ലണ്ടൻ: ലോകത്തിനു പ്രതീക്ഷയേകി കോവിഡ്-19 പ്രതിരോധ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഇടക്കാല ഫലം. കോവിഡ് രോഗബാധയെ പ്രതിരോധിക്കാൻ വാക്സിൻ 70 ശതമാനം വരെ ഫലപ്രദമാണെന്നു കണ്ടെത്തിയതായി ഓക്സ്ഫഡ് സർവകലാശാലയും സ്വീഡിഷ് മരുന്നുനിർമാതാക്കളായ അസ്ട്ര സെനക്കയും അറിയിച്ചു. കൃത്യമായി പറഞ്ഞാൽ 70.4 ശതമാനമാണു ഈ ഘട്ടത്തിൽ മരുന്നിന്റെ ഫലപ്രാപ്തി നിർണയിക്കപ്പെട്ടിരിക്കുന്നത്. മരുന്ന് സ്വീകരിച്ചവരിൽ മറ്റ് പാർശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ല.
നിരവധി ജീവനുകൾ രക്ഷിക്കാൻ ശേഷിയുള്ള ഫലപ്രദമായൊരു വാക്സിനാണു തയാറാകുന്നതെന്ന് ഗവേഷണ സംഘത്തിനു നേതൃത്വം നൽകുന്ന ഓക്സ്ഫഡ് സർവകലാശാലയിലെ പ്രഫസർ ആൻഡ്രൂ പൊള്ളാർഡ് പ്രത്യാശിച്ചു. മൂന്നുഘട്ടങ്ങളിലൊന്നിൽ 90 ശതമാനംവരെ ഫലപ്രാപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. നിരവധി സുരക്ഷാപരിശോധനകൾ അവശേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ ലഭിച്ച ഫലങ്ങൾ പ്രതീക്ഷാജനകമാണെന്നും അദ്ദേഹം വിലയിരുത്തി.
ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ടുപോവുകയാണെങ്കിൽ അടുത്തമാസം യുകെയിൽ മരുന്നു വിതരണം ചെയ്യും.വൻതോതിൽ മരുന്ന് ലഭ്യമാക്കുന്നതിന് അടുത്തവർഷമാദ്യംവരെ കാത്തിരിക്കേണ്ടിവരുമെന്നുമാണു സൂചന. ഏകദേശം 20,000 സന്നദ്ധപ്രവർത്തകരാണു മരുന്നു പരീക്ഷണവുമായി സഹകരിക്കുന്നത്. പകുതിയോളം പേർ യുകെയിലും അവശേഷിച്ചവർ ബ്രസീലിലുമാണ്.
ഓക്സ്ഫഡ് വാക്സിൻ ഒരു കടന്പകൂടി വിജയകരമായി പിന്നിട്ടു
11:44 PM Nov 23, 2020 | Deepika.com