത്ത തലമുറയെപ്പറ്റി ചിന്തിക്കാത്ത രാഷ്ട്രീയ പ്രവർത്തനം ഫലംതരാത്ത വൃക്ഷംപോലെയാണ്.
ധർമത്തെ ഉയർത്തിപ്പിടിച്ചിരുന്ന അശോക ചക്രവർത്തി ഭരിച്ചിരുന്ന നാടാണു നമ്മുടേത്. പൊതുജന സേവകന്മാരായ രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ മുഖമുദ്ര ധാർമികതയും നീതിബോധവും ആയിരിക്കണം. രാഷ്ട്രീയത്തിലും ധാർമികതയുണ്ടെന്ന കാര്യം നാം മറക്കരുത്.
ഡോ. എം.എം. മാത്യു
(ലേഖകൻ കോട്ടയം ഡോ.എം.വി. പൈലി ഫോറം ഫോർ ഹയർ എഡ്യൂക്കേഷൻ ഡയറക്ടറാണ്)
ജനങ്ങളുടെ ഐഡന്റിറ്റി ഏതാണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നുംവരെ തെരഞ്ഞെടുപ്പു സമയത്ത് രാഷ്ട്രീയനേതാക്കൾ ചികഞ്ഞുനോക്കി. ഒരു ജനസമൂഹം എന്നതിനു പകരം ജനങ്ങളെ ഓരോരോ ഗ്രൂപ്പുകളായി രാഷ്ട്രീയ പാർട്ടികൾ വീക്ഷിച്ചു. ഭൂരിപക്ഷ - ന്യൂനപക്ഷ ചിന്തകൾക്ക് അനർഹമായ പരിഗണനകൾ കൊടുത്തു. എന്നാൽ, ഇതൊന്നുമായിരുന്നില്ല കഴിഞ്ഞ 80 വർഷത്തെ ഭാരതചരിത്രം. തെരഞ്ഞെടുപ്പുകാലത്തുപോലും രാഷ്ട്രീയത്തിലെ അതിർവരന്പുകൾ നേതാക്കൾ ലംഘിച്ചിരുന്നില്ല. സമകാലീന ഭാരതത്തെപ്പറ്റി ഭാവിചരിത്രകാരന്മാർ എന്തായിരിക്കും വരുംതലമുറകൾക്കു പറഞ്ഞുകൊടുക്കാൻ പോകുന്നതെന്നുള്ളത് നമ്മെ ഭയചകിതരാക്കുന്നു.
ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം സത്യമാണ്. ഭാരതത്തിന്റെ ആത്മാവിനു മുറിവേറ്റിരിക്കുന്നു. രാഷ്ട്രീയ നേതാക്കന്മാരുടെ ആക്രോശങ്ങളും അധിക്ഷേപങ്ങളും കേട്ട് ജനത്തിന്റെ മനം നൊന്തുകഴിഞ്ഞു. അനാവശ്യമായ ജാതി-മതചിന്തകൾ ജനങ്ങളെ അക്രമോത്സുകരാക്കിയിരിക്കുന്നു. ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്തിയ ആളായിരുന്നു രാഷ്ട്രപിതാവായ ഗാന്ധിജി. ജാതി-മത -പ്രാദേശികചിന്തകളെയും ഉച്ചനീചത്വങ്ങളെയും തന്റെ പ്രവൃത്തികൊണ്ടും പ്രഭാഷണംകൊണ്ടുമാണ് അദ്ദേഹം നിർവീര്യമാക്കിയത്. കോടിക്കണക്കിനായ ദരിദ്രനാരായണൻമാരുടെ ജീവിതനിലവാരം ഉയർത്തിക്കൊണ്ടുവരികയെന്നുള്ളതായിരുന്നല്ലോ അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിനുവേണ്ടി സ്വന്തം ജീവിതത്തിൽ അദ്ദേഹം എല്ലാ ആർഭാടങ്ങളും ഒഴിവാക്കി. ഇന്നു നമ്മുടെ കർഷകരും യുവജനങ്ങളും കച്ചവടക്കാരും പിന്നോക്കക്കാരുമെല്ലാം ദുരിതക്കയത്തിലാണല്ലോ.
പാർലമെന്ററി ജനാധിപത്യം
ഈ പ്രാവശ്യത്തെ ഓരോ വോട്ടും പാർലമെന്ററി ജനാധിപത്യത്തിന്റെ വിജയത്തിനായിട്ടായിരിക്കും. ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിപാവനമായ ജനകീയ വേദിയാണ് പാർലമെന്റ്. പാർലമെന്റിലെ ഓരോ നിമിഷവും ജനങ്ങൾക്കുവേണ്ടിയും അവരുടെ പ്രശ്നപരിഹാരത്തിനായിട്ടും സമർപ്പിച്ചിരിക്കേണ്ടതാണ്. ജനങ്ങളുടെ വിശ്വാസം തേടി ജനങ്ങളാൽ തെരഞ്ഞെടക്കപ്പെട്ടിരിക്കുന്നവരാണ് അവടെയിരിക്കുന്ന ജനപ്രതിനിധികൾ.
രാജ്യത്തിന്റെ കണ്ണാടിയാണു പാർലമെന്റ്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളെയും ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു. നമ്മളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും ഇവിടെ ചർച്ചചെയ്യപ്പെടുന്നു. ചില വിഷയങ്ങളെപ്പറ്റി പുതിയ നിയമങ്ങളുണ്ടാക്കുന്നു, മറ്റു ചില വിഷയങ്ങളെപ്പറ്റി താത്കാലികമായി തീരുമാനങ്ങളെടുക്കുന്നു. ഭാരതംപോലെ വൈവിധ്യമാർന്ന ഒരു രാജ്യത്ത് എല്ലാ പ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരമുണ്ടാക്കാനാവില്ല. അതുകൊണ്ട് പാർലമെന്റിനെ ഹൈജാക് ചെയ്യാൻ ഒരു രാഷ്ട്രീയ പാർട്ടിയും ശ്രമിക്കരുത്.
പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുന്പോൾ അവയെല്ലാത്തിനും പരിഹാരമുണ്ടാകണമെങ്കിൽ സാവകാശം കിട്ടിയേ മതിയാകൂ. കാലം മാറിവരും, പുതിയ അഭിപ്രായങ്ങളുണ്ടാകും. നല്ല നയപരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കണമെങ്കിൽ നിലവാരമുള്ള ചർച്ചകളും അഭിപ്രായഭിന്നതകളുമുണ്ടാകണം. പാർലമെന്റ് ഒരു ചർച്ചാവേദിയാണ്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ ഈ ശ്രീകോവിൽ എല്ലാവരുടെയും സ്നേഹാദരവുകൾ പടിച്ചുപറ്റണം. ഭരണഘടനാശില്പിയായ അംബേദ്കർ നവംബർ 25, 1949ൽ ഭരണഘടനാ അസംബ്ലിയിൽ തന്റെ അവസാന പ്രസംഗത്തിൽ പറഞ്ഞതുപോലെ ഭരണഘടന അതിൽത്തന്നെ പരാജയപ്പെടുന്നില്ല, മറിച്ച് രാഷ്ട്രീയപാർട്ടികളും ജനങ്ങളുമാണ് പരാജയപ്പെടുന്നത് എന്നോർക്കുക.
ഭരണഘടനാ അസംബ്ലിയിൽവച്ച് ജവഹർലാൽ നെഹ്റു പാർലമെന്ററി ജനാധിപത്യത്തിന്റെ മേന്മകൾ എടുത്തുപറയുകയുണ്ടായി. ഒന്നാമതായി, പാർലമെന്ററി സന്പ്രദായത്തിൽ ജനപ്രതിനിധികൾക്ക് എല്ലാ ദിവസവും മന്ത്രിസഭയുടെ പ്രവർത്തനങ്ങളെ വിലയിരുത്താൻ സാധിക്കും. ഗവൺമെന്റിനെ ശരിയായ ദിശയിൽ നയിക്കാൻ ഇതു സഹായിക്കും. രണ്ടാമതായി, നിലവിലുള്ള ഗവൺമെന്റിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടാൽ ആ നിമിഷംതന്നെ ആ ഗവൺമെന്റിനെ പുറത്താക്കി സമാധാനപരമായ രീതിയിൽ ഒരു പുതിയ ഗവൺമെന്റിനെ അധികാരത്തിൽ അവരോധിക്കാൻ സാധിക്കും. ജാതികളും ഉപജാതികളും ഭാഷകളും ഉപഭാഷകളും സാംസ്കാരികപരവും മതപരവുമായ വ്യത്യാസങ്ങൾ നിലനിൽക്കുന്ന ഭാരതത്തിൽ പാർലമെന്ററി ജനാധിപത്യമാണ് ഏറ്റവും നല്ലതെന്ന് പല നേതാക്കന്മാരും ഭരണഘടനാ അസംബ്ലിയിൽ യുക്തിപരമായി വാദിച്ചിരുന്നു.
പ്രതിപക്ഷം പ്രധാനം
നമ്മുടെ ജനാധിപത്യ പ്രക്രിയയിൽ പ്രതിപക്ഷത്തിനു വലിയ പ്രാധാന്യമുണ്ട്. പ്രതിപക്ഷമില്ലാതായാൽ പിന്നെ ഏകകക്ഷി ഭരണംവരും. ഏകകക്ഷി ഭരണം പിന്നീട് പട്ടാളഭരണത്തിലേക്ക് വഴുതിവീഴുകയും ചെയ്യും. ലോകത്തൊട്ടുക്ക് പുതുതായി സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങളിൽ പലയിടത്തും ഇതു സംഭവിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള രാജ്യങ്ങൾ അറിയപ്പെടുന്നത് പരാജയപ്പെട്ട രാജ്യങ്ങൾ എന്നാണ്. ഏകാധിപത്യഭരണം ഒരിക്കലും ഒരു ജനതയുടെ പ്രശ്നങ്ങൾക്കു പരിഹാരമാകുന്നില്ല.
ഇങ്ങനെ പരാജയപ്പെടുന്ന രാജ്യങ്ങൾ പലപ്പോഴും അന്താരാഷ്ട്ര സാന്പത്തിക ഏജൻസികളുടെ പിടിയിൽപ്പെടാറുണ്ട്. ഇതിന്റെ ഫലമായി ഈ ഏജൻസികൾ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾക്കനുസരിച്ച് ഒരു ജനതയ്ക്ക് ജീവിക്കേണ്ടിവരും. ഇതിനോടൊപ്പംതന്നെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ഈ രാജ്യങ്ങളെ കരിന്പട്ടികയിൽപ്പെടുത്തുകയും ചെയ്യും. ഇവിടെ ഓർത്തിരിക്കേണ്ട ജനാധിപത്യ പ്രമാണം ഓരോ ജനപ്രതിനിധിയും പത്തുലക്ഷത്തിലധികം ജനങ്ങളെ പ്രതിനിധീകരിക്കുന്നു എന്നുള്ള കാര്യമാണ്.
ഭരണകക്ഷിയിലെ ഓരോ അംഗത്തിനുമുള്ള പ്രാധാന്യവും പ്രസക്തിയും പ്രതിപക്ഷത്തെ അംഗങ്ങൾക്കുമുണ്ട്. ഭരിക്കുന്നവർ പ്രതിപക്ഷാംഗങ്ങളെ അധിക്ഷേപിക്കുന്പോൾ അവർ നമ്മുടെ രാജ്യത്തെ ജനങ്ങളെത്തന്നെയാണ് അവഹേളിക്കുന്നത്. അതുകൊണ്ട് നമ്മുടെ വോട്ടുവാങ്ങി പാർലമെന്റിൽ പോകാൻ ആഗ്രഹിക്കുന്നവർ അതിനുതക്ക യോഗ്യതയുള്ളവരായിരിക്കണം. സ്വഭാവമേന്മയില്ലാത്തവരും അഴിമതിക്കാരും കരിഞ്ചന്തക്കാരും സ്വകാര്യ പട്ടാളമുള്ളവരും പാർലമെന്റിൽ പോകാൻ യോഗ്യരല്ലെന്ന് അർഥം.
ഇന്ത്യയിലെ സാമൂഹ്യസംഘടനകൾ ഈ വിഷയം ഏറ്റെടുക്കേണ്ട സമയമായിരിക്കുന്നു. സന്പത്തിന്റെ ഗർവ്കൊണ്ട് വോട്ടുനേടി ജയിക്കാൻ കഴിവുള്ളവരെയാണ് രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ സ്ഥാനാർഥികളായി അന്വേഷിക്കുന്നത്. എന്നാൽ, ജനങ്ങൾക്കു വേണ്ടത് ഇവരെയല്ല. സ്വഭാവശ്രേഷ്ഠതയുള്ള മഹാന്മാരെയും മഹതികളെയുമാണ്.
ഇന്ത്യയിൽ ഒരു ജനാധിപത്യപാരന്പര്യം കെട്ടിപ്പടുക്കാൻ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രതിപക്ഷത്തായിരിക്കുന്പോൾ അടൽ ബിഹാരി വാജ്പേയിയെ പ്രധാനമന്ത്രി നെഹ്റു തോളിൽത്തട്ടി അഭിനന്ദിച്ചിട്ടുള്ള കാര്യം വാജ്പേയി തന്നെ പറഞ്ഞിട്ടുള്ളതാണ്. അതുപോലെ 1971ൽ ഇന്ത്യക്കെതിരേ ചൈന - പാക്കിസ്ഥാൻ - അമേരിക്ക അച്ചുതണ്ട് രൂപപ്പെട്ടപ്പോൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സോവ്യറ്റ് റഷ്യയിൽ പോയി ഇന്ത്യ- സോവ്യറ്റ് സഹകരണ ഉടന്പടി ഒപ്പുവച്ചതിനെ പാർലമെന്റിൽ വാജ്പേയി പുകഴ്ത്തിപ്പറയുകയുണ്ടായി. ഇതായിരിക്കണം ശക്തമായ ജനാധിപത്യരാജ്യത്ത് കൊള്ളാവുന്ന ഒരു ഭരണ - പ്രതിപക്ഷ മനോഭാവം.
ടാഗോറിനെ സ്മരിക്കാം
ആത്മവിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഏതൊരു വ്യക്തിക്കും സമൂഹത്തിനും ആശ്വാസത്തിനു വകയുള്ള കാര്യം അവരുടെ മഹാ ഗുരുക്കന്മാരെ ഓർക്കുക എന്നുള്ളതാണ്. അങ്ങനെ നോക്കുന്പോൾ ഭാരതത്തിലെ ആളുകൾക്കിടയിൽ അവരുടെ വൈവിധ്യങ്ങളെ മറികടന്നുകൊണ്ട് ഒരു വൈകാരിക ഐക്യം ഉണ്ടാക്കിത്തന്ന ആ മഹാഋഷി രവീന്ദ്രനാഥ ടാഗോറിനെ ഓർമവരും. ഇന്ത്യക്ക് ഇപ്പോൾ വേണ്ടത് ഒരു സാംസ്കാരിക നവോത്ഥാനമാണ്.
നമ്മുടെ ജനങ്ങൾ പരസ്പരം എങ്ങനെ പെരുമാറണമെന്നും ജീവിക്കണമെന്നും ടാഗോറാണു നമുക്കു പറഞ്ഞുതന്നത്. അദ്ദേഹം പറഞ്ഞുതന്നതാണ് യഥാർഥ ദേശീയത. ഇതു മതാത്മകമല്ല, മറിച്ച് അവനവന്റെ ഉള്ളിലെ ആത്മീയാംശത്തിന്റെ പ്രതിഫലനമാണ്. സേവനമാണ് ഏറ്റവും വലിയ ആനന്ദം എന്നാണ് ടാഗോർ നമ്മളെ പഠിപ്പിച്ചത്. സത്യത്തെ മുറുകെപ്പിടിച്ച് നിർഭയരായി സഹോദരസ്നേഹം പ്രകടിപ്പിച്ച് ഭാരതത്തിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിലേക്കു വളരണം എന്ന് ടാഗോർ ആഹ്വാനംചെയ്തു.
ജനാധിപത്യം മഹത്തരം
ഇനി മേലിൽ സൈദ്ധാന്തികമായി ജനാധിപത്യത്തിനു വെല്ലുവിളിയില്ല എന്ന് 1990ൽ സോവ്യറ്റ് റഷ്യയുടെ പതനത്തിനുശേഷം ഫ്രാൻസിസ് ഫുക്കുയാമ എന്ന അമേരിക്കൻ രാഷ്ട്രീയ ചിന്തകൻ നാഷണൽ ഇന്ററസ്റ്റ് എന്നു പേരുള്ള മാസികയിൽ എഴുതി. പതിനെട്ടാം നൂറ്റാണ്ടിൽ ജനാധിപത്യത്തെ അടിച്ചമർത്താൻ ശ്രമിച്ചത് യൂറോപ്പിലെ രാജപ്രമുഖന്മാരാണെങ്കിൽ 20-ാം നൂറ്റാണ്ടിൽ ഫാസിസവും നാസിസവും കമ്യൂണിസവും ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തിയെന്ന് ഫുക്കുയാമ പറയുന്നു. സോവ്യറ്റ് കമ്യൂണിസത്തിന്റെ പരാജയത്തോടുകൂടി ജനാധിപത്യത്തിനു നേരേയുള്ള അവസാന വെല്ലുവിളിയും കഴിഞ്ഞിരിക്കുന്നുവെന്നു സൈദ്ധാന്തികമായ അർഥത്തിൽ ചരിത്രം അവസാനിച്ചിരിക്കുകയാണെന്നും ഫുക്കുയാമ സമർഥിക്കുന്നു.
മാനവരാശിക്ക് ഏറ്റവും പറ്റിയ ഭരണക്രമം ജനാധിപത്യംതന്നെ. ഈയൊരു വസ്തുത ഇന്നു ലോകത്തൊട്ടുക്ക് എല്ലാ സമൂഹങ്ങളും മനസിലാക്കുന്നുണ്ട്. ജനാധിപത്യത്തിനു മാത്രമേ വൈവിധ്യങ്ങളെ ഉൾക്കൊള്ളാനാകൂ. അതിനു മാത്രമേ മനുഷ്യന്റെ സ്വാതന്ത്ര്യങ്ങളെ സംരക്ഷിക്കാൻ പറ്റൂ.
ഏതൊരു സമൂഹത്തിലും സാമൂഹ്യ പുരോഗതി ഉറപ്പുവരുത്തേണ്ടത് ചർച്ചകളിലൂടെയും നിയമനിർമാണത്തിലൂടെയുമാണ്. അതിനു രാഷ്ട്രീയത്തെ ജനങ്ങളിലേക്കു തിരിച്ചുകൊണ്ടുവരണം. സങ്കുചിതമായ ചിന്തകളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും രാഷ്ട്രീയം ജനങ്ങളെ മോചിപ്പിക്കണം. സങ്കുചിത ചിന്താഗതിക്കാരായ ഏതാനും ചില നേതാക്കന്മാരുടെ കൈയിൽ ഒതുങ്ങിപ്പോകേണ്ട ഒന്നല്ല രാഷ്ട്രീയ പ്രവർത്തനം. പലപ്പോഴും സമൂഹത്തിലെ പ്രശ്നങ്ങൾക്കു രാഷ്ട്രീയ പരിഹാരംതന്നെയാണ് ആവശ്യം. ഗാന്ധിജി പറഞ്ഞതുപോലെ രാഷ്ട്രീയത്തെ വെറുത്തിട്ടോ അതിൽനിന്നു മാറിനിന്നിട്ടോ കാര്യമില്ല.
അധികാരത്തിന്റെ ഉദ്ഭവസ്ഥാനം ജനങ്ങളാണെന്ന് നേതാക്കന്മാർ ഓർത്തിരിക്കണം. അധികാരത്തോടൊപ്പം ഉത്തരവാദിത്വവും എപ്പോഴും ഉണ്ടായിരിക്കണം. ഏകാധിപതികൾ ചിലപ്പോൾ യുദ്ധവീര്യം കാട്ടിയെന്നു വരാം. സാന്പത്തിക - വ്യാവസായിക നേട്ടങ്ങളുടെ മാജിക് കാട്ടിയേക്കാം. പക്ഷേ, അതൊന്നും ജനങ്ങളുടെ സ്വാതന്ത്ര്യബോധത്തിന് ഇണങ്ങുന്നവയല്ല.
ഗാന്ധിജി, നെഹ്റു, ചർച്ചിൽ, ലിങ്കൺ, റൂസ്വെൽറ്റ് മുതലായ ലോക ജനാധിപത്യ നേതാക്കന്മാരായിരിക്കണം നമ്മുടെ വഴികാട്ടികൾ. നല്ല നേതാക്കൾ ജനങ്ങളെ തട്ടിയുണർത്തുകയും അവരുടെ സാമൂഹ്യമായ കടമകളെപ്പറ്റി അവരെ ബോധവത്കരിക്കുകയും വേണം. വ്യക്തികളുടെ സ്വഭാവ വൈശിഷ്ട്യമാണ് സ്വിറ്റ്സർലൻഡിനെ ജനാധിപത്യരാജ്യങ്ങളുടെ ഒന്നാംസ്ഥാനത്ത് നിലനിർത്തുന്നത്.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ അധികാരം ഒരു വ്യക്തിയെയല്ല മറിച്ച് ഒരുകൂട്ടം ആളുകളെയാണ് ഏൽപ്പിച്ചിരിക്കുന്നത് എന്നതാണ്. നമ്മുടെ ഭരണകർത്താക്കൾ എപ്പോഴും നാളെയെപ്പറ്റി ചിന്തിക്കുന്നവരായിരിക്കണം. അവർ വർധിച്ചുവരുന്ന സാമൂഹ്യ-സാന്പത്തിക -രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആത്മാർഥമായി ശ്രമിച്ചുകൊണ്ടേയിരിക്കണം. ജനങ്ങൾക്കിടയിൽ വിഭാഗീയതയുണ്ടാക്കി നാല് വോട്ട് സംഘടിപ്പിച്ച് അധികാരം സ്വപ്നം കാണുന്നവരാകരുത്. അടുത്ത തലമുറയെപ്പറ്റി ചിന്തിക്കാത്ത രാഷ്ട്രീയ പ്രവർത്തനം ഫലംതരാത്ത വൃക്ഷംപോലെയാണ്.
ധർമത്തെ ഉയർത്തിപ്പിടിച്ചിരുന്ന അശോക ചക്രവർത്തി ഭരിച്ചിരുന്ന നാടാണു നമ്മുടേത്. പൊതുജന സേവകന്മാരായ രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ മുഖമുദ്ര ധാർമികതയും നീതിബോധവും ആയിരിക്കണം. രാഷ്ട്രീയത്തിലും ധാർമികതയുണ്ടെന്ന കാര്യം നാം മറക്കരുത്.
ഡോ. എം.എം. മാത്യു
(ലേഖകൻ കോട്ടയം ഡോ.എം.വി. പൈലി ഫോറം ഫോർ ഹയർ എഡ്യൂക്കേഷൻ ഡയറക്ടറാണ്)