ബർലിൻ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിവിധ യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
മുതിർന്ന പൗരൻമാരെക്കുറിച്ച് ചിന്ത വേണമെന്നാണ് രാജ്യത്തെ ചെറുപ്പക്കാരോട് ജർമൻ ചാൻസലർ അംഗല മെർക്കൽ വികാരനിർഭരയായി ആഹ്വാനം ചെയ്തത്. കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കണമെങ്കിൽ പത്ത് ദിവസത്തിനുള്ളിൽ ഹോട്ട്സ്പോട്ടുകളിലെല്ലാം സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരിക്കണമെന്നും അവർ അന്ത്യശാസനം നൽകി. ബർലിൻ, ബ്രമൻ, കൊളോണ്‍, ഡോർട്ട്മുണ്‍ഡ്, ഡുസൽഡോർഫ്, എസ്സൻ, ഫ്രാങ്ക്ഫർട്ട്, ഹാംബുർഗ്, ലീപ്സിഗ്, മ്യൂണിച്ച്, സ്ററുട്ട്ഗർട്ട് എന്നിവിടങ്ങളിലെ മേയർമാരുമായി ചാൻസലർ ടെലിഫോണിലൂടെ ചർച്ചയും നടത്തി.
ലക്ഷത്തിന് അന്‍പത് പേർക്ക് രോഗമുള്ള പ്രദേശങ്ങളെയെല്ലാം രാജ്യത്ത് റിസ്ക് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭാഗികമായി ലോക്ക്ഡൗണ്‍ ഏർപ്പെടുത്താനുള്ള തീരുമാനം കർക്കശമായി നടപ്പാക്കുന്നതിനാണിത്. മൂന്നു ദിവസത്തെ അവധി സമയത്ത് ആരും അത്യാവശ്യമില്ലാതെ വീടുകൾക്കു പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കും.
അതേസമയം, ബ്രിട്ടൻ മൂന്നാം ഘട്ടം നിയന്ത്രണ നടപടികളാണ് നടപ്പാക്കാൻ തയാറെടുക്കുന്നത്. ഇതു സംബന്ധിച്ച വിശദാംശങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഒരാഴ്ച കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിച്ച സാഹചര്യത്തിലാണിത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കോവിഡ് വ്യാപനത്തിനെതിരേ യൂറോപ്പിൽ കടുത്ത നിയന്ത്രണങ്ങൾ
11:16 PM Oct 12, 2020 | Deepika.com