ബർലിൻ : ജർമനി, ഫ്രാൻസ്, അയർലൻഡ്, ബ്രിട്ടൻ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നേതാക്കളുമായി നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചർച്ച നടത്തി. ഉഭയകക്ഷി പ്രശ്നങ്ങൾ, കോവിഡ്-19 ഉൾപ്പെടെയുള്ള ആഗോള പ്രശ്നങ്ങളെ എങ്ങനെ നേരിടാം തുടങ്ങിയ വിഷയങ്ങളിലായിരുന്ന ചർച്ച.
ജർമൻ ചാൻസലർ ആംഗേല മെർക്കലുമായി ഫോണിലെൂട സംസാരിച്ച ബൈഡൻ യൂറോപ്യൻ യൂണിയനുമായി ചേർന്ന് പ്രവർത്തിക്കാമെന്ന നിർദേശത്തെ സ്വാഗതം ചെയ്തു.
2021-ൽ ബ്രിട്ടൻ അതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടി, ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സമ്മേളനം എന്നിവയ്ക്ക് ബോറിസ് ജോണ്സണ് എല്ലാവിധ പിന്തുണയും ബൈഡൻ ഉറപ്പുനൽകി. അയർലൻഡ് പ്രധാനമന്ത്രി മിഷായേൽ മാർട്ടിനുമായും ബൈഡൻ ആശയവിനിമയം നടത്തി.
അഭിനന്ദനം അറിയിച്ചുള്ള ഫോണ് സന്ദേശത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിന് നന്ദി അറിയിച്ച ബൈഡൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. നാറ്റോയും യൂറോപ്യൻ യൂണിയനും അടക്കമുള്ള സംഘടനകളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള താൽപര്യവും ബൈഡൻ മക്രോണിനെ അറിയിച്ചു.
കാലാവസ്ഥാവ്യതിയാനം, മനുഷ്യാവകാശം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. ഉക്രൈൻ-സിറിയ പ്രശ്നം, ഇറാൻ ആണവപദ്ധതി ഉൾപ്പെടെയുള്ള ആഗോളപ്രശ്നങ്ങളിൽ യോജിച്ചുള്ള പ്രവർത്തനത്തിനുള്ള താൽപര്യവും ബൈഡൻ നേതാക്കളുമായി പങ്കുവച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മെർക്കലുമായി ബൈഡൻ ചർച്ച നടത്തി
11:05 PM Nov 12, 2020 | Deepika.com