ബർലിൻ: കോവിഡ് വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് ദരിദ്ര രാജ്യങ്ങൾക്ക് ആനുപാതികമായ അളവിൽ ഇവയുടെ ഡോസ് ലഭ്യമാകുമോ എന്ന കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ.
ജി20 ഉച്ചകോടിയിൽ സംസാരിക്കവേയാണ് മെർക്കൽ തന്റെ ആശങ്ക പങ്കുവച്ചത്. വാക്സിൻ വിതരണം നീതിപൂർവകമാക്കാനുള്ള നടപടികൾ ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്ട്രത്തലവൻമാർ ഉറപ്പു നൽകിയിട്ടുണ്ട്. നേരത്തെ ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ടെഡ്രോസ് അഥാനോം ഗബ്രേസിയൂസും സമാനമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ജർമനി ഡിസംബറിൽ വാക്സിനേഷൻ തുടങ്ങിയേക്കും
കോവിഡിനെതിരായ വാക്സിനേഷന് ജർമനി ഡിസംബറിൽ തന്നെ തുടക്കം കുറിച്ചേക്കുമെന്ന് സൂചന. ആരോഗ്യ വകുപ്പ് മന്ത്രി യെൻസ് സ്പാൻ തന്നെയാണ് ഇതെക്കുറിച്ച് സൂചന നൽകിയിരിക്കുന്നത്.
ഡിസംബർ പകുതിയോടെ ഇമ്യുണൈസേഷൻ സെന്ററുകൾ സജ്ജീകരിക്കാൻ പതിനാറ് സ്റേററ്റുകൾക്കും നിർദേശം നൽകിക്കഴിഞ്ഞു.
വാക്സിൻ വന്നാൽ സെന്റർ ഇല്ലാത്തതു കാരണം വൈകാൻ ഇടയാകരുത്. സെന്റർ തുടങ്ങി അൽപ്പകാലം വെറുതേ കിടക്കേണ്ടി വന്നാലും ലൈസൻസുള്ള വാക്സിൻ ഒരു ദിവസം പോലും വിതരണം വൈകാൻ പാടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ: മെർക്കലിന് ആശങ്ക
12:22 AM Nov 26, 2020 | Deepika.com