സമീക്ഷ സർഗവേദി പ്രാഥമീകമായി ഷോർട്ട് ലിസ്റ്റ് ചെയ്ത് വിധികർത്താക്കൾക്ക് അയച്ചുകൊടുത്ത എൻട്രികളിൽ, പ്രശസ്തരും പ്രഗത്ഭരുമായ വിധികർത്താക്കൾ മൂന്നു എൻട്രികൾ വീതം ഓരോ വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുത്തത്. സമീക്ഷ ഫേസ്ബുക്കിലൂടെ വോട്ടിനിട്ടപ്പോൾ മത്സരത്തിന്റെ ആവേശം ഉച്ചസ്ഥായിയിലായി. മത്സരങ്ങൾക്ക് അവസാന വിധി പറഞ്ഞത് വിധികർത്താക്കൾ നൽകിയ മാർക്കിന് 90 ശതമാനവും സോഷ്യൽ വോട്ടിംഗിന് 10 ശതമാനവും വെയ്റ്റേജ് നൽകികൊണ്ടാണ് എന്നത് ശരിയായ തിരഞ്ഞെടുപ്പിന് മാറ്റു കൂട്ടി.
സബ് ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിലെ വിജയികളെ സമീക്ഷ യുകെയുടെ ഒക്ടോബർ മാസത്തിൽ വെർച്ച്വൽ ആയി നടന്ന ദേശീയ സമ്മേളനത്തിൽ അഭിനന്ദിച്ചു. ട്രോഫികളും സർട്ടിഫിക്കറ്റുകളും മറ്റ് സ്പോണ്‍സേർഡ് സമ്മാനങ്ങളും നൽകാൻ വിവിധ സമീക്ഷ ബ്രാഞ്ചുകൾക്ക് അയച്ചുകൊടുത്തു എങ്കിലും ലോക് ഡൗണ്‍ മൂലം മാഞ്ചസ്റ്റർ ഒഴികെയുള്ള ബ്രാഞ്ചുകൾക്ക് അത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ചില മാതാപിതാക്കളുടെ നിർദ്ദേശമനുസരിച്ച് സമ്മാനങ്ങൾ അവർക്ക് പോസ്റ്റിൽ അയച്ചു കൊടുത്തിട്ടുണ്ട്. ബാക്കി കുട്ടികളുടെ സമ്മാനങ്ങൾ ബ്രാഞ്ച് ഭാരവാഹികളുടെ കൈയിൽ എത്തിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ തീരുന്ന മുറക്ക് അത് ബ്രാഞ്ച് അധികൃതർ വിജയികൾക്ക് നൽ്കുന്നതാണ്. മാഞ്ചസ്റ്റർ ബ്രാഞ്ച് അവരുടെ സമ്മാനങ്ങൾ ലോക് ഡൗണിനു മുൻപ് തന്നെ വിജയികളായ കുട്ടികളുടെ വീട്ടിലെത്തി വിതരണം പൂർത്തീകരിച്ചു.
സമ്മാന വിതരണത്തിനു പോയ സമീക്ഷ പ്രവർത്തകരെ കുട്ടികളും മാതാപിതാക്കളും വളരെ ആവേശത്തോടു കൂടിയാണ് സ്വീകരിച്ചത്. വിജയികളോടൊപ്പം പങ്കെടുത്ത എല്ലാ കുട്ടികളെയും സമീക്ഷ സർഗവേദി അഭിനന്ദിക്കുകയും അവരെ അതിനായി തയാറാക്കിയ രക്ഷകർത്താക്കളോടും പരിശീലകരോടും നന്ദി അറിയിക്കുകയും ചെയ്യുന്നു. ഇതു വരെ കുട്ടികളുടെ മത്സരങ്ങൾ നടത്തിയിരുന്ന സമീക്ഷ സർഗവേദി നിർണായകമായ ഒരു ചുവടുമാറ്റം നടത്തുകയാണ്. പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ളവർക്കായി കേരളത്തിന്റെ തനതു കലയായ നാടൻപാട്ടു മത്സരവുമായി ആകർഷകങ്ങളായ സമ്മാനങ്ങൾ പ്രഖ്യാപിച്ച് സമീക്ഷ സർഗവേദി എത്തുന്നു.
ഡിസംബർ ഒന്നു മുതൽ 31 വരെയുള്ള ജനപ്രിയ നാടൻ പാട്ട് മത്സരത്തിന്റെ അണിയറ പ്രവർത്തനങ്ങൾ സർഗവേദി തുടങ്ങിക്കഴിഞ്ഞു. മലയാളിയെ ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ എല്ലാ നാടൻപാട്ട് കലാകാരൻമാരെയും കലാകാരികളെയും സമീക്ഷ സർഗവേദിയിലൂടെ മറ്റുരക്കുന്നതിന് സർഗവേദി ക്ഷണിക്കുന്നു.