അക്രമിയെ കസ്റ്റഡിയിലെടുത്തെന്നും പരിക്കേറ്റതിനാൽ ആശുപത്രിയിലാണെന്നും നീസ് മേയർ ക്രിസ്റ്റ്യാൻ എസ്ട്രോസി അറിയിച്ചു. മരിച്ചവരിൽ ഒരാൾ ദേവാലയ ശുശ്രൂഷിയാണ്. അക്രമം ഇസ്ലാമിക ഭീകരവാദത്തിന്റെ ഫലമാണെന്നും പോലീസ് കസ്റ്റഡിയിൽവച്ച് അയാൾ “അല്ലാഹു അക്ബർ’’ എന്ന് വിളിച്ചുപറഞ്ഞു കൊണ്ടിരുന്നെന്നും മേയർ അറിയിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്നലെ വൈകുന്നേരം സംഭവസ്ഥലം സന്ദർശിച്ചു. ആഭ്യന്തരമന്ത്രാലയത്തിൽ ഇന്നലെത്തന്നെ അടിയന്തര യോഗം ചേർന്നു. അക്രമിക്കു കൂട്ടാളികൾ ഇല്ലായിരുന്നെന്നാണു നിഗമനം. കൊല്ലപ്പെട്ടവർ മൂന്നുപേരും കത്തോലിക്കരാണ്.
രണ്ടാഴ്ച മുന്‍പാണു ചെച്നിയ സ്വദേശിയായ ഒരു ഇസ്ലാമിക ഭീകരവാദി അധ്യാപകൻ സാമുവൽ പാറ്റിയെ പാരീസിനടുത്തുവച്ചു തലവെട്ടിക്കൊന്നത്. അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ക്ലാസിൽ പ്രവാചകൻ മുഹമ്മദിനെ ചിത്രീകരിക്കുന്ന ഒരു കാർട്ടൂൺ ക്ലാസിൽ പ്രദർശിപ്പിച്ചതാണ് അദ്ദേഹത്തിന്റെ ‘കുറ്റം’. ഈ കൊലപാതകത്തിനുശേഷം ഫ്രാൻസിൽ ഭീകരവാദികൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊണ്ടിരുന്നു.
നീസിൽനിന്ന് 257 കിലോമീറ്റർ അകലെയുള്ള അവിഞ്ഞോൺ നഗരത്തിൽ ഇന്നലെ മറ്റൊരു തീവ്രവാദി “അല്ലാഹു അക്ബർ’’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് വഴിപോക്കരെ തോക്കുകാണിച്ചു ഭീഷണിപ്പെടുത്തി. പോലീസ് അയാളെ വെടിവച്ചുവീഴ്ത്തി. സൗദിയിലെ ജിദ്ദയിലെ ഫ്രഞ്ച് കോൺസുലേറ്റിലും ഇന്നലെ മറ്റൊരു ആക്രമണം അരങ്ങേറി. കോൺസുലേറ്റ് കാവൽക്കാരനെ സൗദി സ്വദേശിയായ അക്രമി പരിക്കേല്പിക്കുകയായിരുന്നു. അദ്ദേഹത്തെ ആശുപത്രിയിലാക്കി. അക്രമി പോലീസ് പിടിയിലാണ്.