ബെർലിൻ: യൂറോപ്പിൽ 2021ൽ ആദ്യം കോവിഡിൻറെ മൂന്നാംവരവുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് കാര്യ പ്രത്യേക ദൂതൻ ഡേവിഡ് നബാറോ. സർക്കാരുകൾ കൃത്യമായ ജാഗ്രത പാലിക്കുക മാത്രമാണ് ഇതു തടയാനുള്ള മാർഗമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കോവിഡിൻറെ ഒന്നാംവരവിനുശേഷം വേനൽക്കാലത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇപ്പോൾ രണ്ടാം വരവാണ് രാജ്യങ്ങൾ നേരിടുന്നത്. അത് നേരിടുന്നതിൽ പരാജയപ്പെട്ടാൽ മൂന്നാം വരവ് പ്രതിക്ഷിക്കാം.
പർവതപ്രദേശങ്ങൾ വീണ്ടും ടൂറിസത്തിന് തുറന്നുകൊടുത്ത സ്വിറ്റ്സർലൻഡ് നടപടിയെ അദ്ദേഹം വിമർശിച്ചു. ഇതുവഴി ആ രാജ്യത്ത് ഉയർന്ന രോഗമരണ നിരക്കുണ്ടാകാം. കോവിഡിനെതിരെ ദക്ഷിണ കൊറിയയെപ്പോലുള്ള രാജ്യങ്ങൾ നടത്തിയ പ്രവർത്തനം മാതൃകാപരമാണ്. അവിടെ ഇപ്പോൾ രോഗവ്യാപനം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ആദ്യത്തെ കൊറോണ പ്രതിരോധ കുത്തിവയ്പ്പുകൾ ഡിസംബർ 11 മുതൽ അമേരിക്കയിൽ തുടങ്ങുന്നതിനു പിന്നാലെ ജർമ്മനിയും വാക്സിനേഷൻ ആരംഭിച്ചേക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നത്. ഒപ്പം യൂറോപ്പിലും ആരംഭിയ്ക്കാനുള്ള തയാറെടുപ്പിലാണ് യൂറോപ്യൻ യൂണിയൻ.
കൊറോണയ്ക്കെതിരെ അമേരിക്കൻ കന്പനി തയാറാക്കിയ വാക്സിന് 25 നും 37 നും ഡോളറിനിടയിൽ വില ഉണ്ടാവുമെന്ന് മോഡേണ കന്പനി പറയുന്നു. ഡിസംബർ അവസാനത്തോടെ വാക്സിൻ ലഭ്യമാവുമെന്നും കന്പനി പറഞ്ഞു.
കോവിഡ് മഹാമാരിയെ നേരിടാൻ ആഗോള നടപടിയാണ് ആവശ്യമെന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ. ലോകത്തെ ഏറ്റവും സന്പന്നമായ ഇരുപതു രാജ്യങ്ങളുടെ സംഘടനയായ ജി-20യുടെ വിർച്ച്വൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ.
സൗദി അറേബ്യ ആതിഥ്യം വഹിക്കുന്ന ഉച്ചകോടിയിൽ അവരുടെ തന്നെ മനുഷ്യാവകാശ വിരുദ്ധ നിലപാടുകൾ വിമർശനവിധേയവുമായി.
കോവിഡ് ഒരു ആഗോള വെല്ലുവിളിയാണെന്ന് മെർക്കൽ ഓർമിപ്പിച്ചു. ഇതിനെ നേരിടാൻ ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും ജി20യും പോലുള്ള അന്താരാഷ്ട്ര സംഘടനളുമായി ചേർന്നാണ് പ്രവർത്തിക്കേണ്ടത്. ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാൻ കൂടുതൽ പണം വകയിരുത്തുന്നതിൽ ലോക നേതാക്കൾ ശ്രദ്ധ ചെലുത്തണമെന്നും മെർക്കൽ അഭിപ്രായപ്പെട്ടു.
ജർമനിയിലെ കൊറോണ വൈറസ് പ്രക്ഷോഭകരെയും ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭകരെയും നാസി പോരാളികയായി ജർമ്മൻ വിദേശകാര്യമന്ത്രി ഹൈക്കോ മാസ് താരതമ്യപ്പെടുത്തിയതിൽ ഏറെ വിമർശനമുയർന്നു. ഹാനോവറിൽ കൊറോണ വൈറസ് പ്രതിഷേധക്കാർ സോാളോകോസ്റ്റിനെ നിസാരവൽക്കരിച്ചതിന് മന്ത്രി ആക്ഷേപിച്ചു. പടിഞ്ഞാറൻ നഗരമായ ഹാനോവറിൽ ശനിയാഴ്ച നടന്ന ക്വെർഡെൻകെൻ ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോപ്പിൽ മൂന്നാംതരംഗത്തിനു സാധ്യത
10:09 PM Nov 23, 2020 | Deepika.com