ഇലക്ഷന് സഫാരി / സി.കെ. കുര്യാച്ചൻ
കരുത്തുകാട്ടാൻ മത്സരിക്കുന്ന ജാതിവിഭാഗങ്ങളെ കൂടെനിർത്തി ശക്തിതെളിയിക്കാനാണു രാജസ്ഥാനിൽ കോൺഗ്രസും ബിജെപിയും പോരാടുന്നത്. കർഷകപ്രശ്നങ്ങളും തൊഴിലില്ലായ്മയും അഴിമതിയും ദേശസുരക്ഷയുമൊക്കെയാണ് പ്രചാരണവിഷയങ്ങളെങ്കിലും ഇവിടെ വിധിനിർണയിക്കുന്നതു ജാതിവോട്ടുകളാണെന്നു നന്നായി അറിയുന്നവരാണ് ഇരുപാർട്ടികളും. പാക്കിസ്ഥാനുമായി 1048 കിലോമീറ്റർ അതിർത്തി പങ്കിടുന്ന സംസ്ഥാനത്തു പുൽവാമയും ബാലാക്കോട്ടും സർജിക്കൽ സ്ട്രൈക്കും ചൗക്കീദാറുമെല്ലാം കത്തിക്കയറുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ, റഫാൽ അഴിമതിയിലും കർഷകപ്രശ്നങ്ങൾ അടക്കമുള്ള ഭരണവിരുദ്ധവികാരത്തിലും നില ഭദ്രമാക്കാമെന്നു കോൺഗ്രസും പ്രതീക്ഷിക്കുന്നു.
25 മണ്ഡലങ്ങളുള്ള രാജസ്ഥാനിൽ ഇന്ന് 13 ഇടത്തും മേയ് ആറിന് 12 സീറ്റിലുമാണ് വോട്ടെടുപ്പ്. കഴിഞ്ഞതവണ മുഴുവൻ സീറ്റുകളിലും വെന്നിക്കൊടി പാറിച്ച ബിജെപിയെ പിടിച്ചുകെട്ടാമെന്നും 10 മുതൽ 15 വരെ മണ്ഡലങ്ങളിൽ വിജയിക്കാമെന്നുമാണ് കോൺഗ്രസിന്റെ മോഹം. എന്നാൽ, 2014 ആവർത്തിക്കാനായില്ലെങ്കിലും 18 എംപിമാരെയെങ്കിലും സ്വന്തമാക്കാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു.
നാലുമാസം മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ ഫലം പ്രവചിക്കാനാണു കോൺഗ്രസ് അനുകൂലികൾക്കിഷ്ടം. എന്നാൽ, നിയമസഭയിൽ പ്രതിഫലിച്ചത് വസുന്ധര രാജെ സർക്കാരിനെതിരേയുള്ള വികാരമായിരുന്നെന്നും മോദിസർക്കാരിന്റെ വിലയിരുത്തലിൽ നഷ്ടം സംഭവിക്കില്ലെന്നുമാണു ബിജെപി അനുകൂലികൾ വിശ്വസിക്കുന്നത്.
കാവി മാഞ്ഞത് 12 ഇടത്ത്
2013ൽ ഇരുന്നൂറിൽ 163 സീറ്റുകളുമായി നിയമസഭയിലേക്കു തകർപ്പൻ വിജയം നേടിയ ബിജെപി പിറ്റേവർഷം മുഴുവൻ ലോക്സഭാ സീറ്റുകളും നേടി രാജസ്ഥാനെ കാവിപുതപ്പിച്ചു. 2013ൽ 45.2 ശതമാനവും 2014ൽ 50.90 ശതമാനവും വോട്ടാണ് ബിജെപി നേടിയത്. നിയമസഭയിൽ 33.1 ശതമാനം വോട്ടും 21 സീറ്റുമായി ഒതുങ്ങിപ്പോയ കോൺഗ്രസിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ 30.40 ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. എന്നാൽ, കഴിഞ്ഞവർഷം ആദ്യം നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് ലോക്സഭാ സീറ്റുകളിലും ഒരു നിയമസഭാ സീറ്റിലും ബിജെപിയെ തോൽപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് തിരിച്ചുവരവിനു തുടക്കമിട്ടത്.
കഴിഞ്ഞ ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറു സീറ്റും 39.3 ശതമാനം വോട്ടും നേടി. ബിജെപിക്ക് 73 സീറ്റും 38.8 ശതമാനം വോട്ടുമാണു കിട്ടിയത്. ഈ വോട്ടുനിലപ്രകാരം 12 ലോക്സഭാ സീറ്റുകളിൽ കോൺഗ്രസിനാണു മുൻതൂക്കം. 13 ഇടത്ത് ബിജെപി മേൽക്കൈ നിലനിർത്തി. ആറു ബിഎസ്പി അംഗങ്ങളുടേയും 12 സ്വതന്ത്രരുടേയും രണ്ടു ഭാരതീയ ട്രൈബൽ പാർട്ടി എംഎൽഎമാരുടേയും ഒരു രാഷ്ട്രീയ ലോക്ദൾ അംഗത്തിന്റേയും പിന്തുണയിലാണ് കോൺഗ്രസ് സർക്കാർ നിലനിൽക്കുന്നത്.
നിയമസഭയിലേക്കു 13 സ്വതന്ത്രരാണു ജയിച്ചത്. 9.5 ശതമനം വോട്ട് ഇവർ നേടി. ഇവരിൽ മിക്കവരും ഓരോ ജാതിവിഭാഗത്തിന്റെ പിൻബലത്തിൽ വിജയിച്ചവരാണ്. ഇവരിൽ 12 പേരുടേയും പിന്തുണ ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിനൊപ്പമാണെന്നാണു കണക്കുകൂട്ടുന്നത്. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച 12 അടക്കം 15 സീറ്റിൽ വരെ ജയിക്കാമെന്നാണ് കോൺഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ.
മോദിയും ദേശീയതയും
അതിർത്തി സംസ്ഥാനമായതിനാലും ഇവിടെനിന്നുള്ള ധാരാളംപേർ സൈന്യത്തിൽ അംഗങ്ങളായതിനാലും സംസ്ഥാനത്തു പാക്വിരോധവും ഭീകരാക്രമണവും ദേശീയതയുമെല്ലാം വോട്ടായി മാറുമെന്നാണു ബിജെപിയുടെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രം കേന്ദ്രീകരിച്ച പ്രചാരണമാണു ബിജെപിയുടേത്. നിയമസഭാ തെരഞ്ഞെടുപ്പിൽത്തന്നെ കനത്ത തോൽവിയിൽനിന്ന് രക്ഷപ്പെട്ടതിനു പിന്നിൽ മോദി ഫാക്ടർ എന്നാണു പാർട്ടിയുടെ വിലയിരുത്തൽ. ദേശീയ നേതൃത്വവുമായി ചേർന്നുപോകാത്ത വസുന്ധര ശൈലിക്കേറ്റ തിരിച്ചടിയാണ് ഉണ്ടായതെന്നും നേതൃത്വം കണക്കുകൂട്ടുന്നു. അതിനാൽ ഇരുപതോളം മണ്ഡലങ്ങളിൽ നല്ല ജയസാധ്യതയുണ്ടെന്നാണ് ബിജെപി ദേശീയനേതൃത്വം വിശ്വസിക്കുന്നത്.
കർഷകരോഷം തണുപ്പിക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആറായിരം രൂപയുടെ ധനസഹായ പദ്ധതി പര്യാപ്തമാണെന്നും ബിജെപി പ്രതീക്ഷിക്കുന്നു. താങ്ങ്വില വർധനയും കേന്ദ്രസർക്കാർ സംസ്ഥാനത്ത് നടപ്പാക്കിയ വികസന പദ്ധതികളും വോട്ട് നേടിത്തരുമെന്നും പാർട്ടി വിലയിരുത്തുന്നു. വസുന്ധരയുമായി ഉടക്കി 2011ൽ പാർട്ടി വിട്ട ജാട്ട് നേതാവ് ഹനുമാൻ ബെനിവാളിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുമായി സഖ്യമുണ്ടാക്കിയത് ഗുണകരമാകും. മൂന്ന് എംഎൽഎമാരാണ് ആർഎൽപിക്കുള്ളത്. നാഗൗർ സീറ്റിൽ ബെനിവാൾ മത്സരിക്കുന്നുമുണ്ട്.
കടം എഴുതിത്തള്ളലും തെരുവ് കന്നുകാലികളും
കടുത്ത ഭരണവിരുദ്ധവികാരത്തിന്റെ തുടർച്ചയാണു കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. മുതിർന്ന നേതാവ് അശോക് ഗേലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാർ മികച്ച തുടക്കമിട്ടതിന്റെ ഗുണവും കോൺഗ്രസ് അവകാശപ്പെടുന്നു. കാർഷിക കടം എഴുതിത്തള്ളൽ പദ്ധതിക്കു മികച്ച പ്രതികരണമാണ്. സഹകരണബാങ്കുകളിലെ കടങ്ങൾ എഴുതിത്തള്ളൽ നല്ലരീതിയിൽ നടന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ ദേശസാത്കൃത ബാങ്കുകളിലെ കടം എഴുതിത്തള്ളൽ മന്ദീഭവിച്ചിരിക്കുകയാണ്.
കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന കർഷക സൗഹൃദപദ്ധതികളും ന്യായ് പദ്ധതിയും വോട്ട് ബാങ്ക് സൃഷ്ടിക്കുമെന്നും പാർട്ടി കരുതുന്നു. തൊഴിലില്ലായ്മയും നോട്ട് നിരോധനവും ജിഎസ്ടിയും ഉയർത്തി ഭരണവിരുദ്ധവികാരം രൂക്ഷമാക്കാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. കർഷകർ നേരിടുന്ന തെരുവ് കന്നുകാലി പ്രശ്നവും കോൺഗ്രസ് തെരഞ്ഞെടുപ്പ് വിഷയമാക്കുന്നുണ്ട്.
ബിജെപി സർക്കാരുകൾ നടപ്പാക്കിയ കർശന ഗോസംരക്ഷണ നിയമങ്ങൾവഴി തെരുവിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ എണ്ണം പെരുകുകയും അവ കൃഷിയിടത്തിലിറങ്ങി വ്യാപക നാശമുണ്ടാക്കുകയും ചെയ്യുന്നത് സംസ്ഥാനത്ത് വലിയവിനയായി മാറിയിരിക്കുകയാണ്. തെരുവ്കന്നുകാലികളിൽനിന്ന് കൃഷിയിടം സംരക്ഷിക്കാൻ കർഷകർക്ക് അത്യധ്വാനം ചെയ്യേണ്ടിവരുന്നു. കാർഷിക പ്രാധാന്യമുള്ള മേഖലകളിൽ ഈ വിഷയം തെരഞ്ഞെടുപ്പിൽ സജീവചർച്ചയാണ്.
പ്രാമുഖ്യം ജാതിക്ക്
ഇപ്പോഴും ഫ്യൂഡലിസത്തിൽനിന്നു മോചിതമായിട്ടില്ലാത്ത സംസ്ഥാനത്തു പതിവുപോലെ ജാതിവോട്ടുകളായിരിക്കും ഫലം നിർണയിക്കുക എന്നാണു വിലയിരുത്തപ്പെടുന്നത്. പ്രധാനമായും അഞ്ച് ജാതികളാണു സംസ്ഥാന രാഷ്ട്രീയത്തിലെ സമവാക്യങ്ങളെ നിയന്ത്രിക്കുന്നത്. ഗുജ്ജാർ, രജപുത്, ജാട്ട്, മീണ, ബ്രാഹ്മൺ എന്നിവയാണിവ. കോൺഗ്രസിന്റെ തിരിച്ചുവരവിലും ഈ ജാതിരാഷ്ട്രീയത്തിന്റെ സ്വാധീനം പ്രകടമാണ്. ഗുജ്ജാറുകളുടേയും ജാട്ടുകളുടേയും പിന്തുണയിലാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. രജപുത്രർ ബിജെപിയോട് അനിഷ്ടത്തിലായിരുന്നുവെങ്കിലും തീർത്തും കൈവിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തിരിഞ്ഞുകുത്തിയ ഗുജ്ജാറുകൾ ഇക്കുറിയും പിന്താങ്ങാനിടയില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച ഒമ്പത് ഗുജ്ജാറുകളും പരാജയപ്പെട്ടു. കോൺഗ്രസ് മത്സരിപ്പിച്ച 12 ഗുജ്ജാറുകളിൽ ഏഴുപേരും നിയമസഭയിലെത്തി. ഗുജ്ജാർ സമുദായാംഗമായ പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയുമായി.
ജാട്ടുകൾ പരമ്പരാഗതമായി കോൺഗ്രസ് അനുകൂലികളാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ പോരിനിറങ്ങിയ 29 ജാട്ടുകളിൽ എട്ടുപേർ മാത്രമാണ് വിജയിച്ചത്. എന്നാൽ, കോൺഗ്രസ് മത്സരത്തിനിറക്കിയ 11 പേർ ജയിച്ചു. ബിജെപിയെ പിന്തുണച്ചിരുന്ന ബ്രാഹ്മണർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേയും പരിഗണിച്ചുവെന്നാണ് ഫലം വിലയിരുത്തുമ്പോൾ വ്യക്തമാകുന്നത്. ബിജെപി നിർത്തിയ 19 ബ്രാഹ്മണരിൽ ആറുപേർ ജയിച്ചപ്പോൾ കോൺഗ്രസ് മത്സരിപ്പിച്ച 22 പേരിൽ ഏഴുപേർ സഭയിലെത്തി.
നിയമസഭാ തെരഞ്ഞെടുപ്പിലെ ജാതിസമവാക്യങ്ങൾ ഇക്കുറിയും നിലനിന്നാൽ കോൺഗ്രസ് കണക്കുകൂട്ടലുകൾ ഏറെക്കുറെ ശരിയാകും. എന്നാൽ, സംവരണവും ദേശീയതയും വിഷയമായി മാറിയാൽ ബിജെപിക്കാകും നേട്ടം. സ്ഥാനാർഥിനിർണയത്തിൽ എല്ലാവിഭാഗത്തേയും പരിഗണിക്കാൻ കോൺഗ്രസും ബിജെപിയും പരമാവധി ശ്രമിച്ചിട്ടുണ്ട്. മീണ വിഭാഗത്തിൽനിന്ന് നാലു പേരെയാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. 14 ശതമാനം പട്ടികവർഗക്കാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ മീണയാണ് കൂടുതൽ. സംവരണ മണ്ഡലങ്ങളായ ദൗസയിൽ സവിത മീണയും ഉദയ്പൂരിൽ രഘുവീർ സിംഗ് മീണയും മത്സരിക്കുന്നു. ജനറൽ സീറ്റുകളായ കോട്ടയിൽ രാംനാരായൺ മീണയും ടോംക്-സവൈ മധോപൂരിൽ നമോ നാരായൺ മീണയുമാണ് സ്ഥാനാർഥികൾ.
ടോംക്-സവൈ മധോപൂരിൽ കഴിഞ്ഞതവണ ക്രിക്കറ്റ് താരം മുഹമ്മദ് അസഹറുദീൻ പരാജയപ്പെട്ടതായിരുന്നു. ബിജെപിയാകട്ടെ രണ്ട് സംവരണ സീറ്റുകളിൽ മാത്രമാണ് മീണ വിഭാഗത്തിൽനിന്നുള്ളവരെ മത്സരിപ്പിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഘലോട്ടാണ് ജോധ്പൂരിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിനെ നേരിടുന്നത്. ബിജെപിയിൽ കലാപക്കൊടി ഉയർത്തിയ ജസ്വന്ത് സിംഗിന്റെ മകനും കോൺഗ്രസിൽ ചേർന്ന മുൻബിജെപി എംപിയുമായ മാനവേന്ദ്ര സിംഗാണ് ബാർമറിൽ മത്സരിക്കുന്നത്. കൈലാഷ് ചതുർവേദിയാണ് ഇവിടെ ബിജെപി സ്ഥാനാർഥി.
ജയ്പുർ റൂറലിൽ ഒളിമ്പ്യൻമാരുടെ പോരാട്ടം ദേശീയ ശ്രദ്ധയാകർഷിക്കുന്നു. ഡിസ്കസ് ത്രോ താരവും കോൺഗ്രസ് എംഎൽഎയുമായ കൃഷ്ണ പൂനിയയാണ് ഇവിടെ കേന്ദ്രമന്ത്രിയും ഒളിമ്പിക് മെഡൽ ജേതാവും സിറ്റിംഗ് എംപിയുമായ രാജ്യവർധൻ സിംഗ് റത്തോഡിനെ നേരിടുന്നത്.
കരുത്തുകാട്ടാൻ മത്സരിക്കുന്ന ജാതിവിഭാഗങ്ങളെ കൂടെനിർത്തി ശക്തിതെളിയിക്കാനാണു രാജസ്ഥാനിൽ കോൺഗ്രസും ബിജെപിയും പോരാടുന്നത്. കർഷകപ്രശ്നങ്ങളും തൊഴിലില്ലായ്മയും അഴിമതിയും ദേശസുരക്ഷയുമൊക്കെയാണ് പ്രചാരണവിഷയങ്ങളെങ്കിലും ഇവിടെ വിധിനിർണയിക്കുന്നതു ജാതിവോട്ടുകളാണെന്നു നന്നായി അറിയുന്നവരാണ് ഇരുപാർട്ടികളും. പാക്കിസ്ഥാനുമായി 1048 കിലോമീറ്റർ അതിർത്തി പങ്കിടുന്ന സംസ്ഥാനത്തു പുൽവാമയും ബാലാക്കോട്ടും സർജിക്കൽ സ്ട്രൈക്കും ചൗക്കീദാറുമെല്ലാം കത്തിക്കയറുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ, റഫാൽ അഴിമതിയിലും കർഷകപ്രശ്നങ്ങൾ അടക്കമുള്ള ഭരണവിരുദ്ധവികാരത്തിലും നില ഭദ്രമാക്കാമെന്നു കോൺഗ്രസും പ്രതീക്ഷിക്കുന്നു.
25 മണ്ഡലങ്ങളുള്ള രാജസ്ഥാനിൽ ഇന്ന് 13 ഇടത്തും മേയ് ആറിന് 12 സീറ്റിലുമാണ് വോട്ടെടുപ്പ്. കഴിഞ്ഞതവണ മുഴുവൻ സീറ്റുകളിലും വെന്നിക്കൊടി പാറിച്ച ബിജെപിയെ പിടിച്ചുകെട്ടാമെന്നും 10 മുതൽ 15 വരെ മണ്ഡലങ്ങളിൽ വിജയിക്കാമെന്നുമാണ് കോൺഗ്രസിന്റെ മോഹം. എന്നാൽ, 2014 ആവർത്തിക്കാനായില്ലെങ്കിലും 18 എംപിമാരെയെങ്കിലും സ്വന്തമാക്കാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു.
നാലുമാസം മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ ഫലം പ്രവചിക്കാനാണു കോൺഗ്രസ് അനുകൂലികൾക്കിഷ്ടം. എന്നാൽ, നിയമസഭയിൽ പ്രതിഫലിച്ചത് വസുന്ധര രാജെ സർക്കാരിനെതിരേയുള്ള വികാരമായിരുന്നെന്നും മോദിസർക്കാരിന്റെ വിലയിരുത്തലിൽ നഷ്ടം സംഭവിക്കില്ലെന്നുമാണു ബിജെപി അനുകൂലികൾ വിശ്വസിക്കുന്നത്.
കാവി മാഞ്ഞത് 12 ഇടത്ത്
2013ൽ ഇരുന്നൂറിൽ 163 സീറ്റുകളുമായി നിയമസഭയിലേക്കു തകർപ്പൻ വിജയം നേടിയ ബിജെപി പിറ്റേവർഷം മുഴുവൻ ലോക്സഭാ സീറ്റുകളും നേടി രാജസ്ഥാനെ കാവിപുതപ്പിച്ചു. 2013ൽ 45.2 ശതമാനവും 2014ൽ 50.90 ശതമാനവും വോട്ടാണ് ബിജെപി നേടിയത്. നിയമസഭയിൽ 33.1 ശതമാനം വോട്ടും 21 സീറ്റുമായി ഒതുങ്ങിപ്പോയ കോൺഗ്രസിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ 30.40 ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. എന്നാൽ, കഴിഞ്ഞവർഷം ആദ്യം നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് ലോക്സഭാ സീറ്റുകളിലും ഒരു നിയമസഭാ സീറ്റിലും ബിജെപിയെ തോൽപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് തിരിച്ചുവരവിനു തുടക്കമിട്ടത്.
കഴിഞ്ഞ ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറു സീറ്റും 39.3 ശതമാനം വോട്ടും നേടി. ബിജെപിക്ക് 73 സീറ്റും 38.8 ശതമാനം വോട്ടുമാണു കിട്ടിയത്. ഈ വോട്ടുനിലപ്രകാരം 12 ലോക്സഭാ സീറ്റുകളിൽ കോൺഗ്രസിനാണു മുൻതൂക്കം. 13 ഇടത്ത് ബിജെപി മേൽക്കൈ നിലനിർത്തി. ആറു ബിഎസ്പി അംഗങ്ങളുടേയും 12 സ്വതന്ത്രരുടേയും രണ്ടു ഭാരതീയ ട്രൈബൽ പാർട്ടി എംഎൽഎമാരുടേയും ഒരു രാഷ്ട്രീയ ലോക്ദൾ അംഗത്തിന്റേയും പിന്തുണയിലാണ് കോൺഗ്രസ് സർക്കാർ നിലനിൽക്കുന്നത്.
നിയമസഭയിലേക്കു 13 സ്വതന്ത്രരാണു ജയിച്ചത്. 9.5 ശതമനം വോട്ട് ഇവർ നേടി. ഇവരിൽ മിക്കവരും ഓരോ ജാതിവിഭാഗത്തിന്റെ പിൻബലത്തിൽ വിജയിച്ചവരാണ്. ഇവരിൽ 12 പേരുടേയും പിന്തുണ ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിനൊപ്പമാണെന്നാണു കണക്കുകൂട്ടുന്നത്. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച 12 അടക്കം 15 സീറ്റിൽ വരെ ജയിക്കാമെന്നാണ് കോൺഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ.
മോദിയും ദേശീയതയും
അതിർത്തി സംസ്ഥാനമായതിനാലും ഇവിടെനിന്നുള്ള ധാരാളംപേർ സൈന്യത്തിൽ അംഗങ്ങളായതിനാലും സംസ്ഥാനത്തു പാക്വിരോധവും ഭീകരാക്രമണവും ദേശീയതയുമെല്ലാം വോട്ടായി മാറുമെന്നാണു ബിജെപിയുടെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രം കേന്ദ്രീകരിച്ച പ്രചാരണമാണു ബിജെപിയുടേത്. നിയമസഭാ തെരഞ്ഞെടുപ്പിൽത്തന്നെ കനത്ത തോൽവിയിൽനിന്ന് രക്ഷപ്പെട്ടതിനു പിന്നിൽ മോദി ഫാക്ടർ എന്നാണു പാർട്ടിയുടെ വിലയിരുത്തൽ. ദേശീയ നേതൃത്വവുമായി ചേർന്നുപോകാത്ത വസുന്ധര ശൈലിക്കേറ്റ തിരിച്ചടിയാണ് ഉണ്ടായതെന്നും നേതൃത്വം കണക്കുകൂട്ടുന്നു. അതിനാൽ ഇരുപതോളം മണ്ഡലങ്ങളിൽ നല്ല ജയസാധ്യതയുണ്ടെന്നാണ് ബിജെപി ദേശീയനേതൃത്വം വിശ്വസിക്കുന്നത്.
കർഷകരോഷം തണുപ്പിക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആറായിരം രൂപയുടെ ധനസഹായ പദ്ധതി പര്യാപ്തമാണെന്നും ബിജെപി പ്രതീക്ഷിക്കുന്നു. താങ്ങ്വില വർധനയും കേന്ദ്രസർക്കാർ സംസ്ഥാനത്ത് നടപ്പാക്കിയ വികസന പദ്ധതികളും വോട്ട് നേടിത്തരുമെന്നും പാർട്ടി വിലയിരുത്തുന്നു. വസുന്ധരയുമായി ഉടക്കി 2011ൽ പാർട്ടി വിട്ട ജാട്ട് നേതാവ് ഹനുമാൻ ബെനിവാളിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുമായി സഖ്യമുണ്ടാക്കിയത് ഗുണകരമാകും. മൂന്ന് എംഎൽഎമാരാണ് ആർഎൽപിക്കുള്ളത്. നാഗൗർ സീറ്റിൽ ബെനിവാൾ മത്സരിക്കുന്നുമുണ്ട്.
കടം എഴുതിത്തള്ളലും തെരുവ് കന്നുകാലികളും
കടുത്ത ഭരണവിരുദ്ധവികാരത്തിന്റെ തുടർച്ചയാണു കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. മുതിർന്ന നേതാവ് അശോക് ഗേലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാർ മികച്ച തുടക്കമിട്ടതിന്റെ ഗുണവും കോൺഗ്രസ് അവകാശപ്പെടുന്നു. കാർഷിക കടം എഴുതിത്തള്ളൽ പദ്ധതിക്കു മികച്ച പ്രതികരണമാണ്. സഹകരണബാങ്കുകളിലെ കടങ്ങൾ എഴുതിത്തള്ളൽ നല്ലരീതിയിൽ നടന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ ദേശസാത്കൃത ബാങ്കുകളിലെ കടം എഴുതിത്തള്ളൽ മന്ദീഭവിച്ചിരിക്കുകയാണ്.
കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന കർഷക സൗഹൃദപദ്ധതികളും ന്യായ് പദ്ധതിയും വോട്ട് ബാങ്ക് സൃഷ്ടിക്കുമെന്നും പാർട്ടി കരുതുന്നു. തൊഴിലില്ലായ്മയും നോട്ട് നിരോധനവും ജിഎസ്ടിയും ഉയർത്തി ഭരണവിരുദ്ധവികാരം രൂക്ഷമാക്കാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. കർഷകർ നേരിടുന്ന തെരുവ് കന്നുകാലി പ്രശ്നവും കോൺഗ്രസ് തെരഞ്ഞെടുപ്പ് വിഷയമാക്കുന്നുണ്ട്.
ബിജെപി സർക്കാരുകൾ നടപ്പാക്കിയ കർശന ഗോസംരക്ഷണ നിയമങ്ങൾവഴി തെരുവിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ എണ്ണം പെരുകുകയും അവ കൃഷിയിടത്തിലിറങ്ങി വ്യാപക നാശമുണ്ടാക്കുകയും ചെയ്യുന്നത് സംസ്ഥാനത്ത് വലിയവിനയായി മാറിയിരിക്കുകയാണ്. തെരുവ്കന്നുകാലികളിൽനിന്ന് കൃഷിയിടം സംരക്ഷിക്കാൻ കർഷകർക്ക് അത്യധ്വാനം ചെയ്യേണ്ടിവരുന്നു. കാർഷിക പ്രാധാന്യമുള്ള മേഖലകളിൽ ഈ വിഷയം തെരഞ്ഞെടുപ്പിൽ സജീവചർച്ചയാണ്.
പ്രാമുഖ്യം ജാതിക്ക്
ഇപ്പോഴും ഫ്യൂഡലിസത്തിൽനിന്നു മോചിതമായിട്ടില്ലാത്ത സംസ്ഥാനത്തു പതിവുപോലെ ജാതിവോട്ടുകളായിരിക്കും ഫലം നിർണയിക്കുക എന്നാണു വിലയിരുത്തപ്പെടുന്നത്. പ്രധാനമായും അഞ്ച് ജാതികളാണു സംസ്ഥാന രാഷ്ട്രീയത്തിലെ സമവാക്യങ്ങളെ നിയന്ത്രിക്കുന്നത്. ഗുജ്ജാർ, രജപുത്, ജാട്ട്, മീണ, ബ്രാഹ്മൺ എന്നിവയാണിവ. കോൺഗ്രസിന്റെ തിരിച്ചുവരവിലും ഈ ജാതിരാഷ്ട്രീയത്തിന്റെ സ്വാധീനം പ്രകടമാണ്. ഗുജ്ജാറുകളുടേയും ജാട്ടുകളുടേയും പിന്തുണയിലാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. രജപുത്രർ ബിജെപിയോട് അനിഷ്ടത്തിലായിരുന്നുവെങ്കിലും തീർത്തും കൈവിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തിരിഞ്ഞുകുത്തിയ ഗുജ്ജാറുകൾ ഇക്കുറിയും പിന്താങ്ങാനിടയില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച ഒമ്പത് ഗുജ്ജാറുകളും പരാജയപ്പെട്ടു. കോൺഗ്രസ് മത്സരിപ്പിച്ച 12 ഗുജ്ജാറുകളിൽ ഏഴുപേരും നിയമസഭയിലെത്തി. ഗുജ്ജാർ സമുദായാംഗമായ പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയുമായി.
ജാട്ടുകൾ പരമ്പരാഗതമായി കോൺഗ്രസ് അനുകൂലികളാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ പോരിനിറങ്ങിയ 29 ജാട്ടുകളിൽ എട്ടുപേർ മാത്രമാണ് വിജയിച്ചത്. എന്നാൽ, കോൺഗ്രസ് മത്സരത്തിനിറക്കിയ 11 പേർ ജയിച്ചു. ബിജെപിയെ പിന്തുണച്ചിരുന്ന ബ്രാഹ്മണർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേയും പരിഗണിച്ചുവെന്നാണ് ഫലം വിലയിരുത്തുമ്പോൾ വ്യക്തമാകുന്നത്. ബിജെപി നിർത്തിയ 19 ബ്രാഹ്മണരിൽ ആറുപേർ ജയിച്ചപ്പോൾ കോൺഗ്രസ് മത്സരിപ്പിച്ച 22 പേരിൽ ഏഴുപേർ സഭയിലെത്തി.
നിയമസഭാ തെരഞ്ഞെടുപ്പിലെ ജാതിസമവാക്യങ്ങൾ ഇക്കുറിയും നിലനിന്നാൽ കോൺഗ്രസ് കണക്കുകൂട്ടലുകൾ ഏറെക്കുറെ ശരിയാകും. എന്നാൽ, സംവരണവും ദേശീയതയും വിഷയമായി മാറിയാൽ ബിജെപിക്കാകും നേട്ടം. സ്ഥാനാർഥിനിർണയത്തിൽ എല്ലാവിഭാഗത്തേയും പരിഗണിക്കാൻ കോൺഗ്രസും ബിജെപിയും പരമാവധി ശ്രമിച്ചിട്ടുണ്ട്. മീണ വിഭാഗത്തിൽനിന്ന് നാലു പേരെയാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. 14 ശതമാനം പട്ടികവർഗക്കാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ മീണയാണ് കൂടുതൽ. സംവരണ മണ്ഡലങ്ങളായ ദൗസയിൽ സവിത മീണയും ഉദയ്പൂരിൽ രഘുവീർ സിംഗ് മീണയും മത്സരിക്കുന്നു. ജനറൽ സീറ്റുകളായ കോട്ടയിൽ രാംനാരായൺ മീണയും ടോംക്-സവൈ മധോപൂരിൽ നമോ നാരായൺ മീണയുമാണ് സ്ഥാനാർഥികൾ.
ടോംക്-സവൈ മധോപൂരിൽ കഴിഞ്ഞതവണ ക്രിക്കറ്റ് താരം മുഹമ്മദ് അസഹറുദീൻ പരാജയപ്പെട്ടതായിരുന്നു. ബിജെപിയാകട്ടെ രണ്ട് സംവരണ സീറ്റുകളിൽ മാത്രമാണ് മീണ വിഭാഗത്തിൽനിന്നുള്ളവരെ മത്സരിപ്പിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഘലോട്ടാണ് ജോധ്പൂരിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിനെ നേരിടുന്നത്. ബിജെപിയിൽ കലാപക്കൊടി ഉയർത്തിയ ജസ്വന്ത് സിംഗിന്റെ മകനും കോൺഗ്രസിൽ ചേർന്ന മുൻബിജെപി എംപിയുമായ മാനവേന്ദ്ര സിംഗാണ് ബാർമറിൽ മത്സരിക്കുന്നത്. കൈലാഷ് ചതുർവേദിയാണ് ഇവിടെ ബിജെപി സ്ഥാനാർഥി.
ജയ്പുർ റൂറലിൽ ഒളിമ്പ്യൻമാരുടെ പോരാട്ടം ദേശീയ ശ്രദ്ധയാകർഷിക്കുന്നു. ഡിസ്കസ് ത്രോ താരവും കോൺഗ്രസ് എംഎൽഎയുമായ കൃഷ്ണ പൂനിയയാണ് ഇവിടെ കേന്ദ്രമന്ത്രിയും ഒളിമ്പിക് മെഡൽ ജേതാവും സിറ്റിംഗ് എംപിയുമായ രാജ്യവർധൻ സിംഗ് റത്തോഡിനെ നേരിടുന്നത്.