രാജ്യം പതിനേഴാം പൊതുതെരഞ്ഞെടുപ്പിലൂടെ കടന്നുപോവുകയാണ്. പോർക്കളത്തിൽ പടനായകന്മാരും യുദ്ധതന്ത്രങ്ങളും സജീവം. നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യവും രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഐക്യ പുരോഗമന സഖ്യവും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന ഈ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിപദത്തെക്കുറിച്ചുള്ള ചർച്ചകൾ പ്രധാനമായും ചുറ്റിത്തിരിയുന്നത് ഈ രണ്ടു പേർക്കും ഇടയിലാണ്. ഉത്തർപ്രദേശ്, ബംഗാൾ, ഒഡീഷ, ആന്ധ്രാ പ്രദേശ്, കേരളം തുടങ്ങിയ ചുരുക്കം സംസ്ഥാനങ്ങളിലൊഴികെ ബാക്കി സംസ്ഥാനങ്ങളിലെല്ലാം പ്രധാന മത്സരം നടക്കുന്നത് ഈ മുന്നണികൾ തമ്മിലും നേതാക്കന്മാർ തമ്മിലുമാണ്.
ഇവിടെയാണ് ദേശീയ രാഷ്ട്രീയത്തിൽ ദുർബലമാകുന്ന മൂന്നാംചേരിയും അതിനുവേണ്ടി എല്ലാക്കാലവും വാദിച്ചിരുന്ന ഇടതുപക്ഷത്തിന്റെ അപചയവും വീണ്ടും ചർച്ചയാകുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ദേശീയ രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിച്ചാൽ പൊതുതെരഞ്ഞെടുപ്പിനു മുമ്പും പിമ്പും കോൺഗ്രസിനും ബിജെപിക്കും എതിരായി ശക്തമായ ഒരു മൂന്നാംചേരി രൂപപ്പെടുന്നതിൽ ഇടതുപക്ഷം വളരെ നിർണായക പങ്ക് വഹിച്ചിരുന്നു എന്നു കാണം.
1989ൽ വി.പി. സിംഗിന്റെയും തുടർന്ന് ചന്ദ്രശേഖറിന്റെയും മന്ത്രിസഭാ രൂപീകരണത്തിൽ അന്നത്തെ ഇടതുപക്ഷത്തിനു നിർണായക പങ്ക് ഉണ്ടായിരുന്നു. അതുപോലെ 1996ൽ ദേവ ഗൗഡയുടെയും ഐ.കെ. ഗുജ്റാളിന്റെയും നേതൃത്വത്തിലുള്ള സർക്കാരുകളെ അവരോധിക്കുന്നതിൽ ചുക്കാൻ പിടിച്ചത് അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജിത് ആയിരുന്നു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷത്തിന്റെ നേതാവ് പ്രധാനമന്ത്രി പദത്തിലേക്കുപോലും പരിഗണിക്കപ്പെട്ട ഒരു അവസരവും ഉണ്ടായി. ബംഗാൾ മുഖ്യമന്ത്രി ആയിരുന്ന ജ്യോതിബാസുവിന് അന്നു പ്രധാനമന്ത്രി പദം നൽകണ്ട എന്നു തീരുമാനിച്ചതു സിപിഎമ്മിന്റെ ചരിത്രപരമായ മണ്ടത്തരം ആയിരുന്നു എന്നാണു പിന്നീടു ജ്യോതിബാസുതന്നെ പറഞ്ഞത്. 2004ൽ ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ ഒന്നാം യുപിഎ സർക്കാർ രൂപീകരിച്ചപ്പോൾ മറ്റു പ്രതിപക്ഷ പാർട്ടികളെ കോൺഗ്രസിന്റെ പിന്നിൽ അണിനിരത്തുന്നതിനും സർക്കാരിനു മുമ്പോട്ടുപോകുന്നതിനുവേണ്ടി പൊതു മിനിമം പരിപാടി രൂപീകരിക്കുന്നതിനും ചുക്കാൻ പിടിക്കുന്നതിന് ഇടതുപക്ഷത്തിന്, പ്രത്യേകിച്ചു സിപിഎമ്മിനു കഴിഞ്ഞിരുന്നു. കോൺഗ്രസിനെ മറ്റു പ്രതിപക്ഷ പാർട്ടികളുമായി ബന്ധിപ്പിക്കുന്നതിനുള്ള പാലമായി പ്രവർത്തിച്ചത് ഹർകിഷൻ സിംഗ് സുർജിത് ആയിരുന്നു.
സുർജിത്തിനുശേഷം പ്രകാശ് കാരാട്ട് സിപിഎം ജനറൽ സെക്രട്ടറി ആയതോടെയാണ് യുപിഎ യുമായി ഉണ്ടായിരുന്ന അടുത്ത സൗഹൃദത്തിന് ഉലച്ചിൽ തട്ടുന്നത്. അവസാനം അമേരിക്കൻ ആണവക്കരാർ വിഷയത്തിൽ സർക്കാരിനുള്ള പിന്തുണ സിപിഎം പിൻവലിക്കുന്ന സാഹചര്യമുണ്ടായി. പാർട്ടിക്കകത്തുണ്ടായിരുന്ന കടുത്ത എതിർപ്പിനെ മറികടന്നുകൊണ്ടാണു മൻമോഹൻ സിംഗ് സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ചത്. പാർട്ടിയുടെ ബംഗാൾ ഘടകം പൂർണമായിത്തന്നെ പിന്തുണ പിൻവലിക്കുന്നതിന് എതിരായിരുന്നു. തുടർന്ന് നടന്ന 2009 ലെ പൊതുതെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ തന്നെ സിപിഎം ഒറ്റപ്പെടുന്നതിനും ബംഗാളിലും കേരളത്തിലും ഉൾപ്പെടെ കനത്ത പരാജയം അവർക്കു നേരിടുന്നതിനും പിന്തുണ പിൻവലിക്കാനുള്ള തീരുമാനം കാരണമായി.
ആണവക്കരാറിനെ മുൻനിർത്തി അതിശക്തമായ പ്രചാരണമാണു ദേശീയതലത്തിൽ തന്നെ കോൺഗ്രസ് ഇടതുപക്ഷത്തിനെതിരേ അഴിച്ചുവിട്ടത്. ദേശീയ തൊഴിലുറപ്പു പദ്ധതി ഉൾപ്പെടെ വളരെ വിപ്ലവകരമായ തീരുമാനങ്ങൾ നടപ്പാക്കിയ മൻമോഹൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാനുള്ള ഇടതുപക്ഷത്തിന്റെ തീരുമാനത്തോടുള്ള വലിയ പ്രതിഷേധത്തിന്റെ സൂചനയായിരുന്നു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു നേരിടേണ്ടി വന്ന കനത്ത തിരിച്ചടി.
മുമ്പ് കോൺഗ്രസിനും ബിജെപിക്കും എതിരേ ശക്തരായ പ്രാദേശിക പാർട്ടികളെ ഒരുമിച്ചുകൂട്ടുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നത് ഇടതുപക്ഷം ആയിരുന്നു. ഇന്ന് അത്തരം പാർട്ടികൾക്കിടയിൽ കാര്യമായ സ്വാധീനം ഇടതുപക്ഷത്തിനില്ല. മുലായം സിംഗ് യാദവ്, മായാവതി, ചന്ദ്രബാബു നായിഡു, ദേവഗൗഡ, ശരത് യാദവ് തുടങ്ങിയ ശക്തരായ പ്രാദേശിക പാർട്ടികളുടെ നേതാക്കൾക്കിടയിൽ സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കൾക്കു മുമ്പു സ്വാധീനം ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അവർ ഇടതുപക്ഷത്തിന് ഒരു പരിഗണനയും നൽകുന്നില്ല എന്നതാണു യാഥാർഥ്യം.
കേരളവും തമിഴ്നാടും ഒഴികെ മറ്റൊരു സംസ്ഥാനത്തും ഇടതുപക്ഷവുമായി സഖ്യത്തിനോ നീക്കുപോക്കുകൾക്കോ ഒരു രാഷ്ട്രീയ പാർട്ടിയും തയാറായില്ല എന്നു മനസിലാക്കുമ്പോഴാണ് ഇന്ന് ഇന്ത്യയിലെ ഇടതുപക്ഷം എത്തിനിൽക്കുന്ന ദയനീയ അവസ്ഥ മനസിലാകുന്നത്. കൂടുതൽ പ്രാദേശിക പാർട്ടികളുമായി ധാരണയും നീക്കുപോക്കുകളും ഉണ്ടാക്കി ലോക്സഭയിൽ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം വർധിപ്പിക്കണമെന്നു പോളിറ്റ് ബ്യൂറോ തീരുമാനിച്ചുവെങ്കിലും തമിഴ്നാട്ടിൽ ഒഴികെ മറ്റൊരു സംസ്ഥാനത്തും സിപിഎമ്മിനെയും സിപിഐയെയും ഉൾപ്പെടുത്താൻ ആരും തയാറായില്ല.
ബിഹാറിൽ സിപിഐ (എംഎൽ)നു മതേതര സഖ്യത്തിൽ സീറ്റ് അനുവദിച്ചെങ്കിലും സിപിഎമ്മിനെയും സിപിഐയെയും പടിക്കുപുറത്തു നിർത്തുകയാണു ചെയ്തത്. ജാർഖണ്ഡിലും ഒഡീഷയിലും മഹാരാഷ്ട്രയിലും തെലുങ്കാനയിലും ആന്ധ്രയിലും മതേതര സഖ്യത്തിനു പുറത്താണ് ഇടതുപക്ഷം. ആന്ധ്രയിൽ സിനിമാ താരം പവൻ കല്യാണിന്റെ ജനസേനാ പാർട്ടിക്ക് ഒപ്പമാണ് ഇടതുപക്ഷം. ജനസേനയ്ക്കു പല മണ്ഡലങ്ങളിലും ബിജെപിയുമായി രഹസ്യ ബന്ധമുണ്ട് എന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
നീണ്ട പതിറ്റാണ്ടുകളോളം ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിൽ വളരെ നിർണായക സ്ഥാനം അലങ്കരിച്ചിരുന്ന ഇടതുപക്ഷം ഇന്നു ദേശീയ രാഷ്ട്രീയത്തിൽ തീർത്തും പാർശ്വവത്കരിക്കപ്പെട്ടിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ദശകങ്ങളിൽ നടന്ന പൊതുതെരഞ്ഞെടുപ്പുകളിൽ ലോക്സഭയിൽ നിർണായക സ്ഥാനം അലങ്കരിച്ചിരുന്ന ഇടതുപക്ഷത്തിനാണ് ഇന്ന് ഈ ദുര്യോഗം എന്ന് ഓർക്കണം. 1952 ൽ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിലും 1957ൽ നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പിലും 1962ൽ നടന്ന മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പിലും ഇടതുപക്ഷം കരുത്ത് കാട്ടിയിരുന്നു. ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യാവിഭജനവും ഹിന്ദുരാഷ്ട്രവാദവും മുൻനിർത്തി തീവ്ര വലതുപക്ഷ പാർട്ടികളായ ജനസംഘവും ഹിന്ദു മഹാസഭയും വലിയ വർഗീയ പ്രചാരണം അഴിച്ചുവിട്ടെങ്കിലും കോൺഗ്രസിനു പിന്നിൽ ലോക്സഭയിലെ രണ്ടാമത്തെ പാർട്ടിയായി മാറിയതു സിപിഐ ആണ്. ഇടതുപക്ഷ പാർട്ടികൾ നേടിയ 22 സീറ്റുകളിൽ 16 എണ്ണം നേടിയത് സിപിഐ ആയിരുന്നു. ഹിന്ദു മഹാസഭയ്ക്കു നാലു സീറ്റും ജനസംഘത്തിനു മൂന്നു സീറ്റുമാണ് ലഭിച്ചത്. മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കണ്ണൂർ സീറ്റിൽനിന്ന് എകെജിയെയും മൈലാടുതുറയിൽനിന്നു ജയിച്ച കെ. അനന്ത നമ്പ്യാരെയും മാറ്റിനിർത്തിയാൽ സിപിഐ നേടിയ ഭൂരിപക്ഷം സീറ്റുകളും ബംഗാൾ, തെലുങ്കാന മേഖലകളിൽനിന്ന് ആയിരുന്നു. തെലുങ്കാനയിൽ എട്ടും ബംഗാളിൽ അഞ്ചും ത്രിപുരയിൽ രണ്ടും ഒഡീഷയിൽ ഒന്നും സീറ്റുകൾ ആദ്യ തെരഞ്ഞെടുപ്പിൽ അവിഭക്ത സിപിഐ നേടി.
രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പിൽ 33 സീറ്റുകളിലേക്ക് ഇടതുപക്ഷം മുന്നേറി. സിപിഐയുടെ സീറ്റ് 27 ആയി ഉയർന്നു. വോട്ടു ശതമാനത്തിലും വർധന ഉണ്ടായി. 3.29 ശതമാനത്തിൽനിന്നു 8.92 ശതമാനത്തിലേക്ക്. ഈ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പഴയ ബോംബെ സംസ്ഥാനത്തുനിന്ന് അഞ്ച് എംപിമാർ പാർട്ടിക്കുണ്ടായി. കൂടാതെ പുതിയതായി പഞ്ചാബ്, യുപി സംസ്ഥാനങ്ങളിലും പാർട്ടിക്കു പ്രാതിനിധ്യം ഉണ്ടായി.
1962ലെ മൂന്നാം പൊതുതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ആകെ സീറ്റ് 33 ആയി തുടർന്നുവെങ്കിലും സിപിഐയുടെ സീറ്റുകൾ വർധിച്ചു 29 ആയി. വോട്ടു ശതമാനത്തിലും നേരിയ വർധന ഉണ്ടായി. കമ്യൂണിസ്റ്റ് പാർട്ടിയിൽ 1964ൽ ഉണ്ടായ പിളർപ്പിനുശേഷം നാലു പതിറ്റാണ്ടോളം, 2004 വരെ, ലോക്സഭയിൽ കാര്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ഇടതുപക്ഷത്തിനു കഴിഞ്ഞിരുന്നു. ഇതിനു പ്രധാനമായും ഇടതുപക്ഷത്തെ സഹായിച്ചത് 42 ലോക്സഭാ സീറ്റുകളുള്ള ബംഗാളിൽ തുടർച്ചയായി പുലർത്തിവന്ന ആധിപത്യം ആയിരുന്നു.
കണക്കുകൾ പരിശോധിച്ചാൽ, 1964ലെ പിളർപ്പിനുശേഷം 1967 മുതൽ രണ്ടായി മത്സരിക്കാൻ തുടങ്ങിയതു മുതലാണ് ഇടതുപക്ഷത്തിനു ലോക്സഭയിൽ പ്രാമുഖ്യം നഷ്ടപ്പെട്ടുതുടങ്ങിയത് എന്നു മനസിലാക്കാം. 1967ൽ ആദ്യമായി ലോക്സഭയിൽ രണ്ടാം കക്ഷി എന്ന സ്ഥാനം സിപിഐക്കു നഷ്ടപ്പെട്ടു . 1967ലെ തെരഞ്ഞെടുപ്പിൽ 8.67% വോട്ടും 44 സീറ്റുമായി സ്വതന്ത്രാ പാർട്ടി ലോക്സഭയിലെ രണ്ടാം സ്ഥാനം നേടി. തൊട്ടുപുറകിൽ 9.31% വോട്ടും 35 സീറ്റുമായി ജനസംഘം എത്തി. ശരിയായി വിശകലനം ചെയ്താൽ ഇന്ത്യയിൽ ബി ജെപിയുടെ വളർച്ചയിലേക്കെത്തുന്ന വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുന്നത് 1967 മുതൽ ആണെന്നു കാണാം. 1967 ൽ നഷ്ടപ്പെട്ട രണ്ടാംസ്ഥാനം ലോക്സഭയിൽ തിരിച്ചുപിടിക്കാൻ പിന്നീട് ഒരിക്കലും ഇന്ത്യയിലെ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല. സാങ്കേതികമായി ദേശീയ പാർട്ടി പദവി ഉണ്ടെങ്കിലും ഇപ്പോഴത്തെ ലോക്സഭയിൽ ശക്തരായ പ്രാദേശിക പാർട്ടികൾക്കു പിന്നിൽ ഒമ്പതാമതാണ് സിപിഎമ്മിന്റെ സ്ഥാനം. സ്വാതന്ത്രന്മാർക്കു പിന്നിൽ ഇരുപത്തിയെട്ടാമതാണ് സിപിഐയുടെ സ്ഥാനം.
മുകളിൽ നൽകിയിരിക്കുന്ന കണക്കുകളിൽ നിന്ന് ഒരു കാര്യം കൂടി വ്യക്തമാകുന്നത് എപ്പോഴൊക്കെ ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പ്രകടനം പൊതുതെരഞ്ഞെടുപ്പിൽ മികച്ചതായിരുന്നോ അപ്പോഴൊക്കെ ഒരു മൂന്നാംചേരി ഇന്ത്യയിൽ അധികാരത്തിൽ എത്തിയിട്ടുണ്ട് എന്നതാണ്. 1989ലെയും 1996ലെയും കണക്കുകൾ പ്രകാരം ഇതു വളരെ വ്യക്തമാണ്. അതുപോലെ ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയ 2004ലെ തെരഞ്ഞെടുപ്പിൽ, ഒരിക്കൽക്കൂടി അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചിരുന്ന വാജ്പേയ് സർക്കാരിനു പകരം മൻമോഹൻ സിംഗ് നേതൃത്വം നൽകിയ ഒന്നാം യുപിഎ സർക്കാർ അധികാരത്തിലെത്തി എന്നതും ശ്രദ്ധേയമാണ്.
2009നുശേഷം ഇടതുപക്ഷത്തിന്റെ കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകാനുണ്ടായ ഏറ്റവും പ്രധാനപ്പെട്ട കാരണം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതാണ് എന്ന വിരോധാഭാസവും അവശേഷിക്കുന്നു. കൂടാതെ ഇന്ത്യയിൽ ദേശീയ തലത്തിൽ തന്നെ വർഗീയ, ഫാസിസ്റ്റ് ശക്തികൾ ശക്തമായി വളർന്നുവന്ന അവസരത്തിൽ അതിനെ നേരിടാൻ കഴിയാതെ, കടുത്ത ആശയ ഭിന്നതയിലായിരുന്ന കാരാട്ട് - യെച്ചൂരി പക്ഷങ്ങളുടെ അധികാരവടംവലിയും പാർട്ടിയെ പിന്നോട്ടടിച്ചു. ഫാസിസത്തിന്റെ അടയാളങ്ങൾ ഇന്ത്യയിൽ വളരെ വ്യക്തമായപ്പോഴും രാജ്യത്തു ഫാസിസം വന്നോ ഇല്ലയോ എന്ന രൂക്ഷമായ തർക്കത്തിലായിരുന്നു പാർട്ടിയുടെ നേതൃനിര.
ദേശീയ തലത്തിൽ ഫാസിസ്റ്റ് ശക്തികൾക്കെതിരേ അതിശക്തമായ പ്രതിരോധം തീർക്കേണ്ട ഏറ്റവും വിലപ്പെട്ട സമയത്തുപോലും സിപിഎമ്മിൽ ഉണ്ടായ ശക്തമായ പ്രത്യയശാസ്ത്ര ഭിന്നത വലിയ അളവുവരെ പാർട്ടിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു. കൂടാതെ നിർണായകമായ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരേ മതേതര ശക്തികൾ ഒന്നിച്ചപ്പോൾ അതിൽ ചേരാതെ മാറിനിന്ന ഇടതുപക്ഷത്തിന്റെ സമീപനവും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. രാജ്യം അതിനിർണായകമായ ഒരു തെരഞ്ഞെടുപ്പിലൂടെ കടന്നുപോകുമ്പോൾ ഒരു ദേശീയ ബദലിനു സഹായിക്കാൻ കഴിയാതെ സ്വന്തം നിലനിൽപ്പിനുവേണ്ടി മാത്രം മത്സരിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് ഇന്ത്യയിലെ ഇടതുപക്ഷം എത്തിയെന്നത് അതിന്റെ സമകാലിക പ്രസക്തിയെത്തന്നെ ചോദ്യംചെയ്യുന്നതായി മാറുകയാണ്.
പ്രഫ. റോണി കെ. ബേബി
ഇവിടെയാണ് ദേശീയ രാഷ്ട്രീയത്തിൽ ദുർബലമാകുന്ന മൂന്നാംചേരിയും അതിനുവേണ്ടി എല്ലാക്കാലവും വാദിച്ചിരുന്ന ഇടതുപക്ഷത്തിന്റെ അപചയവും വീണ്ടും ചർച്ചയാകുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ദേശീയ രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിച്ചാൽ പൊതുതെരഞ്ഞെടുപ്പിനു മുമ്പും പിമ്പും കോൺഗ്രസിനും ബിജെപിക്കും എതിരായി ശക്തമായ ഒരു മൂന്നാംചേരി രൂപപ്പെടുന്നതിൽ ഇടതുപക്ഷം വളരെ നിർണായക പങ്ക് വഹിച്ചിരുന്നു എന്നു കാണം.
1989ൽ വി.പി. സിംഗിന്റെയും തുടർന്ന് ചന്ദ്രശേഖറിന്റെയും മന്ത്രിസഭാ രൂപീകരണത്തിൽ അന്നത്തെ ഇടതുപക്ഷത്തിനു നിർണായക പങ്ക് ഉണ്ടായിരുന്നു. അതുപോലെ 1996ൽ ദേവ ഗൗഡയുടെയും ഐ.കെ. ഗുജ്റാളിന്റെയും നേതൃത്വത്തിലുള്ള സർക്കാരുകളെ അവരോധിക്കുന്നതിൽ ചുക്കാൻ പിടിച്ചത് അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജിത് ആയിരുന്നു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷത്തിന്റെ നേതാവ് പ്രധാനമന്ത്രി പദത്തിലേക്കുപോലും പരിഗണിക്കപ്പെട്ട ഒരു അവസരവും ഉണ്ടായി. ബംഗാൾ മുഖ്യമന്ത്രി ആയിരുന്ന ജ്യോതിബാസുവിന് അന്നു പ്രധാനമന്ത്രി പദം നൽകണ്ട എന്നു തീരുമാനിച്ചതു സിപിഎമ്മിന്റെ ചരിത്രപരമായ മണ്ടത്തരം ആയിരുന്നു എന്നാണു പിന്നീടു ജ്യോതിബാസുതന്നെ പറഞ്ഞത്. 2004ൽ ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ ഒന്നാം യുപിഎ സർക്കാർ രൂപീകരിച്ചപ്പോൾ മറ്റു പ്രതിപക്ഷ പാർട്ടികളെ കോൺഗ്രസിന്റെ പിന്നിൽ അണിനിരത്തുന്നതിനും സർക്കാരിനു മുമ്പോട്ടുപോകുന്നതിനുവേണ്ടി പൊതു മിനിമം പരിപാടി രൂപീകരിക്കുന്നതിനും ചുക്കാൻ പിടിക്കുന്നതിന് ഇടതുപക്ഷത്തിന്, പ്രത്യേകിച്ചു സിപിഎമ്മിനു കഴിഞ്ഞിരുന്നു. കോൺഗ്രസിനെ മറ്റു പ്രതിപക്ഷ പാർട്ടികളുമായി ബന്ധിപ്പിക്കുന്നതിനുള്ള പാലമായി പ്രവർത്തിച്ചത് ഹർകിഷൻ സിംഗ് സുർജിത് ആയിരുന്നു.
സുർജിത്തിനുശേഷം പ്രകാശ് കാരാട്ട് സിപിഎം ജനറൽ സെക്രട്ടറി ആയതോടെയാണ് യുപിഎ യുമായി ഉണ്ടായിരുന്ന അടുത്ത സൗഹൃദത്തിന് ഉലച്ചിൽ തട്ടുന്നത്. അവസാനം അമേരിക്കൻ ആണവക്കരാർ വിഷയത്തിൽ സർക്കാരിനുള്ള പിന്തുണ സിപിഎം പിൻവലിക്കുന്ന സാഹചര്യമുണ്ടായി. പാർട്ടിക്കകത്തുണ്ടായിരുന്ന കടുത്ത എതിർപ്പിനെ മറികടന്നുകൊണ്ടാണു മൻമോഹൻ സിംഗ് സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ചത്. പാർട്ടിയുടെ ബംഗാൾ ഘടകം പൂർണമായിത്തന്നെ പിന്തുണ പിൻവലിക്കുന്നതിന് എതിരായിരുന്നു. തുടർന്ന് നടന്ന 2009 ലെ പൊതുതെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ തന്നെ സിപിഎം ഒറ്റപ്പെടുന്നതിനും ബംഗാളിലും കേരളത്തിലും ഉൾപ്പെടെ കനത്ത പരാജയം അവർക്കു നേരിടുന്നതിനും പിന്തുണ പിൻവലിക്കാനുള്ള തീരുമാനം കാരണമായി.
ആണവക്കരാറിനെ മുൻനിർത്തി അതിശക്തമായ പ്രചാരണമാണു ദേശീയതലത്തിൽ തന്നെ കോൺഗ്രസ് ഇടതുപക്ഷത്തിനെതിരേ അഴിച്ചുവിട്ടത്. ദേശീയ തൊഴിലുറപ്പു പദ്ധതി ഉൾപ്പെടെ വളരെ വിപ്ലവകരമായ തീരുമാനങ്ങൾ നടപ്പാക്കിയ മൻമോഹൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാനുള്ള ഇടതുപക്ഷത്തിന്റെ തീരുമാനത്തോടുള്ള വലിയ പ്രതിഷേധത്തിന്റെ സൂചനയായിരുന്നു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു നേരിടേണ്ടി വന്ന കനത്ത തിരിച്ചടി.
മുമ്പ് കോൺഗ്രസിനും ബിജെപിക്കും എതിരേ ശക്തരായ പ്രാദേശിക പാർട്ടികളെ ഒരുമിച്ചുകൂട്ടുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നത് ഇടതുപക്ഷം ആയിരുന്നു. ഇന്ന് അത്തരം പാർട്ടികൾക്കിടയിൽ കാര്യമായ സ്വാധീനം ഇടതുപക്ഷത്തിനില്ല. മുലായം സിംഗ് യാദവ്, മായാവതി, ചന്ദ്രബാബു നായിഡു, ദേവഗൗഡ, ശരത് യാദവ് തുടങ്ങിയ ശക്തരായ പ്രാദേശിക പാർട്ടികളുടെ നേതാക്കൾക്കിടയിൽ സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കൾക്കു മുമ്പു സ്വാധീനം ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അവർ ഇടതുപക്ഷത്തിന് ഒരു പരിഗണനയും നൽകുന്നില്ല എന്നതാണു യാഥാർഥ്യം.
കേരളവും തമിഴ്നാടും ഒഴികെ മറ്റൊരു സംസ്ഥാനത്തും ഇടതുപക്ഷവുമായി സഖ്യത്തിനോ നീക്കുപോക്കുകൾക്കോ ഒരു രാഷ്ട്രീയ പാർട്ടിയും തയാറായില്ല എന്നു മനസിലാക്കുമ്പോഴാണ് ഇന്ന് ഇന്ത്യയിലെ ഇടതുപക്ഷം എത്തിനിൽക്കുന്ന ദയനീയ അവസ്ഥ മനസിലാകുന്നത്. കൂടുതൽ പ്രാദേശിക പാർട്ടികളുമായി ധാരണയും നീക്കുപോക്കുകളും ഉണ്ടാക്കി ലോക്സഭയിൽ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം വർധിപ്പിക്കണമെന്നു പോളിറ്റ് ബ്യൂറോ തീരുമാനിച്ചുവെങ്കിലും തമിഴ്നാട്ടിൽ ഒഴികെ മറ്റൊരു സംസ്ഥാനത്തും സിപിഎമ്മിനെയും സിപിഐയെയും ഉൾപ്പെടുത്താൻ ആരും തയാറായില്ല.
ബിഹാറിൽ സിപിഐ (എംഎൽ)നു മതേതര സഖ്യത്തിൽ സീറ്റ് അനുവദിച്ചെങ്കിലും സിപിഎമ്മിനെയും സിപിഐയെയും പടിക്കുപുറത്തു നിർത്തുകയാണു ചെയ്തത്. ജാർഖണ്ഡിലും ഒഡീഷയിലും മഹാരാഷ്ട്രയിലും തെലുങ്കാനയിലും ആന്ധ്രയിലും മതേതര സഖ്യത്തിനു പുറത്താണ് ഇടതുപക്ഷം. ആന്ധ്രയിൽ സിനിമാ താരം പവൻ കല്യാണിന്റെ ജനസേനാ പാർട്ടിക്ക് ഒപ്പമാണ് ഇടതുപക്ഷം. ജനസേനയ്ക്കു പല മണ്ഡലങ്ങളിലും ബിജെപിയുമായി രഹസ്യ ബന്ധമുണ്ട് എന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
നീണ്ട പതിറ്റാണ്ടുകളോളം ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിൽ വളരെ നിർണായക സ്ഥാനം അലങ്കരിച്ചിരുന്ന ഇടതുപക്ഷം ഇന്നു ദേശീയ രാഷ്ട്രീയത്തിൽ തീർത്തും പാർശ്വവത്കരിക്കപ്പെട്ടിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ദശകങ്ങളിൽ നടന്ന പൊതുതെരഞ്ഞെടുപ്പുകളിൽ ലോക്സഭയിൽ നിർണായക സ്ഥാനം അലങ്കരിച്ചിരുന്ന ഇടതുപക്ഷത്തിനാണ് ഇന്ന് ഈ ദുര്യോഗം എന്ന് ഓർക്കണം. 1952 ൽ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിലും 1957ൽ നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പിലും 1962ൽ നടന്ന മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പിലും ഇടതുപക്ഷം കരുത്ത് കാട്ടിയിരുന്നു. ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യാവിഭജനവും ഹിന്ദുരാഷ്ട്രവാദവും മുൻനിർത്തി തീവ്ര വലതുപക്ഷ പാർട്ടികളായ ജനസംഘവും ഹിന്ദു മഹാസഭയും വലിയ വർഗീയ പ്രചാരണം അഴിച്ചുവിട്ടെങ്കിലും കോൺഗ്രസിനു പിന്നിൽ ലോക്സഭയിലെ രണ്ടാമത്തെ പാർട്ടിയായി മാറിയതു സിപിഐ ആണ്. ഇടതുപക്ഷ പാർട്ടികൾ നേടിയ 22 സീറ്റുകളിൽ 16 എണ്ണം നേടിയത് സിപിഐ ആയിരുന്നു. ഹിന്ദു മഹാസഭയ്ക്കു നാലു സീറ്റും ജനസംഘത്തിനു മൂന്നു സീറ്റുമാണ് ലഭിച്ചത്. മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കണ്ണൂർ സീറ്റിൽനിന്ന് എകെജിയെയും മൈലാടുതുറയിൽനിന്നു ജയിച്ച കെ. അനന്ത നമ്പ്യാരെയും മാറ്റിനിർത്തിയാൽ സിപിഐ നേടിയ ഭൂരിപക്ഷം സീറ്റുകളും ബംഗാൾ, തെലുങ്കാന മേഖലകളിൽനിന്ന് ആയിരുന്നു. തെലുങ്കാനയിൽ എട്ടും ബംഗാളിൽ അഞ്ചും ത്രിപുരയിൽ രണ്ടും ഒഡീഷയിൽ ഒന്നും സീറ്റുകൾ ആദ്യ തെരഞ്ഞെടുപ്പിൽ അവിഭക്ത സിപിഐ നേടി.
രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പിൽ 33 സീറ്റുകളിലേക്ക് ഇടതുപക്ഷം മുന്നേറി. സിപിഐയുടെ സീറ്റ് 27 ആയി ഉയർന്നു. വോട്ടു ശതമാനത്തിലും വർധന ഉണ്ടായി. 3.29 ശതമാനത്തിൽനിന്നു 8.92 ശതമാനത്തിലേക്ക്. ഈ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പഴയ ബോംബെ സംസ്ഥാനത്തുനിന്ന് അഞ്ച് എംപിമാർ പാർട്ടിക്കുണ്ടായി. കൂടാതെ പുതിയതായി പഞ്ചാബ്, യുപി സംസ്ഥാനങ്ങളിലും പാർട്ടിക്കു പ്രാതിനിധ്യം ഉണ്ടായി.
1962ലെ മൂന്നാം പൊതുതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ആകെ സീറ്റ് 33 ആയി തുടർന്നുവെങ്കിലും സിപിഐയുടെ സീറ്റുകൾ വർധിച്ചു 29 ആയി. വോട്ടു ശതമാനത്തിലും നേരിയ വർധന ഉണ്ടായി. കമ്യൂണിസ്റ്റ് പാർട്ടിയിൽ 1964ൽ ഉണ്ടായ പിളർപ്പിനുശേഷം നാലു പതിറ്റാണ്ടോളം, 2004 വരെ, ലോക്സഭയിൽ കാര്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ഇടതുപക്ഷത്തിനു കഴിഞ്ഞിരുന്നു. ഇതിനു പ്രധാനമായും ഇടതുപക്ഷത്തെ സഹായിച്ചത് 42 ലോക്സഭാ സീറ്റുകളുള്ള ബംഗാളിൽ തുടർച്ചയായി പുലർത്തിവന്ന ആധിപത്യം ആയിരുന്നു.
കണക്കുകൾ പരിശോധിച്ചാൽ, 1964ലെ പിളർപ്പിനുശേഷം 1967 മുതൽ രണ്ടായി മത്സരിക്കാൻ തുടങ്ങിയതു മുതലാണ് ഇടതുപക്ഷത്തിനു ലോക്സഭയിൽ പ്രാമുഖ്യം നഷ്ടപ്പെട്ടുതുടങ്ങിയത് എന്നു മനസിലാക്കാം. 1967ൽ ആദ്യമായി ലോക്സഭയിൽ രണ്ടാം കക്ഷി എന്ന സ്ഥാനം സിപിഐക്കു നഷ്ടപ്പെട്ടു . 1967ലെ തെരഞ്ഞെടുപ്പിൽ 8.67% വോട്ടും 44 സീറ്റുമായി സ്വതന്ത്രാ പാർട്ടി ലോക്സഭയിലെ രണ്ടാം സ്ഥാനം നേടി. തൊട്ടുപുറകിൽ 9.31% വോട്ടും 35 സീറ്റുമായി ജനസംഘം എത്തി. ശരിയായി വിശകലനം ചെയ്താൽ ഇന്ത്യയിൽ ബി ജെപിയുടെ വളർച്ചയിലേക്കെത്തുന്ന വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുന്നത് 1967 മുതൽ ആണെന്നു കാണാം. 1967 ൽ നഷ്ടപ്പെട്ട രണ്ടാംസ്ഥാനം ലോക്സഭയിൽ തിരിച്ചുപിടിക്കാൻ പിന്നീട് ഒരിക്കലും ഇന്ത്യയിലെ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല. സാങ്കേതികമായി ദേശീയ പാർട്ടി പദവി ഉണ്ടെങ്കിലും ഇപ്പോഴത്തെ ലോക്സഭയിൽ ശക്തരായ പ്രാദേശിക പാർട്ടികൾക്കു പിന്നിൽ ഒമ്പതാമതാണ് സിപിഎമ്മിന്റെ സ്ഥാനം. സ്വാതന്ത്രന്മാർക്കു പിന്നിൽ ഇരുപത്തിയെട്ടാമതാണ് സിപിഐയുടെ സ്ഥാനം.
മുകളിൽ നൽകിയിരിക്കുന്ന കണക്കുകളിൽ നിന്ന് ഒരു കാര്യം കൂടി വ്യക്തമാകുന്നത് എപ്പോഴൊക്കെ ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പ്രകടനം പൊതുതെരഞ്ഞെടുപ്പിൽ മികച്ചതായിരുന്നോ അപ്പോഴൊക്കെ ഒരു മൂന്നാംചേരി ഇന്ത്യയിൽ അധികാരത്തിൽ എത്തിയിട്ടുണ്ട് എന്നതാണ്. 1989ലെയും 1996ലെയും കണക്കുകൾ പ്രകാരം ഇതു വളരെ വ്യക്തമാണ്. അതുപോലെ ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയ 2004ലെ തെരഞ്ഞെടുപ്പിൽ, ഒരിക്കൽക്കൂടി അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചിരുന്ന വാജ്പേയ് സർക്കാരിനു പകരം മൻമോഹൻ സിംഗ് നേതൃത്വം നൽകിയ ഒന്നാം യുപിഎ സർക്കാർ അധികാരത്തിലെത്തി എന്നതും ശ്രദ്ധേയമാണ്.
2009നുശേഷം ഇടതുപക്ഷത്തിന്റെ കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകാനുണ്ടായ ഏറ്റവും പ്രധാനപ്പെട്ട കാരണം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതാണ് എന്ന വിരോധാഭാസവും അവശേഷിക്കുന്നു. കൂടാതെ ഇന്ത്യയിൽ ദേശീയ തലത്തിൽ തന്നെ വർഗീയ, ഫാസിസ്റ്റ് ശക്തികൾ ശക്തമായി വളർന്നുവന്ന അവസരത്തിൽ അതിനെ നേരിടാൻ കഴിയാതെ, കടുത്ത ആശയ ഭിന്നതയിലായിരുന്ന കാരാട്ട് - യെച്ചൂരി പക്ഷങ്ങളുടെ അധികാരവടംവലിയും പാർട്ടിയെ പിന്നോട്ടടിച്ചു. ഫാസിസത്തിന്റെ അടയാളങ്ങൾ ഇന്ത്യയിൽ വളരെ വ്യക്തമായപ്പോഴും രാജ്യത്തു ഫാസിസം വന്നോ ഇല്ലയോ എന്ന രൂക്ഷമായ തർക്കത്തിലായിരുന്നു പാർട്ടിയുടെ നേതൃനിര.
ദേശീയ തലത്തിൽ ഫാസിസ്റ്റ് ശക്തികൾക്കെതിരേ അതിശക്തമായ പ്രതിരോധം തീർക്കേണ്ട ഏറ്റവും വിലപ്പെട്ട സമയത്തുപോലും സിപിഎമ്മിൽ ഉണ്ടായ ശക്തമായ പ്രത്യയശാസ്ത്ര ഭിന്നത വലിയ അളവുവരെ പാർട്ടിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു. കൂടാതെ നിർണായകമായ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരേ മതേതര ശക്തികൾ ഒന്നിച്ചപ്പോൾ അതിൽ ചേരാതെ മാറിനിന്ന ഇടതുപക്ഷത്തിന്റെ സമീപനവും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. രാജ്യം അതിനിർണായകമായ ഒരു തെരഞ്ഞെടുപ്പിലൂടെ കടന്നുപോകുമ്പോൾ ഒരു ദേശീയ ബദലിനു സഹായിക്കാൻ കഴിയാതെ സ്വന്തം നിലനിൽപ്പിനുവേണ്ടി മാത്രം മത്സരിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് ഇന്ത്യയിലെ ഇടതുപക്ഷം എത്തിയെന്നത് അതിന്റെ സമകാലിക പ്രസക്തിയെത്തന്നെ ചോദ്യംചെയ്യുന്നതായി മാറുകയാണ്.
പ്രഫ. റോണി കെ. ബേബി