ലണ്ടൻ: കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ വിജയിച്ച ജർമൻ കന്പനി ബയോൺടെക്കിന്റെ സഹസ്ഥാപകൻ ഉഗുർ സാഹിൻ ലോകത്തിലെ ആദ്യ അഞ്ഞൂറു സന്പന്നരുടെ പട്ടികയിലെത്തി. 510 കോടി ഡോളർ ആസ്തിയുമായി അദ്ദേഹം 493-ാം സ്ഥാനത്താണ്.
ബയോൺടെക്കും അമേരിക്കയിലെ ഫൈസർ കന്പനിയും ചേർന്നു വികസിപ്പിച്ച വാക്സിൻ അടുത്തയാഴ്ച മുതൽ ജനങ്ങളിൽ പ്രയോഗിക്കാൻ ഏതാനും ദിവസം മുന്പ് ബ്രിട്ടൻ അനുമതി നല്കിയിരുന്നു.
കന്പനിയിലെ ഓഹരികളാണ് തുർക്കി വംശജനായ സാഹിനെ അതിസന്പന്നനാക്കിയത്. ഈ വർഷം കന്പനിയുടെ ഓഹരിവില 250 ശതമാനമാണ് ഉയർന്നത്. ബ്രിട്ടന്റെ തീരുമാനമുണ്ടായ ഈ ആഴ്ച എട്ടു ശതമാനവും.
മുന്പ് കാൻസർ ചികിത്സയിലാണു ബയോൺടെക് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ടിനെത്തുടർന്നാണ് സാഹിൻ ജനുവരിയിൽ വാക്സിൻ ഗവേഷണത്തിലേക്കു കടന്നത്.
ബയോൺടെക് മേധാവി ലോകസന്പന്നൻ
08:12 AM Dec 05, 2020 | Deepika.com