ലണ്ടൻ: ബ്രിട്ടീഷ് ചാൻസലർ ഋഷി സുനാക് തയാറാക്കിയ പുതിയ രക്ഷാ പാക്കേജിൽ മൂന്നു ബില്യൻ പൗണ്ടിന്റെ ധനസഹായം. സ്വയം തൊഴിൽ ചെയ്യുന്നവരെയും ബാറുകളെയും റസ്റ്ററന്റുകളെയും സഹായിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ലോക്ക്ഡൗണ്‍ കാരണം ബാറുകളും റസ്റ്ററന്റുകളും ലക്ഷണക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്ത് ഇത് ഒഴിവാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നാണ് വിശദീകരണം. അതേസമയം, പുതിയ പ്രഖ്യാപനം കൂടിയാകുന്നതോടെ ബ്രിട്ടന്റെ ആകെ രക്ഷാ പാക്കേജ് 200 ബില്യൻ പൗണ്ടിനു മുകളിലെത്തി.
പ്രതിസന്ധി നേരിടുന്ന ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പ്രതിമാസം 2100 പൗണ്ടിന്റെ ഗ്രാന്റ് നൽകും. കുറഞ്ഞ സമയം പരിഷ്കരിച്ചും തൊഴിലുടമയുടെ സംഭാവന ലഘൂകരിച്ചും ജോബ് സപ്പോർട്ട് പദ്ധതിയും പുതുക്കിയിട്ടുണ്ട്.
സ്വയംതൊഴിൽ ചെയ്യുന്നവർക്കുള്ള ഗ്രാന്റ് വാർഷിക ശരാശരി ലാഭത്തിന്റെ നാൽപ്പത് ശതമാനമായി ഉയർത്തിയിട്ടുണ്ട്. 20 ശതമാനമായിരുന്നു നിലവിലുണ്ടായിരുന്നത്. വാർഷിക പരിധി 3750 പൗണ്ട് ആയിരിക്കും.
കോവിഡ് സാഹചര്യത്തെത്തുടർന്ന് പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജുകൾക്ക് തുക കണ്ടെത്തുന്നതിന് സർക്കാർ ശക്തമായ ചെലവു ചുരുക്കൽ നടപടികൾ പരിഗണിച്ചിരുന്നെങ്കിലും മഹാമാരിയുടെ രണ്ടാം തരംഗം കാരണം നടപ്പാക്കാനായിരുന്നില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രിട്ടനിൽ വീണ്ടും മൂന്നു ബില്യൻ പൗണ്ടിന്റെ രക്ഷാ പാക്കേജ്
09:50 PM Oct 25, 2020 | Deepika.com