റോം: ആപ്പിൾ കന്പനിക്കെതിരേ ഇറ്റലിയിൽ ഒരു കോടി യൂറോ (ഏകദേശം 88.5 കോടി രൂപ) പിഴ ചുമത്തി. വിവിധ ഐഫോണ്‍ മോഡലുകളുടെ ജലപ്രതിരോധശേഷി സംബന്ധിച്ച് തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിനാണ് ശിക്ഷ.
ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഈ സവിശേഷതകൾ നിലനിൽക്കൂവെന്ന കാര്യം കന്പനി വ്യക്തമാക്കുന്നില്ലെന്നും ഇത് തെറ്റായ കച്ചവടതന്ത്രമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കൂടാതെ, ദ്രാവകങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചാൽ അത് കന്പനിയുടെ വാറന്റിയുടെ പരിധിയിൽ വരില്ലെന്നുമാത്രമല്ല, വെള്ളം വീണോ മറ്റോ കേടുപാടുകൾ സംഭവിച്ചാൽ മറ്റു സേവനങ്ങളൊന്നും നൽകുകയുമില്ല. ഇത് വാണിജ്യ തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്നും കാട്ടിയാണ് നടപടി.
ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ളസ്, ഐഫോണ്‍ എക്സ്ആർ, ഐഫോണ്‍ എക്സ്എസ്, ഐഫോണ്‍ എക്സ്എസ് മാക്സ്, ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ മാക്സ് മോഡലുകളുടെ പ്രചാരണത്തിലെ അവകാശവാദങ്ങൾക്കെതിരേയാണ് ആക്ഷേപം. പിഴ ചുമത്തിയ സംഭവത്തിൽ അപ്പിൾ കന്പനി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ആപ്പിളിന് ഒരു കോടി യൂറോ പിഴ
10:52 PM Dec 01, 2020 | Deepika.com