ലണ്ടൻ: യൂറോപ്പിൽ കോവിഡ് ബാധിതരുടെ എണ്ണം മാത്രമല്ല മരണസംഖ്യയും കുതിച്ചുയരുന്നു. മരണസംഖ്യയിൽ ഒരാഴ്ചയ്ക്കിടെ നാൽപ്പത് ശതമാനം വർധനയുണ്ടായെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
ഫ്രാൻസ്, സ്പെയിൻ, യുകെ, നെതർലൻഡ്സ്, റഷ്യ എന്നീ രാജ്യങ്ങളിലാണ് കോവിഡ് കേസുകൾ ഏറ്റവും രൂക്ഷമായി ഉയരുന്നത്. ഇവിടങ്ങളിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ അത്യാസന്ന നിലയിലുള്ള രോഗികളെകൊണ്ട് നിറഞ്ഞു. റഷ്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന മരണം 320 ആയി ഉയർന്നു. ഇതോടെ ഇവിടത്തെ മരണസംഖ്യ 26,589 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 221 പേരാണ് ഇറ്റലിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഓസ്ട്രിയയയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരമായി. യുഎസ്, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് പുറമെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് റഷ്യയിലാണ്. ചൊവ്വാഴ്ച 16,550 പേർക്കാണ് റഷ്യയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ 24 മണിക്കൂറിനിടെ 22,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇറ്റലിയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനെ തുടർന്ന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ നഗരങ്ങളിൽ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോപ്പിൽ കോവിഡ് മരണസംഖ്യ പെരുകുന്നു
07:42 PM Oct 29, 2020 | Deepika.com